Wednesday, June 29, 2011

ശ്വാവ്‌ - സ്വദേശി വിദേശി വീക്ഷണം


കുക്കുടം കൂവിയപ്പോള്‍ കാക്കകള്‍ കരഞ്ഞപ്പോള്‍
അര്‍ക്കനുദിച്ചപ്പോള്‍ പ്രഭാതം വിടര്‍ന്നപ്പോള്‍
തര്‍ക്കമില്ലാതെയഹം ഗമിച്ചു പതിവുപോല്‍
പാര്‍ക്കിലേക്കുള്ള നടപ്പാതതന്‍ ചാരത്തൂടെ

മുന്നിലൊരു വൃദ്ധന്‍ മല്ലിട്ടു ഗമിക്കുന്നു
പിന്നിലെ ശ്വാവിന്‍ ഗളചങ്ങല വലിക്കുന്നു
ഒന്നിച്ചു നീങ്ങാനൊട്ടും വഴങ്ങുന്നീലാ ശ്വാനന്‍
പിന്നോക്കവും ഇരു ഭാഗവും തത്തീടുന്നു

കണ്ടാലാരോഗ്യവും ശൌര്യവുമുണ്ടെന്നാലും
പാണ്ടനും മുറിവാലനുമാണാ മൃഗം
കണ്ടാലവനൊരു പാശ്ചാത്യപ്പിറവിതാന്‍
തൊണ്ടപൊട്ടീടും വണ്ണം മല്ലിട്ടു കുരക്കുന്നു

തല്‍ക്ഷണമെവിടുന്നോ പ്രത്യക്ഷപ്പെട്ടു പിന്നില്‍
വീക്ഷണത്തോടെ ചില സ്വദേശിപ്പിറവികള്‍
ലക്ഷണക്കേടാണല്ലോ ഓര്‍ത്തവര്‍ മനതാരില്‍
വീക്ഷിച്ചകമ്പടിയെന്നോണം കൂടി പിന്നില്‍

നോക്കെടാ പാശ്ചാത്ത്യനെ വികലാംഗരല്ലാ ഞങ്ങള്‍
തക്കത്തില്‍ വളഞ്ഞൊരു വാലിനെ ദര്‍ശിച്ചാലും
എക്കാലം ശ്രമിച്ചിട്ടും ജയിച്ചില്ലൊരുത്തനും
പൊക്കത്തില്‍ നിവര്‍ത്താനും നേരെ നിര്‍ത്താനും മറ്റും

അരിശത്താല്‍ മുറിവാലന്‍ മുരണ്ടും മൂളിക്കൊണ്ടും
ഗൌരവത്തോടെ തെണ്ടിപ്പട്ടികളോടോതിയവന്‍
നേരിട്ടു വീക്ഷിക്കുവിന്‍ ഉണ്ടെനിക്കെജമാനന്‍
നേരത്താഹാരവും സ്നാനവുംനല്‍കീടുവാന്‍

കഴുത്തില്‍ ചെറിയൊരു ചങ്ങലയുണ്ടെന്നാലും
വാഴാനെനിക്കൊരു കൊച്ചു പാര്‍പ്പിടമുണ്ട്
മുഴുവന്‍ ദിനമെന്നെ ബന്ധിക്കില്ലൊരിക്കലും
കഴുത്തിന്‍ ചങ്ങലയൂരും രാത്രിയിലെന്നുമെന്നും

ഇറച്ചിയും പാലും മറ്റും സുഭിക്ഷമാണെനിക്കെന്നും
പാറാവാണെങ്കിലും ഖേദമില്ലൊരിക്കലും
വീറോടെ കുരച്ചു ഞാന്‍ റോന്തുചുറ്റിയാല്‍ പിന്നെ
കേറില്ലൊരുത്തനും എന്‍ നാഥ ഭവനത്തില്‍

പേനില്ലെന്‍ ശരീരത്തില്‍ മറ്റു പ്രാണികളില്ലാ
ഗൌനിക്കാന്‍ ആളുള്ളപ്പോള്‍ പേടിക്കേണ്ടാ വൃഥാ
മേനിതന്നാരോഗ്യത്തിന്‍ വ്യാകുലം വേണ്ടാ തീരേ
എനിക്കവര്‍ ഇന്‍ജെക്ഷനും മരുന്നും നല്‍കീടുന്നു

തെണ്ടി പട്ടികള്‍ ഒട്ടും തോറ്റില്ലവന്‍ മുമ്പില്‍
തൊണ്ട പൊട്ടീടും വണ്ണം തിരിച്ചവരോതി
മണ്ടനാണെടാ നീയാകാരാഗൃഹത്തിലെന്നും
കൊണ്ടാലറിയണം ജീവിത ദൌര്‍ബല്യങ്ങള്‍

കുടുംബ ജീവിതമുണ്ടോ ഇഷ്ടഭാജനമുണ്ടോ
കടപ്പാടില്ലാതൊന്നു തെണ്ടുവാന്‍ കഴിയുമോ
വീടില്ലെങ്കിലും ഞങ്ങള്‍ തെണ്ടുന്നു സ്വതന്ത്രമായ്‌
ഇഷ്ട ഭോജനമാവാം ഇഷ്ട ഭാജനമാവാം

ആരെവേണേലും ഞങ്ങള്‍ക്കാക്കാം യജമാനന്‍
ആരുടെ നേര്‍ക്കും ഞങ്ങള്‍ വാലാട്ടി സ്നേഹം കാട്ടും
ആരുടെ ഗൃഹത്തിലും ഭദ്ര നിദ്രയുമാവാം
ആരോടും ചോദിക്കാതെ രാപ്പകല്‍ ഉറങ്ങീടാം

ഞങ്ങള്‍തന്‍ സൌകര്യത്തില്‍ അസൂയ തോന്നുന്നെങ്കില്‍
ഞങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹം തോന്നുന്നെങ്കില്‍
പൊങ്ങച്ചം വിട്ടു വേഗം ചങ്ങല പൊട്ടിച്ചോ നീ
ഞങ്ങളുണ്ടല്ലോ നിന്നെ സ്വാഗതം ചെയ്തീടുവാന്‍



















Friday, June 24, 2011

ക്ഷേത്ര കലാകാരന്‍ പ്രായവും മോഹവും




അമ്പലവാസിയായ്‌ ജന്മം താണ്ടിക്കൊണ്ടിരിക്കവേ
ഇമ്പമാം സ്മരണകള്‍ താലോലിച്ചുണരുന്നു

സപ്തതി ആഘോഷിച്ചു നിര്‍വൃതിപൂണ്ടു പക്ഷെ
കേവലം മോഹങ്ങള്‍തന്‍ ചുരുളുകളഴിയുന്നു

പ്രഭാതം വിടരും മുമ്പേ ശംഖൊലി മുഴങ്ങവേ
പ്രഭാവത്തോടെ ശംഖിന്‍ ഓംകാരമൂതാന്‍ മോഹം

കുളിരേകും പ്രഭാതത്തില്‍ ഭൂതകാലത്തെപോലെ
കുളത്തില്‍ കുളിക്കാനും നീന്താനുമതിമോഹം

വിറക്കും കരങ്ങള്‍ പക്ഷെ ഇടക്കയില്‍ ശ്രുതിമീട്ടി
നിറഞ്ഞ ഭക്ത്യാ കൊട്ടി പാടുവാനൊരു മോഹം

ഉത്സവം വരുന്നേരം പ്രമാണിയായി തന്നെ
ഉത്സാഹത്തോടെ പാണ്ടി പഞ്ചാരി കൊട്ടാന്‍ മോഹം

കസേര ഹസ്തങ്ങളില്‍ കൈവിരല്‍ താളം മീട്ടെ
രസമായ്‌ കേളിയേറും കേളി കൊട്ടുവാന്‍ മോഹം

പഞ്ചവാദ്യത്തിന്‍ നാദം കര്‍ണത്തില്‍ പതിക്കവേ
മൊഞ്ചേറും ടീമിന്‍ മദ്ധ്യേ താനാവാനൊരു മോഹം

വാതവും നീരും പൂണ്ട കാല്‍ മുട്ടില്‍ ചെണ്ട താങ്ങി
മതിയാവോളം കൊട്ടി പൊന്നാട വാങ്ങാന്‍ മോഹം

സരസ്വതി വിലാസങ്ങള്‍ തിമല ചെണ്ടയില്‍ കേള്‍ക്കെ
സരസമായതിന്മീതെ ഒന്ന് കൈവെക്കാന്‍ മോഹം

നടക്കാന്‍ വയ്യെന്നാലും വാദ്യക്കാര്‍ക്കിടെ മെല്ലെ
കോടിയും തോളിലിട്ടു വിലസാനൊരു മോഹം

ഉണ്ടല്പം പ്രമേഹവും മരുന്നുകള്‍ എന്നാകിലും
ഉണ്ടെണീക്കും മുന്‍പേ പായസമു ണ്ണാന്‍ മോഹം

വെറുതെയിരിക്കുമ്പോള്‍ മയങ്ങാന്‍ തോന്നും പക്ഷെ
ഉറക്ക ഗുളികകള്‍ വര്‍ജിച്ചുറങ്ങാനൊരു മോഹം

വെപ്പു പല്ലാണെങ്കിലും കൂട്ടുകാരോടൊപ്പം നന്നായ്‌
ഉപ്പേരി കടിക്കാനും സ്വാദറിയാനും മോഹം

പ്രഷറുണ്ടെന്നാകിലും സാമാന്യം അമ്ലം ചേര്‍ത്തു
ദോഷങ്ങള്‍ മറന്നല്പം കറികള്‍ കൂട്ടാന്‍ മോഹം

മക്കളെല്ലാം തന്നെ സന്ദര്‍ശിച്ചന്വേഷിക്കേ
മക്കളില്‍ ചിലര്‍ കൂടെ വേണമെന്നൊരു മോഹം

കാഴ്ച്ച കുറവെന്നാലും ദ്വൈമാസ നിര്‍മാല്യത്തെ
വീഴ്ച്ച കൂടാതെ നന്നായ്‌ വായിക്കാനൊരു മോഹം

വാര്‍ദ്ധക്യ സഹജമാം അപ്രിയ ചാപല്യങ്ങള്‍
വര്‍ദ്ധിക്കും മുന്‍പേ ജന്മസായൂജ്യം തേടാന്‍ മോഹം