Wednesday, June 29, 2011

ശ്വാവ്‌ - സ്വദേശി വിദേശി വീക്ഷണം


കുക്കുടം കൂവിയപ്പോള്‍ കാക്കകള്‍ കരഞ്ഞപ്പോള്‍
അര്‍ക്കനുദിച്ചപ്പോള്‍ പ്രഭാതം വിടര്‍ന്നപ്പോള്‍
തര്‍ക്കമില്ലാതെയഹം ഗമിച്ചു പതിവുപോല്‍
പാര്‍ക്കിലേക്കുള്ള നടപ്പാതതന്‍ ചാരത്തൂടെ

മുന്നിലൊരു വൃദ്ധന്‍ മല്ലിട്ടു ഗമിക്കുന്നു
പിന്നിലെ ശ്വാവിന്‍ ഗളചങ്ങല വലിക്കുന്നു
ഒന്നിച്ചു നീങ്ങാനൊട്ടും വഴങ്ങുന്നീലാ ശ്വാനന്‍
പിന്നോക്കവും ഇരു ഭാഗവും തത്തീടുന്നു

കണ്ടാലാരോഗ്യവും ശൌര്യവുമുണ്ടെന്നാലും
പാണ്ടനും മുറിവാലനുമാണാ മൃഗം
കണ്ടാലവനൊരു പാശ്ചാത്യപ്പിറവിതാന്‍
തൊണ്ടപൊട്ടീടും വണ്ണം മല്ലിട്ടു കുരക്കുന്നു

തല്‍ക്ഷണമെവിടുന്നോ പ്രത്യക്ഷപ്പെട്ടു പിന്നില്‍
വീക്ഷണത്തോടെ ചില സ്വദേശിപ്പിറവികള്‍
ലക്ഷണക്കേടാണല്ലോ ഓര്‍ത്തവര്‍ മനതാരില്‍
വീക്ഷിച്ചകമ്പടിയെന്നോണം കൂടി പിന്നില്‍

നോക്കെടാ പാശ്ചാത്ത്യനെ വികലാംഗരല്ലാ ഞങ്ങള്‍
തക്കത്തില്‍ വളഞ്ഞൊരു വാലിനെ ദര്‍ശിച്ചാലും
എക്കാലം ശ്രമിച്ചിട്ടും ജയിച്ചില്ലൊരുത്തനും
പൊക്കത്തില്‍ നിവര്‍ത്താനും നേരെ നിര്‍ത്താനും മറ്റും

അരിശത്താല്‍ മുറിവാലന്‍ മുരണ്ടും മൂളിക്കൊണ്ടും
ഗൌരവത്തോടെ തെണ്ടിപ്പട്ടികളോടോതിയവന്‍
നേരിട്ടു വീക്ഷിക്കുവിന്‍ ഉണ്ടെനിക്കെജമാനന്‍
നേരത്താഹാരവും സ്നാനവുംനല്‍കീടുവാന്‍

കഴുത്തില്‍ ചെറിയൊരു ചങ്ങലയുണ്ടെന്നാലും
വാഴാനെനിക്കൊരു കൊച്ചു പാര്‍പ്പിടമുണ്ട്
മുഴുവന്‍ ദിനമെന്നെ ബന്ധിക്കില്ലൊരിക്കലും
കഴുത്തിന്‍ ചങ്ങലയൂരും രാത്രിയിലെന്നുമെന്നും

ഇറച്ചിയും പാലും മറ്റും സുഭിക്ഷമാണെനിക്കെന്നും
പാറാവാണെങ്കിലും ഖേദമില്ലൊരിക്കലും
വീറോടെ കുരച്ചു ഞാന്‍ റോന്തുചുറ്റിയാല്‍ പിന്നെ
കേറില്ലൊരുത്തനും എന്‍ നാഥ ഭവനത്തില്‍

പേനില്ലെന്‍ ശരീരത്തില്‍ മറ്റു പ്രാണികളില്ലാ
ഗൌനിക്കാന്‍ ആളുള്ളപ്പോള്‍ പേടിക്കേണ്ടാ വൃഥാ
മേനിതന്നാരോഗ്യത്തിന്‍ വ്യാകുലം വേണ്ടാ തീരേ
എനിക്കവര്‍ ഇന്‍ജെക്ഷനും മരുന്നും നല്‍കീടുന്നു

തെണ്ടി പട്ടികള്‍ ഒട്ടും തോറ്റില്ലവന്‍ മുമ്പില്‍
തൊണ്ട പൊട്ടീടും വണ്ണം തിരിച്ചവരോതി
മണ്ടനാണെടാ നീയാകാരാഗൃഹത്തിലെന്നും
കൊണ്ടാലറിയണം ജീവിത ദൌര്‍ബല്യങ്ങള്‍

കുടുംബ ജീവിതമുണ്ടോ ഇഷ്ടഭാജനമുണ്ടോ
കടപ്പാടില്ലാതൊന്നു തെണ്ടുവാന്‍ കഴിയുമോ
വീടില്ലെങ്കിലും ഞങ്ങള്‍ തെണ്ടുന്നു സ്വതന്ത്രമായ്‌
ഇഷ്ട ഭോജനമാവാം ഇഷ്ട ഭാജനമാവാം

ആരെവേണേലും ഞങ്ങള്‍ക്കാക്കാം യജമാനന്‍
ആരുടെ നേര്‍ക്കും ഞങ്ങള്‍ വാലാട്ടി സ്നേഹം കാട്ടും
ആരുടെ ഗൃഹത്തിലും ഭദ്ര നിദ്രയുമാവാം
ആരോടും ചോദിക്കാതെ രാപ്പകല്‍ ഉറങ്ങീടാം

ഞങ്ങള്‍തന്‍ സൌകര്യത്തില്‍ അസൂയ തോന്നുന്നെങ്കില്‍
ഞങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹം തോന്നുന്നെങ്കില്‍
പൊങ്ങച്ചം വിട്ടു വേഗം ചങ്ങല പൊട്ടിച്ചോ നീ
ഞങ്ങളുണ്ടല്ലോ നിന്നെ സ്വാഗതം ചെയ്തീടുവാന്‍



















Friday, June 24, 2011

ക്ഷേത്ര കലാകാരന്‍ പ്രായവും മോഹവും




അമ്പലവാസിയായ്‌ ജന്മം താണ്ടിക്കൊണ്ടിരിക്കവേ
ഇമ്പമാം സ്മരണകള്‍ താലോലിച്ചുണരുന്നു

സപ്തതി ആഘോഷിച്ചു നിര്‍വൃതിപൂണ്ടു പക്ഷെ
കേവലം മോഹങ്ങള്‍തന്‍ ചുരുളുകളഴിയുന്നു

പ്രഭാതം വിടരും മുമ്പേ ശംഖൊലി മുഴങ്ങവേ
പ്രഭാവത്തോടെ ശംഖിന്‍ ഓംകാരമൂതാന്‍ മോഹം

കുളിരേകും പ്രഭാതത്തില്‍ ഭൂതകാലത്തെപോലെ
കുളത്തില്‍ കുളിക്കാനും നീന്താനുമതിമോഹം

വിറക്കും കരങ്ങള്‍ പക്ഷെ ഇടക്കയില്‍ ശ്രുതിമീട്ടി
നിറഞ്ഞ ഭക്ത്യാ കൊട്ടി പാടുവാനൊരു മോഹം

ഉത്സവം വരുന്നേരം പ്രമാണിയായി തന്നെ
ഉത്സാഹത്തോടെ പാണ്ടി പഞ്ചാരി കൊട്ടാന്‍ മോഹം

കസേര ഹസ്തങ്ങളില്‍ കൈവിരല്‍ താളം മീട്ടെ
രസമായ്‌ കേളിയേറും കേളി കൊട്ടുവാന്‍ മോഹം

പഞ്ചവാദ്യത്തിന്‍ നാദം കര്‍ണത്തില്‍ പതിക്കവേ
മൊഞ്ചേറും ടീമിന്‍ മദ്ധ്യേ താനാവാനൊരു മോഹം

വാതവും നീരും പൂണ്ട കാല്‍ മുട്ടില്‍ ചെണ്ട താങ്ങി
മതിയാവോളം കൊട്ടി പൊന്നാട വാങ്ങാന്‍ മോഹം

സരസ്വതി വിലാസങ്ങള്‍ തിമല ചെണ്ടയില്‍ കേള്‍ക്കെ
സരസമായതിന്മീതെ ഒന്ന് കൈവെക്കാന്‍ മോഹം

നടക്കാന്‍ വയ്യെന്നാലും വാദ്യക്കാര്‍ക്കിടെ മെല്ലെ
കോടിയും തോളിലിട്ടു വിലസാനൊരു മോഹം

ഉണ്ടല്പം പ്രമേഹവും മരുന്നുകള്‍ എന്നാകിലും
ഉണ്ടെണീക്കും മുന്‍പേ പായസമു ണ്ണാന്‍ മോഹം

വെറുതെയിരിക്കുമ്പോള്‍ മയങ്ങാന്‍ തോന്നും പക്ഷെ
ഉറക്ക ഗുളികകള്‍ വര്‍ജിച്ചുറങ്ങാനൊരു മോഹം

വെപ്പു പല്ലാണെങ്കിലും കൂട്ടുകാരോടൊപ്പം നന്നായ്‌
ഉപ്പേരി കടിക്കാനും സ്വാദറിയാനും മോഹം

പ്രഷറുണ്ടെന്നാകിലും സാമാന്യം അമ്ലം ചേര്‍ത്തു
ദോഷങ്ങള്‍ മറന്നല്പം കറികള്‍ കൂട്ടാന്‍ മോഹം

മക്കളെല്ലാം തന്നെ സന്ദര്‍ശിച്ചന്വേഷിക്കേ
മക്കളില്‍ ചിലര്‍ കൂടെ വേണമെന്നൊരു മോഹം

കാഴ്ച്ച കുറവെന്നാലും ദ്വൈമാസ നിര്‍മാല്യത്തെ
വീഴ്ച്ച കൂടാതെ നന്നായ്‌ വായിക്കാനൊരു മോഹം

വാര്‍ദ്ധക്യ സഹജമാം അപ്രിയ ചാപല്യങ്ങള്‍
വര്‍ദ്ധിക്കും മുന്‍പേ ജന്മസായൂജ്യം തേടാന്‍ മോഹം













Tuesday, August 19, 2008

അച്ഛന്‍ - ഒരു സ്മരണാഞ്ജലി

ആറടിയോളം പൊക്കം മുട്ടോളമെത്തും കൈകള്‍

നിറമാണേലും മെച്ചം പാദങ്ങള്‍ക്കടിയോ ദൈര്‍ഘ്യം

വീറോടെ കാര്യങ്ങളെ നേരിടാന്‍ മനോധൈര്യം

നിറയും വാത്സല്യത്തിന്‍ നാഥനായിരുന്നച്ഛന്‍

സ്വഭവനത്തെ വിറ്റു ത്യാഗഭാവനയോടെ

സ്വപത്നിതന്‍ വാസേ നാഥനായ് വാഴുന്നേരം

സ്വാര്‍ത്ഥത തീണ്ടീടാതെ നാളുകള്‍ താണ്ടീടുവാന്‍

സ്വാഭിമാനത്തോടെ നേരിട്ടാന്‍ ദാരിദ്രത്തെ

ക്ഷേത്രജോലിതന്‍ നാമേ മാസപ്പടിയായ് ലഭ്യം

എത്ര തുച്ഛമാം നെല്ലും ചില്ലറ വല്ലപ്പോഴും

രാത്രിയും പകലുമായ് ചെണ്ടയും പേറി കേറി

എത്രയോ ക്ഷേത്രങ്ങളില്‍ സമ്പാദ്യം തേടി തേടി

അഷ്ടിക്കു കേഴുന്നേരം കഷ്ടിച്ചാണെന്നാകിലും

കഷ്ടപെട്ടതു നല്കും അച്ഛനെ ഓര്‍ക്കുന്നു ഞാന്‍

ഇഷ്ടമാണച്ഛന്നെന്നും ദാനവും ധര്‍മങ്ങളും

കഷ്ടമെങ്കിലും ഓരോ സുദിനങ്ങളാഘോഷിക്കാന്‍

വിഷു വന്നെത്തുന്നേരം എങ്ങിനെ എവിടുന്നോ

വിഷു കൈനീട്ടം നല്കാന്‍ ചില്ലറ ഒരുക്കുന്നു

വിഷമങ്ങളറിയിക്കാതെ വിഷുക്കണി ഒരുക്കുന്നു

വിഷുച്ചക്രവും പിന്നെ മെത്താപ്പും പടക്കവും

പണമില്ലെന്നാകിലും വായ്പയാണെന്നാകിലും

ഓണമായെല്ലാവര്‍ക്കും ഓണക്കോടികള്‍ വാങ്ങും

ഓണമായാത്യാവശ്യം സദ്യകളൊരുക്കുന്നു

കണ്ണഞ്ചിക്കും നല്ല നേന്ത്ര കുലയും കാണും

ചാണകം മെഴുകിത്തേച്ച മുറ്റത്തു വിദഗ്ദ്ധമായ്

അണിയാനച്ഛന്നുള്ള നൈപുണ്യം പ്രകീര്‍ത്തിതം

ഓണമായ് മനോഹര തൃക്കാകരപ്പന്‍ പിന്നെ

ഓണത്തപ്പനെ നന്നായ് നിര്‍മിക്കുന്നതും കാണാം

പണിയുണ്ടെന്നാകിലും പണിക്കാരുണ്ടാവില്ലാ

പണമുണ്ടാക്കാനുള്ള പണിയാണല്ലോ പണി

വേണമെന്നുത്സാഹിച്ചാല്‍ മടികൂടാതെ അച്ഛന്‍

പണികളൊരോന്നായി സ്വയമേ ചെയ്തീടുന്നു

തെങ്ങിന്‍ മുകളില്‍ കേറി തേങ്ങകള്‍ അടര്‍ത്തീടും

തെങ്ങിന്‍ പട്ടകള്‍ വെട്ടി തടുക്കായ് മടയുന്നു

തെങ്ങിന്‍ ചുവട്ടില്‍ നല്ല തടങ്ങള്‍ തീര്‍ത്തിട്ടതില്‍

തിങ്ങും പൊന്തകളിട്ടു മണ്ണിട്ട്‌ മൂടീടുന്നു

പുളിവൃക്ഷത്തില്‍ കേറി ചില്ലകള്‍ കുലുക്കുന്നു

പുളികള്‍ വീഴ്ത്തി അവ പെറുക്കി കൂട്ടീടുന്നു

പുളിതന്‍കൊമ്പും പിന്നെ പടുവൃക്ഷവുംവെട്ടി

ഉള്ളതു മുഴുവന്‍ നല്ല വിറകായ് കീറീടുന്നു

വീട്ടു വളപ്പില്‍ കാണും പൊന്തകളെല്ലാം തന്നെ

വെട്ടി തെളിച്ചു നന്നായ് കിളച്ചു മറിച്ചതില്‍

നട്ടുവളര്‍ത്തും ചില കായ്ക്കറിയതിന്നിടെ

ഒട്ടേറെ ചേമ്പ് ചേന വാഴകള്‍ പലതരം

ഓലപ്പുരതന്‍ മേച്ചില്‍ ഭാരമായ് തീര്‍ന്നീടാവേ

കാലേണ അതുമൊരു ഓടിട്ട വീടായ് മാറ്റി

പല പ്രാവശ്യം പലര്‍ നിഷ്ഫലം ശ്രമിച്ചേലും,

ഫലിച്ചെന്നച്ഛന്‍ ശ്രമം കിണറു കുഴിച്ചേലും

മനം നൊന്തിട്ടച്ഛന്‍ പ്രാര്‍ത്തിച്ചു കാണും നിത്യം

മോനോരുദ്യോഗം കിട്ടാന്‍ സഹായഹസ്തം നീട്ടാന്‍

എനിക്കൊരു ജോലി കിട്ടി, മറുനാട്ടിലാണെന്നാലും

ഞാനെന്‍ കടമയില്‍ നിര്‍വൃതി പൂണ്ടു , പക്ഷെ

അദ്ധ്വാനവും പിന്നെ തുടര്‍ന്ന കഷ്ടപ്പാടും

വാര്‍ദ്ധക്യ കാലത്തച്ഛന്‍ രോഗ പീഡിതനായി

ശ്രദ്ധിക്കാനാളില്ലാതെ വയ്യെന്ന തോന്നല്‍ മൂലം

അര്‍ദ്ധ സമ്മതത്തോടെ വന്നെന്‍ കൂടെയച്ഛന്‍

മറുനാട്ടില്‍ അച്ഛനെന്നും സുഖമായിരിക്കാനും

ഏറിയ രോഗങ്ങളെ അവശ്യം ചികില്‍സിക്കാനും

കൂറോടെ ശ്രമിച്ചേലും വിട്ടുമാറീലാ ചില

മാറാവ്യാധിയെപോലെ ശ്വാസം മുട്ടലും മറ്റും

ഓര്‍ക്കാപ്പുറത്തുള്ള വീഴ്ചയില്‍ എല്ലും പൊട്ടി

നോക്കുവാനാളും വേണം നടക്കാന്‍ വയ്യാതായി

എല്ലിനെ യോജിപ്പിക്കാന്‍ നടക്കാറാക്കി തീര്‍ക്കാന്‍

ഇല്ല മറ്റൊരു മാര്‍ഗം ഒപ്പറേഷനതും ചെയ്തു

അല്ലലുണ്ടായി ലേശം വേദന മരുന്നുകള്‍

മല്ലിട്ടു വ്യായാമവും കാലൂന്നി നില്‍ക്കാറായി

ഓര്‍ക്കുന്നു ദൈവത്തെ ഞാന്‍ നടക്കാറാക്കി തന്നു

വാക്കറും ശേഷം ഒറ്റ വടിയും കുത്തി കുത്തി

ദശവര്‍ഷത്തിലേറെ വസിച്ചെന്‍ കൂടെത്തന്നെ

മോശമില്ലാതെ തന്നെ ശ്രദ്ധിച്ചു പിതാവിനെ

വാര്‍ദ്ധക്യത്തോടൊപ്പം രോഗ പീഡയും മുലം

വര്‍ധിച്ചു വന്നൂ ക്ഷീണം ദിനങ്ങള്‍ മുന്നീടവേ

പെട്ടെന്നോരുദിനം വയ്യാതായി ശ്വാസം

കിട്ടാതെ വന്നന്നേരം ആസ്പത്രി ശരണം തേടി

ഡോക്ടറോടൊപ്പം ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കവേ

കഷ്ടത വിട്ടിട്ടച്ഛന്‍ പരലോകത്തെ പൂണ്ടു

അന്ത്യമായാസ്പത്രിതന്‍ ആമ്പുലന്‍സതില്‍ കേറി

പോകുന്ന നേരത്തച്ഛന്‍ എന്നോണ്ടിങ്ങനെ ചൊല്ലി

തിരിച്ചു വരുമോ ഞാനെന്നറിയില്ലാ, എന്നാലും നീ

നോക്കിക്കോ അമ്മ, ഭാര്യ, കുട്ട്യോളെയെല്ലാം നന്നായ്‌

അന്നു ഞാനറിഞ്ഞീല ജീവനോടച്ഛന്‍ ഇനി

വന്നു കേറുകയില്ലാ, ഞങ്ങളെ നയിക്കുവാന്‍










Monday, July 21, 2008

മുത്തശ്ശന്‍ - ഒരോര്‍മ്മക്കുറിപ്പു്

ഊം ...ഊം .......ഊം ........ഇതു മുത്തശ്ശന്റെ മൂളലാ . ദൂരെ നിന്നു തന്നെ കേള്‍ക്കാം. എന്റെ അമ്മയുടെ അച്ഛന്‍ . വെറുതെ മൂളികൊണ്ടിരിക്കും . സംഗീത ലയം പോലെ . ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍ എത്തുമ്പോള്‍ തന്നെ കേള്‍ക്കാം . പാലത്തോള്‍ ഒരു കൃഷ്ണ ക്ഷേത്രമുണ്ട് . അതിന്റെ തെക്കാണ് ഞങ്ങളുടെ വീട് . തെക്കേ പൊതുവാട്ടില്‍. ക്ഷേത്രത്തിന്റെ വടക്കു
മറ്റൊരു വീടുണ്ട് . വടക്കേ പൊതുവാട്ടില്‍. മുത്തശ്ശന്‍ വന്നാല്‍ അവിടെ തങ്ങും. തറവാട് ചെര്‍പ്പുളശ്ശേരീലാ . ഇടക്കൊക്കെ പാലത്തോള്‍ വരും . വന്നാല്‍ കുറച്ചകലെനിന്നു തന്നെ മൂളല്‍ കേള്‍ക്കാം .
ഊം ....ഊം ......ഊം ....മുത്തശ്ശന്‍ തന്നെ . സമയം കിട്ടുമ്പോഴൊക്കെ പേനകത്തിയുമായി ഇറങ്ങും . എന്തിനാണെന്നോ ?, കൊച്ചു കൊച്ചു പച്ച പുല്ലുകളരിയാന്‍. കുറെ ചെറിയ കെട്ടുകളാക്കി വീട്ടിലുള്ള പശുക്കള്‍ക്കും കുട്ടികള്‍ക്കും തീറ്റ കൊടുക്കാന്‍ . മുത്തശ്ശനെ കണ്ടാല്‍ അവ സ്നേഹം കാട്ടാന്‍ തുടങ്ങും ഇമ്പേ ..ഇമ്പേ ...ഇമ്പേ പുല്ലു കിട്ടുന്നതുവരെ തുടരും. കിട്ടിയാല്‍ തല കുലുക്കി കുലുക്കി തിന്നും. മുത്തശ്ശനും അവരെ വലിയ ഇഷ്ടമാ . ചെര്‍പ്പുളശ്ശേരി തറവാട്ടിലും പശുക്കളുണ്ട് . അവിടെയും മുത്തശ്ശന് ഇതു തന്നെയാണ് രീതി .

ഞാന്‍ മുത്തശ്ശനെ സ്കൂളില്‍ പഠിക്കുമ്പോഴാണ് അറിയുന്നത് . നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ മുതല്‍ . മുത്തശ്ശന് നല്ല ഉയരമുണ്ടായിരുന്നു ട്ട്വോ .ആറടി ഉണ്ടാകുംന്നാ തോന്നണ്. അപ്പോള്‍ തന്നെ തല നരച്ചിരുന്നു . മാറത്തെ നരച്ച രോമം കാണാന്‍ നല്ല ചന്തമായിരുന്നുട്ടോ. എപ്പോഴും ഒരു തോര്‍ത്ത്‌ ഇടത്തേ ചുമലില്‍ കാണാം . മുറുക്കുണ്ടായിരുന്നതിനാല്‍ ഒരു ചെല്ലപ്പെട്ടി മടിയിലും . അതിലെ പേനക്കത്തിയാ പുല്ലു മുറിക്കാന്‍ ഉപയോഗിക്ക്യാട്ട്വോ. ചൂണ്ടാണി വിരലിന്റെ തലപ്പത്ത് എപ്പോഴും വെളുത്ത നിറം . വലത്തേ കയ്യിന്റെ , എന്താണെന്നറിയോ? ചുണ്ണാംബിന്‍റെയാ. പുല്ലരിയുമ്പോള്‍ ശരിക്കും കാണാം .
ഊം ...ഊം......ഊം.... മുത്തശ്ശന്‍ തന്നെ. മുറുക്കിയിട്ടുണ്ടെങ്ങിള്‍ ശബ്ദം ഒന്നു കൂടി ഘനത്തിലാകും.
ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍നിന്നു പടിക്കിലേക്ക് ഒരു വരംബുണ്ട് . ഇടത്ത് ഭാഗത്ത് ഒന്നര ആള്‍ ഉയരത്തില്‍ ഒരു മണ്‍ത്തിട്ടും മുകളില്‍ വേലിയും . മണ്‍ത്തിട്ടു നിറയെ ചെറു പുല്ലു കാണാം . മുത്തശ്ശന്‍ അതെല്ലാം എത്തിവലിഞ്ഞു അരിയും. അവിടെയെല്ലാം ധാരാളം മാളങ്ങളുണ്ട്. ഇടക്കിടെ പാമ്പുകളും കാണാറുണ്ട് . മുത്തശ്ശന് എന്താ പേടിയൊന്നും ഇല്ലേ . വലിയ ആളല്ലേ . അതുകൊണ്ടാവാം . പാമ്പുകള്‍ക്ക് ചെവി കേള്‍ക്കുമ്പോള്‍ കണ്ണ് കാണില്ല എന്ന് കേട്ടിട്ടില്ലേ . അതുകൊണ്ടാവാം മുത്തശ്ശന് പേടിയില്ലാത്തത് അല്ലെ .
മുത്തശ്ശന്റെ മൂളല്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ പടിക്ക് പുറത്തിറങ്ങി നോക്കി നില്ക്കും . വേണ്ടത്ര പുല്‍ കിട്ടിയില്ലെങ്കില്‍ മുത്തശ്ശന്‍ ഞങ്ങളുടെ വീട്ടിലും വരും. എന്നെ കണ്ടാല്‍ രാധേ ....എന്ന് വിളിക്കും .എന്നോട് എന്ത് സ്നേഹമാണെന്നോ. അമ്മെ കണ്ടാല്‍ അമ്മുട്ട്യെ എന്നാണ് വിളിക്ക്യ . മുത്തശ്ശിയോടു മുത്തശ്ശന്‍ ഒന്നും പറയാറില്ല . എന്താ എന്നറിയില്ല . ഞങ്ങളുടെ വീട്ടില്‍ നിന്നു കുറെ പുല്ലരിയും . ചിലപ്പോള്‍ കുറച്ചുനേരം ഇരിക്കും . ഞാന്‍ ഒപ്പം നില്ക്കും . അത് എനിക്ക് നല്ല ഇഷ്ടാ .

മുത്തശ്ശന് സീല്‍ ഉണ്ടാക്കാനും അറിയും . മുരിക്കിന്റെ വലിയ മുള്ള് തട്ടിയെടുത്ത് , പരന്ന ഭാഗം മിനുസമാക്കി കൊടുത്താല്‍ മുത്തശ്ശന്‍ അതില്‍ കണ്ണാടി അക്ഷരങ്ങള്‍ കൊത്തി തരും . പേനകത്തി ഉപയോഗിച്ചുതന്നെ . പിന്നീട് ആ ഭാഗം മഷിപുരട്ടി പേപ്പറില്‍ അമര്‍ത്തിയാല്‍ പേരു ശരിക്കും വരും .
മുത്തശ്ശന് രണ്ടു ദിവസം താമസം ഉണ്ടെങ്കിലേ പറ്റു. എനിക്ക് കുറെ പ്രാവശ്യം തന്നിട്ടുണ്ട് .
മുത്തശ്ശന്‍ വല്ലപ്പോഴും എനിക്ക് ഒരണ(പണ്ടത്തെ നാണയം ) തരും . മിഠായി വാങ്ങിക്കാന്‍ . ഞാനെന്തു ചെയ്യുമെന്നോ ? ഒരു മുക്കാലിന് ഒരു മിഠായി വാങ്ങും . ബാക്കി മൂന്നു ഓട്ടമുക്കാല്‍ വാങ്ങി അരയിലെ ചരടില്‍ കെട്ടും . ഒരണക്ക് നാലുമുക്കാല്‍ ആണല്ലോ . അരയില്‍ കെട്ടിയില്ലെങ്ങില്‍ പോക്കാ . അന്നൊക്കെ ദാരിദ്രം ആഘോഷിക്കുന്ന കാലമല്ലേ ? എന്നാലും ചിലപ്പോള്‍ അമ്മ വാങ്ങിക്കും. അമ്മ ചോദിച്ചാല്‍ എങ്ങിനെയാ കൊടുക്കാണ്ടിരിക്കാ .
മുത്തശ്ശന് അത്യാവശം കൊട്ടാന്‍ അറിയാം. ആയതിനാല്‍ പല സ്ഥലത്തുംവെച്ചു കാണാം . ഏലംകുളം മന , മാട്ടയ്കുന്നു ക്ഷേത്രം, പാലത്തോള്‍ ക്ഷേത്രം അങ്ങിനെ പലേടത്തും . ഞങ്ങള്‍ കുട്ടികളും അവിടങ്ങളില്‍ കൊട്ടാന്‍ കൂടാറുണ്ട് . അപ്പൊ മുത്തശ്ശനെ കാണും. ഞാന്‍ കണ്ടാല്‍ ഓടി ചെല്ലും .
മുത്തശ്ശന് കൊട്ടിന്റെ പൈസ കിട്ടിയാല്‍ എനിക്ക് രണ്ടണ, നാലണ ഒക്കെ തരും . എന്റെ പൈസ അച്ഛനാണ് വാങ്ങാന്‍ . എനിക്കൊന്നും കിട്ടില്ല . അച്ഛന്‌ വീട്ടിലെ കാര്യം നോക്കേണ്ടേ . മുത്തശ്ശന്‍ തന്ന പൈസ ഞാന്‍ ഓട്ടമുക്കാലാക്കും, അരയില്‍ കെട്ടാന്‍. അല്ലെങ്കില്‍ പോക്കാ . ചിലപ്പോള്‍ മിഠായി വാങ്ങും , അല്ലെങ്കില്‍ ചില്ലറ കിട്ടില്ല .
ഏലംകുളം മനപോലെ ചില സ്ഥലങ്ങളില്‍ സദ്യ കാണും . അപ്പൊ ഞാന്‍ മുത്തശ്ശന്റെ കൂടെയാ ഇരിക്കാ . എന്തിനാന്നോ , മുത്തശ്ശന് കിട്ടുന്ന വറുത്ത ഉപ്പേരി എനിക്ക് തരും . അതും എന്റെയും കൂട്ടി ഞാന്‍ നിക്കറിന്റെ പോക്കറ്റില്‍ ഇടും . ചിലപ്പോള്‍ വീട്ടില്‍ കൊണ്ടുപോയി എല്ലാവര്‍ക്കും കൊടുക്കും . ചിലപ്പോള്‍ ഞാന്‍ തന്നെ തിന്നോണ്ടിരിക്കും . ചിലപ്പോള്‍ പാട്ടിന്റെ കളംപൂജ കഴിങ്ങാല്‍ നെയ്യപ്പം കിട്ടും. മുത്തശ്ശന്റെ ഓഹരികൂടി എനിക്ക് തരും .

ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ തായമ്പകക്കു വട്ടം പിടിക്കാന്‍ കൂടും . ആദ്യം ഒക്കെ സുഖമാ . പിന്നീട് മുറുകുമ്പോള്‍ കയ്യെത്തില്ല . അപ്പോള്‍ മുത്തശ്ശന്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ എന്റെ കയ്യില്‍ നിന്നു ചെണ്ട വാങ്ങും . മുത്തശ്ശന് അറിയാം എന്റെ വിഷമം . പാലത്തോള്‍ നിന്നു ഏലംകുളം മനക്കിലേക്ക് പാടം വഴി നടന്നുവേണം പോകാന്‍ . മുത്തശ്ശന്‍ ചെണ്ടയും ചുമലില്‍ ഇട്ടു പോകുന്നത് ഞാന്‍ നോക്കി നില്ക്കും . ഇടത്തെ ചുമലിലെ ചെണ്ട മുതുകിലെക്കാക്കി ഒരു തോര്‍ത്ത്‌ രണ്ടു കൈകൊണ്ടും തലയ്ക്കു മേല്‍ പിടിക്കും . വെയില്‍ കൊള്ളതിരിക്കാനാ. അങ്ങ് കാണാതാവുന്നതുവരെ നോക്കി നില്ക്കും .നല്ല രസമാ

ഞാന്‍ വല്ലപ്പോഴും ചെര്‍പ്പുളശ്ശേരി പോകാറുണ്ടായിരുന്നു . അപ്പോള്‍ മുത്തശ്ശനെ കാണാന്‍ പോകാറും ഉണ്ട് . ഒരു ദിവസം വാദ്യക്കാര്‍ക്കിടയില്‍ ഒരു സംസാരം കേട്ടു. "രാവുണ്ണി പൊതുവാളുടേതു ഒരു സുഖ മരണമായിരുന്നു . ഉറക്കത്തിലാണത്രേ ഉണ്ടായത്. ഭാഗ്യവാനാ . മിണ്ടാപ്രാണിയായ നാല്കാലികള്‍ക്ക് കുറെ പുല്ലു കൊടുത്തതല്ലേ . അതിന്റെ ഗുണം കാണാതിരിക്കുമോ " . ഇതു കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് മുത്തശ്ശന്‍ ഞങ്ങളെ വിട്ടു പോയിന്നു . അമ്മയോ മുത്തശ്ശിയോ ഒന്നും പറഞ്ഞില്ല . അവര്‍ പോയോ എന്നും അറിയില്ല. മുത്തശ്ശന് വേറെ ഭാര്യയോ മക്കളോ ഉള്ളതായി കേട്ടിട്ടില്ലാ . അമ്മയും ഞാനും തന്നെ . എനിക്ക് കേട്ടപ്പോ ഒരുപാടു വിഷമം തോന്നി. ഞാനറിയാതെ എന്റെ അരയിലെ ചരടില്‍ ഒന്നു തലോടി . അപ്പോള്‍ ഓട്ടമുക്കാല്‍ ഉണ്ടായിരുന്നില്ല . കരയണമെന്നു തോന്നി .മരണ വാര്‍ത്ത‍ കെട്ട് അപ്പോള്‍ തൊഴുത്തിലുണ്ടായിരുന്ന പശുക്കള്‍ തിര്‍ച്ചയായും കുറച്ചു നേരമെങ്കിലും പുല്ലു തിന്നു കാണില്ലാ . മുത്തശ്ശന് വേണ്ടി പ്രാര്‍ഥിക്കാതിരിക്കില്ല. തിന്ന പുല്ലിനു നന്ദി കാണിക്കാതിരിക്കുമോ.

Thursday, June 5, 2008

ദൈവമേ പാഹിമാം

ദാരിദ്ര രേഖക്ക് താഴെയുള്ള ഒരു ക്ഷേത്രം . അവിടെ ശംഖുനാദമോ, കൊട്ടോ , പാട്ടോ, ശീവേലിയോ , വലിയ ഗോപുരമോ , ഭണ്ഡാരം കവിഞ്ഞൊഴുകുന്ന ധനമോ ഇല്ല . അത്യാവശം ഓരോ വിളക്കും , മാലയും, പേരിനു നൈവേദ്യവും മാത്രം . നാമമാത്രം പൂജയും , വിരളം ഭക്തജനങ്ങളും . അവിടെ ഉത്സവങ്ങളില്ല, താലപ്പോലിയില്ല. പക്ഷെ ദൈവം ശക്തനും , ചൈതന്യവാനും ആണ് . ചുറ്റുപാടും ഉള്ളവര്‍ക്ക്‌ കാരുണ്യവാനും. അതുപോലെ തന്നെ അവിടെ ദര്‍ശിക്കുന്ന ആര്‍ക്കും. അവിചാരിതമായി നമ്മള്‍ അവിടെ എത്തുന്നു . മൂര്‍ത്തി ഏതാണെന്നുപോലും അറിയില്ല . ആ ദൈവത്തെ നാം എങ്ങിനെ പ്രാര്‍ത്ഥിക്കും. നമുക്കു നോക്കാം .

ശംഖധ്വനി നിത്യം കേള്‍ക്കാതുണരുന്ന

ദുഃഖമില്ലാത്ത ദൈവമേ പാഹിമാം

ശംഖാഭിഷേകം കേവലമെന്‍കിലും

സൌഖ്യമായ് വാഴും ദൈവമേ പാഹിമാം

നിത്യവും ഏക മാല്യമണിയുന്ന

സത്യമൂര്‍ത്തിയാം ദൈവമേ പാഹിമാം

നാമമാത്രമായ് ദീപം ലഭിക്കുന്ന

കോമളനേത്രനാം ദൈവമേ പാഹിമാം

പേരിനിത്തിരി നൈവേദ്യമെങ്കിലും

പോരായ്മ കാട്ടാത്ത ദൈവമേ പാഹിമാം

പൂജക്ക് സോപാന സംഗീതമില്ലേലും

തേജസ്സരുളുന്ന ദൈവമേ പാഹിമാം

ശ്രീകോവില്‍ വിട്ടു ശീവേലി ഇല്ലേലും

ശ്രീത്വം പുലര്‍ത്തുന്ന ദൈവമേ പാഹിമാം

ഭക്തദര്‍ശനം തുച്ഛമാണെങ്കിലും

മുക്തിനല്കുന്ന ദൈവമേ പാഹിമാം

ശക്തനല്ലഞാന്‍ ഉദ്ധരിച്ചീടുവാന്‍

മുക്തിയേകണേ ദൈവമേ പാഹിമാം

സര്‍വ്വവും നല്ല രീതിയില്‍ വീക്ഷിക്കും

സര്‍വ്വ ശക്തനാം ദൈവമേ പാഹിമാം

Friday, May 23, 2008

നെല്‍വയല്‍

പശ്ചിമേ മുഖമുള്ള പൂമുഖ തിണ്ണേല്‍ വൃഥാ

നിശ്ചിന്തം രമിക്കവേ ഓര്‍മ്മകളുയരുന്നു

നിശ്ചയ ദാര്‍ഡ്യത്തോടെ നെല്‍കൃഷി വളരുന്ന -

താശ്ചര്യത്തോടെ വീക്ഷിക്കുന്നതു മനോഹരം .

കണ്ണെത്താത്തത്ര വിസ്ത്രിതം നേരെ കടം-

കണ്ണെത്താത്തത്ര ദൈര്‍ഘ്യവും ഇരുവശം

കണ്ണഞ്ചിക്കും പച്ച പരവതാനിക്കിടെ രമ്യം

മണ്ണിന്റെ വരമ്പുകള്‍ നിര്‍മ്മിച്ച കരകളും

ഞാറുകള്‍ പറിച്ചവ മുടിയായ് കെട്ടി തല -

കൂറോടെ മുറിച്ചൊരുപോലെ സ്വരൂപിച്ചു

ആറിഞ്ചുയരത്തില്‍ ആറിഞ്ചകലത്തില്‍

ചേറിലോട്ടൂന്നി നടുന്നതും ബഹു രസം

ചായതന്‍ നിറമുള്ള ചേറിലെ ജലം മെല്ലെ

ആദിത്യ കിരണത്താല്‍ തെളിയാന്‍ തുടങ്ങവേ

എങ്ങുന്നോ എവിടുന്നോ കൊച്ചു മീനുകളെത്തി

പൊങ്ങിയും മുങ്ങിയും നീന്തുന്ന ക്രീഡകള്‍

വരമ്പിന്നടിയിലെ പോടുകള്‍ തുരന്നതാ

വരുന്നു മന്ദം മന്ദം ഞണ്ടുകള്‍ അങ്ങും ഇങ്ങും

വരമ്പിന്‍ മാളങ്ങളില്‍ വസിക്കും തവളകള്‍

വരമ്പിന്‍ മുകളിലും ജലത്തിലും ചാടും

മൂക്കിന്‍ പാലംപോലെ ചിന്നമാം വരമ്പത്തു

നോക്കാതെ നടന്നൂടാ നീര്‍ക്കോലികള്‍ കാണും

നീര്‍ക്കോലികള്‍ക്കിടെ മാക്രിതന്‍ മാടങ്ങളെ

നോക്കി ഇഴയും വിരളമാം സര്‍പ്പങ്ങളും

തത്തമ്മ പച്ചയാകും ഞാറുകള്‍ മെല്ലെ മെല്ലെ

മൊത്തത്തില്‍ ശക്തിയായി പൊങ്ങിക്കൊണ്ടുയരവെ

കാത്തിരുന്നൊരാ നെല്ലിന്‍ കതിരുകള്‍ കണികാണ്‍കെ

ചിത്തത്തില്‍ ആനന്ദത്തിന്‍ നര്‍ത്തനമാടീടുന്നു

മന്ദമന്ദമായ് വന്നു മാരുതന്‍ തലോടാവേ

സുന്ദരി നെല്ക്കതിര്‍ മന്ദം നൃത്തങ്ങളാടീടുന്നു

പൂനിലാവുള്ള നല്ല രാത്രിയാണെന്നാകിലോ

പാലാഴിതന്റെ തിരമാലയാണെന്നേ തോന്നു

നെല്ക്കതിര്‍ നല്ലപോലെ മൂത്തങ്ങു പഴുക്കവേ

നെല്മണി പേറി പേറി വലയും കുലകളായ്

നെല്ക്കതിര്‍ തണ്ടു നന്നായ് പഴുത്തു നിറം മാറി

വയ്ക്കോലായ് തീരാന്‍ നല്ല ആര്‍ത്തിയാണെന്നെ തോന്നു

നല്ലൊരു കാറ്റു വന്നു താങ്ങുവാന്‍ കഴിയാതെ

നല്ലൊരു ഭാഗം തൈകള്‍ കുഴഞ്ഞു വീഴുന്നതാ

നല്ല കൂരിരുട്ടത്തും കൂട്ടമായ് ടോര്‍ച്ചുംപേറി

സല്ലപിക്കാന്‍ എത്തും മിന്നാമിനുങ്ങുകള്‍

നട്ടും നനച്ചും വളര്‍ത്തിയ കൈകളാല്‍

വെട്ടി അരിഞ്ഞു ചുരുട്ടാക്കി കെട്ടിനാന്‍

ഒട്ടുമേ ദാക്ഷിണ്യമില്ലാതെ നെല്ലിനെ

പെട്ടെന്ന് തണ്ടില്‍നിന്നൊറ്റ പെടുത്തിനാന്‍

മൊട്ടയാം നെല്‍വയല്‍ പ്രാര്‍ത്തിച്ചു ദൈവമേ

മൊട്ട വെയിലോന്നു മാറ്റി തരേണമേ

ഒട്ടേറെ വര്‍ഷം ചൊരിയാന്‍ കനിയണെ

പെട്ടെന്ന് പുഷ്പിണി ആക്കി തരേണമേ

Wednesday, May 14, 2008

ചെണ്ട

എല്ലാ പൊതുവാള്‍ സമാജം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എന്റെ നവ വല്‍സരാസംസകള്‍. ഞാന്‍ ചെണ്ട . നവീന രീതിക്കനുസരിച്ച് എന്റെ പേര്‍ രണ്ടക്ഷരത്തില്‍ തന്നെ ഒതുങ്ങുന്നു നിങ്ങള്‍ക്കേവര്‍ക്കും മാരാര്‍ സമുദായത്തിലേവര്‍ക്കും സുപരിചിതവും അനിവാര്യവും ആയ ചെണ്ട . ഇപ്പോള്‍ മറ്റു സമുദായക്കാരും എന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ നിങ്ങള്‍ എന്നെ പൂര്‍ണമായും ഒഴിവാക്കില്ല എന്ന് കരുതുന്നു . ക്ഷേത്ര വാദ്യങ്ങളില്‍ എനിക്കുള്ള പ്രാധാന്യം അത്രയ്ക്ക് സ്തുത്യര്‍ഹമല്ലേ . അതുകൊണ്ട് തന്നെ എന്നെ പേറിയും സഹിച്ചും ഉപജീവിത മാര്‍ഗം തേടുകയും സമ്പാദിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ പുതുവര്‍ഷ ആശംസകള്‍.

കര്‍ക്കിടക സുഖ ചികില്‍സയും അവശ്യം സാധകവും കഴിഞ്ഞു ക്ഷേത്രോല്സവങ്ങളുടെ പരംപരയും കാത്തിരിക്കുമ്പോള്‍ എന്റെ ശാരീരിക കെമിസ്ട്രിയെ കുറിച്ചു നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ . എന്റെ ഓരോരോ അവയവങ്ങള്‍ക്കും അവരുടേതായ എന്തെല്ലാമോ പറയാനുണ്ട് . അത് കേള്‍ക്കണ്ടേ.

ഞാന്‍ കുറ്റി . ചെണ്ട കുറ്റി. ചെണ്ടയുടെ സൈസും ഘനവും സവിശേഷതയും നിശ്ചയിക്കുന്നതില്‍ എന്റെ പങ്കു വളരെ വലുതാണ് . പൈപ്പുപോലിരിക്കുന്ന എന്റെ രണ്ടഗ്രവും വൃത്താകാരവും ഉള്ളു പൊള്ളയും ആണ് . വായു സഞ്ചാരം യഥേഷ്ടം . നഗ്നമായിരിക്കുമ്പോള്‍ എന്നെ ആരും ഒന്നു നോക്കും. പക്ഷെ എന്നെ അധികം നേരം അങ്ങിനെ ഇരിക്കാന്‍ അനുവദിക്കാറില്ല . അപ്പോഴേക്കും രണ്ടു തലക്കിലും ഓരോരോ വട്ടം വെച്ചു കെട്ടും. വായു സഞ്ചാരം തീരെ നില്ക്കും . എന്നാലും ഞാന്‍ രണ്ടു വശത്തിനും നാദം നല്കും. എത്ര മുറുക്കി കെട്ടുന്നുവോ അത്ര നല്ല ശബ്ദം നല്കും. വല്ലാതെ പരിധി കടന്നാല്‍ ശബ്ദം അടയും. എന്നാലും പരാതിയില്ലാതെ നാദം നല്കും , അതെന്റെ ധര്‍മവും കര്‍മവും ആണല്ലോ. ചെണ്ട വലിക്കുമ്പോള്‍ വട്ടം തൊട്ടു തലയില്‍ വെച്ചു വന്ദിക്കുന്നത് കാണാം . ചവിട്ടു എനിക്കും കയറിനും . വന്ദനം വട്ടത്തിനും . ഇതില്‍ ഒരു അപാകതയില്ലേ ? വല്ലപ്പോഴും കയറിന്നിടയിലൂടെ കയ്യിട്ടു ഒന്നു തുടച്ചാല്‍ എന്റെ നിറം മങ്ങാതിരിക്കില്ലേ ? എന്താണാവോ അതിനിത്ര മടി .

ചെണ്ടയുടെ അവയവങ്ങളില്‍ വണ്ണത്തിനു കുറ്റി കേമനെങ്ങില്‍, നീളത്തിനു ഞാനാണ്‌ ശ്രേഷ്ടന്‍ . ഞാന്‍ കയര്‍. ഞാനില്ലയാതെ ഒന്നിനും പറ്റില്ല . കുറ്റിയുടെ മുഖം മൂടിയായ രണ്ടു വട്ടങ്ങളെയും ബന്ധിച്ചു നിര്‍ത്തുന്ന ചുമതല എന്റേതല്ലേ . ഒരു വരണ മാല്യം പോലെ . ഒരിക്കല്‍ ബന്ധിച്ചാല്‍ പിന്നെ വേര്‍പെടുന്ന പ്രശ്നമില്ല. ഇപ്പോള്‍ പണ്ടത്തെ പോലെയല്ല . എന്റെ രണ്ടറ്റത്തും ഇരട്ട പെറ്റ രണ്ടു വട്ടകണ്ണി ഇട്ടാണ് കെട്ടല്‍ . ഈ കണ്ണികള്‍ സ്നേഹിച്ചടുത്തെത്തുമ്പോള്‍ വീണ്ടും അകറ്റുക . കഷ്ടമല്ലേ . പിന്നെയോ കമ്പി ഇട്ടല്ലേ ഇപ്പോഴത്തെ വലി . വലിച്ചു വലിച്ചു എന്റെ നീളവും കൂടും. കാരണം ഞാനിപ്പോള്‍ പ്ലാസ്റ്റിക് കയറാ . ബലംകൊണ്ടു പൊട്ടാനും മേലാ. എന്തിനാ എന്റെ മേല്‍ ഓരോരോ കുടുക്ക് . ഇടിക്കിടെ മേല്പോട്ടും കീഴ്പോട്ടും ഉള്ള ആ വലി . തികച്ചും പരുക്കന്‍ തന്നെ . ഞാന്‍ എല്ലാം സഹിക്കും കേട്ടോ . ഒരു പരിധി വരെ . എനിക്ക് ഒരപേക്ഷകൂടി ഉണ്ടുകെട്ടോ , ആറു മാസത്തില്‍ ഒരിക്കലെങ്കിലും ഒന്നു കുളിപ്പിച്ചാല്‍ കൊള്ളാം . ഞാന്‍ സുന്ദരിയയാല്‍ ചെണ്ടക്ക് ഭംഗികൂടും.

അടുത്തതായി ഞങ്ങള്‍ രണ്ടു വട്ടങ്ങളുടെ കാര്യമൊന്നു നോക്കാം . വലംതല - എടംതല . സാധാരണയായി ചെണ്ട എടുത്തു കിടത്തി തൂക്കിയിട്ടാല്‍ വലതു കൈ ഭാഗത്തേക്ക് വരുന്നതു വലംതല . ഇടത്തു ഭാഗത്തേക്ക്‌ എടംതല . പക്ഷെ ഞങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്‌ . വലംതലയുടെ നിറം മിക്കതും കറുപ്പോ, ഇളം ചുകപ്പോ,തവിട്ടു നിറമോ , മിശ്റിതമോ ആയിരിക്കും . നടുക്കു അടികൊണ്ടു അടികൊണ്ടു ഒരു വെളുത്ത വൃത്താകാരം കാണാം. ഒരു ചന്ദന പൊട്ടു തൊട്ടപോലെ . അതിഗാംഭിര്യമുള്ള ശബ്ദം. പക്ഷെ എടംതല അങ്ങിനെയല്ല . ഗോതമ്പിന്റെയോ അതിനോട് സാമ്യമുള്ളതോ സാമാന്യം വെളുത്തതോ ആയ വര്‍ണം. മണി മണി പോലത്തെ ധ്വനി . ആള്‍ക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇവളെയാണ്. ഞങ്ങളെ കണ്ടാല്‍ അമേരിക്കന്‍ സ്ത്രീയെ ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ വേളി ചെയ്തപോലെ തോന്നും . അതുകൊണ്ടുതന്നെ എടംതലക്ക് അഹംകാരവും കൂടും . അതെങ്ങനാ മേളമായാലും തായംപകയായാലും അവര്‍ക്കല്ലേ മുന്‍നിര . ജനങ്ങള്‍ വീക്ഷിക്കുന്നതും അവരെയല്ലേ . വലംതലക്കാര്‍ക്ക് എപ്പോഴും പിന്‍പന്തി. ഇലത്താളത്തിന്റെ ചെവി തുളക്കുന്ന ശബ്ദത്തിനിടയില്‍ . ഞങ്ങളുടെ മനസ്സില്‍ എപ്പോഴും പല ചോദ്യങ്ങളും ഉയര്‍ന്നു വരാറുണ്ട് . എല്ലാറ്റിനും , തയംപകയോ മേളമോ എന്തായാലും , തുടക്കം കുറിക്കുന്നത് ഞങ്ങളല്ലേ. താളവട്ടത്തില്‍ പിടിച്ചു നിര്‍ത്തുന്നത് ഞങ്ങളല്ലേ . ഹരം മൂക്കുമ്പോള്‍ അമരം ഞങ്ങളല്ലേ. പിന്നെ എന്തിനാണ് എടംതലക്ക് സൌന്ദര്യത്തിന്റെയും ശബ്ദ മാധുര്യത്തിന്റെയും ആഹന്ത . ഞങ്ങളില്ലത്ത മേളത്തേയോ തായംപകയെയോ ഒന്നോര്‍ത്തു നോക്കു വിവരം മനസ്സിലാകും .


അതുപോലെതന്നെ ഞങ്ങള്‍ വലംതലക്കാര്‍ക്ക് മനസ്സിലാവാത്ത ചില സംഗതികള്‍ ഉണ്ട് . തണുപ്പുകാലത്തോ മഴക്കാലത്തോ ചെണ്ട വെയിലത്തു വെക്കുമ്പോള്‍ എപ്പോഴും എടംതലക്കാണ് സുര്യപ്രകാശം. എന്താ ഞങ്ങള്‍ക്ക് ചൂടു പറ്റില്ലേ ? കയറു വലിക്കുമ്പോള്‍ ഞങ്ങളുടെ മുഖം നിലത്തെക്കോ പായയിലെക്കോ അമര്‍ത്തി വെച്ചു അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്നു , തിരിച്ചായാലെന്താ ചെണ്ട മൂക്കില്ലേ ? ശബ്ദത്തിന്റെ മൂപ്പറിയാന്‍ എടംതലയില്‍ മാത്രം കൊട്ടി നോക്കുന്നു . എന്താ വലിച്ചാല്‍ രണ്ടു ഭാഗവും മൂക്കില്ലേ ? എടംതലക്ക് ശബ്ദം കൂട്ടാന്‍ എന്തിനാ കുടുക്ക് വലിച്ചു ഞങ്ങളുടെ കഴുത്തില്‍ നിര്‍ത്തുന്നത് ? വലംതലക്ക് ശബ്ദം കൂട്ടാനും ഇതുതന്നെ സ്ഥിതി .

തോള്‍കച്ച കേട്ടുംപോഴും ആ കെട്ടിന്റെ മുഴ വലംതലക്ക് മുന്നില്‍ . തിരിച്ചയാല്‍ ചെണ്ട തൂങ്ങില്ലേ ? എടംതലക്ക് മനോഹരമായ കോലുപയോഗിക്കുംപോള്‍ ഞങ്ങള്‍ക്ക് ഘനം കൂടിയതായാലും മതി അല്ലെ ? എടംതലക്കും പരാതി ഇല്ലാതില്ല . വലംതലയെ തോണ്ണൂറു ശതമാനവും വലത്തേ കൈ കൊണ്ടു മാത്രം പേറുമ്പോള്‍ എന്നെ എന്തിനാ നൂറു ശതമാനവും രണ്ടു കൈകള്‍ ഉപയോഗിച്ചു വേദനിപ്പിക്കുന്നത് ? എന്തൊക്കെ വിരോധാഭാസംങ്ങളാ? ജീവിതമല്ലേ സഹിച്ചല്ലേ പറ്റു. ഞങ്ങളെ യോജിപ്പിച്ച് നിര്‍ത്തുന്ന കുറ്റിക്കും കയറിനും നമസ്കാരം .

ഇനി തോള്‍കച്ച , എന്റെ സഹായമില്ലാതെ വലംതലയിലോ എടംതലയിലോ ഒരു അഭ്യാസവും നടക്കില്ല . ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ല. ഞാന്‍ പൊട്ടിവീണ് ആരുടെയും കാല്‍ വേദനിച്ചതായ ചരിത്രമില്ല . എത്ര പേരുടെ വിയര്‍പ്പാണ് ഞാന്‍ മാറി മാറി രുചിച്ചിട്ടുള്ളത് എന്നറിയാമോ . എനിക്ക് ഇടക്കിടെ കുളിക്കണമെന്നുണ്ട്. പക്ഷെ കുളിപ്പിക്കേണ്ടേ? ഇപ്പോള്‍ സ്പ്രേ ആയാലും മതി എന്ന് തോന്നാറുണ്ട് . നല്ല വരകളുള്ള തുണി കഴുകി വൃത്തിയാക്കി തോല്കച്ചയാക്കി ഇട്ടാല്‍ എന്ത് മനോഹരമായിരിക്കും . ആ കെട്ടിന്റെ വക്കൊന്നു ഞൊറിഞ്ഞുകൂടി ഇട്ടാല്‍ ഉഗ്രനായി . നന്നെ ഘനം കുറഞ്ഞതാക്കല്ലേ എന്നുകൂടി അപേക്ഷിക്കട്ടെ.

ഞാനാണ്‌ കോല്‍ . ഒരു ചെണ്ടയില്‍ രണ്ടോ മൂന്നോ കോല്‍ ആവാം . വാദ്യ കലാകാരന്‍മാര്‍ തന്‍റെ നൈപുണ്യം കാണിക്കുന്ന മറ്റൊരു ഉപകരണമാണ് കോല്‍ . നല്ല തല വളഞ്ഞ മനോഹരമായ സാമാന്യം ഘനം കുറഞ്ഞ കോല്‍. ഇപ്പോള്‍ എന്നെ വെളുത്തതും, ഇളം റോസ് നിറത്തിലും , ചന്ദന നിറത്തിലും ഒക്കെ കാണം . ഞാന്‍ അവരുടെ കയ്യില്‍ കിടന്നു മറിയുന്നത് കണ്ടിട്ടുണ്ടോ , എന്താ രസം . എടംതലയോടാണ് എനിക്ക് സ്നേഹം കൂടുതല്‍ എന്ന് കിംവദന്തിയും ഉണ്ട് . എന്റെ പൊട്ടിയ ഭാഗത്ത് തോലോ ടേപ്പോ ഒട്ടിച്ചു വലംതലക്കും ഉപയോഗിക്കും . അതും കിംവദന്തിക്ക് വഴി നല്കുന്നു . കോച്ചാട കോലുപയോഗിച്ചു വലംതലയില്‍ പേറുന്നതില്‍ എനിക്കും പ്രതിഷേധമുണ്ട് കെട്ടോ . നല്ല പ്രാക്ററിസില്ലത്തവര്‍ രണ്ടു കൊലുംകൊണ്ട് കൊട്ടാന്‍ ശ്രമിച്ചു ഞങ്ങളെ തമ്മില്‍ അടിപ്പിക്കാറുണ്ട് , അത് വേണോ ?

ചെണ്ട . എടംതല ചെണ്ട, വലംതല ചെണ്ട, കുട്ടിചെണ്ട അങ്ങിനെ പലതും. ഞാന്‍ വലംതല ചെണ്ട എപ്പോഴും വിചാരിക്കും , എന്റെ വമാഭാഗത്തെ ആര്‍ക്കും വേണ്ടാത്തതെന്താ. എങ്കിലും പാണിക്കും, ശീവേലിക്കും, സന്ധ്യവേലക്കും , എഴുന്നള്ളത്തിനും ഒക്കെ ഞാനാണു മുമ്പില്‍ . അതാണ് സമാധാനം . എടംതലയും ചിന്തിക്കാറുണ്ട്. ഇപ്പൊ പണ്ടത്തെ പോലെയല്ല . ആശാന്മാര്‍ വലംതലക്ക് അധികം കൊട്ടറില്ല. തനിക്കതില്‍ പരിഭവം ഇല്ലാതില്ല . അവരിപ്പോള്‍ എന്നെ എങ്ങോട്ടും ചുമക്കാറില്ല. അരങ്ങത്ത് പ്രാഗല്‍ഭ്യം കാണിക്കാന്‍ മാത്രം എന്നെ ഉപയോഗിക്കുന്നു . സ്ഥലത്തെത്തിക്കാനും കൊണ്ടുപോകാനും വരെ സിംകിടിമാരാ . ബസ്സിലെ കിളിപോലെ . മുമ്പത്തെ പോലെ എന്നെ വലിച്ചു മൂപ്പിക്കാനൊന്നും അവര്‍ വരില്ല. ഒക്കെ കിളി . ഇപ്പൊ മുമ്പത്തെ പോലെ ബസ്സില്‍ മിക്കതും പോകേണ്ടി വരാറില്ല . കാറിലും മോട്ടോര്‍ സയ്ക്കിളിലും ആണ് കൂടുതലും . ഭാഗ്യം . മാത്രമോ - ഞങ്ങളില്‍ ചിലര്‍ക്കു ഇപ്പോള്‍ ചാക്കുവിരി അല്ല കെട്ടോ . റക്സിന്റെ ചൈനുള്ള കവറാ. മഴയെ പേടിക്കേണ്ട . ഉള്ളില്‍ ചെണ്ടയാണെന്ന് അറിയുക പോലുമില്ല . എന്തായാലും വിവിധ ക്ഷേത്ര സന്നിധിയില്‍ ചെന്നു വിലസാന്‍ പറ്റുന്നുണ്ടല്ലോ. അത് മതി . ദൈവമേ നന്ദി .

ഞങ്ങള്‍ ചെണ്ടകളുടെ മനസ്സിലും ഒരു മോഹം പുകയുന്നു . ഒരു പുരസ്കാരവും കിട്ടുന്നില്ലല്ലോ എന്ന് . ഞങ്ങളെ ഉപയോഗിക്കുന്ന പലരേയും പൊന്നാട അണിയിക്കുന്നു . പലര്‍ക്കും മെഡലും ലോക്കറ്റും കിട്ടുന്നു . നോട്ടുമാല അണിയിക്കുന്നു . പിന്നെ എന്താ ഞങ്ങളെ ആരും ഗൌനിക്കാത്തത്. ഞങ്ങളിലും ചെറിയ വാദ്യോപകരണമായ ഇടക്കക്ക്പോലും പൊടിപ്പും ഭംഗിയും ഉണ്ട് . ഞങ്ങളുടെ ആശാന്മാര്‍ക്ക് പുരസ്കാരങ്ങളുണ്ട്. എന്തിനേറെ ക്ഷേത്രങ്ങളിലെ ശ്രേഷ്ഠമായ ആനക്ക് വരെ കഴുത്തില്‍ ചങ്ങലയുണ്ട് . ഞങ്ങള്‍ ചെണ്ടകള്‍ക്കും ഒരു മത്സരം ആയിക്കുടെ ? ആകാര ഭംഗി മത്സരം , വലംതല ധ്വനി മത്സരം, എടംതല ശ്രുതി മത്സരം, ഏറ്റവും കൂടുതല്‍ പരിപാടിയില്‍ പങ്കെടുത്ത ചെണ്ട, ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ വാങ്ങികൊടുത്ത ചെണ്ട അങ്ങിനെ പലതും . ഞങ്ങള്‍ ചെണ്ടകള്‍ പല സ്ഥലത്തും കൂട്ടംകൂട്ടമായ് ഒരുമിക്കാറുമുണ്ട്. മല്സരത്തിനുവേണ്ട വേദി ഒരുക്കുകയെ വേണ്ടു . പുരസ്കാരത്തിനര്‍ഹനായാല്‍ അതി മനോഹരമായ ഒരു തോല്കച്ചയോ , അതിടുന്ന വട്ട കയറില്‍ നയനാനന്ദകരമായ അഞ്ചാറ് പോടിപ്പോ , പുരസ്കാര ലിഖിതത്തോടുകൂടിയ ഒരു പൊന്നാട ചുറ്റിയോ ഞങ്ങളെ ആദരിച്ചൂടെ ? ഞങ്ങള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ . നവവല്സരത്തില്‍ എന്തെങ്കിലും നടക്കുമോ എന്നറിയില്ല . ഏതായാലും ഒരിക്കല്‍ കൂടി പുതുവല്‍സരാശംസകള്‍. സ്നേഹപൂര്‍വ്വം ചെണ്ട .