Wednesday, August 24, 2011

സൂര്യന്‍

ഹൃദ്യമായ്‌ എല്ലാരും ആദരിക്കും
ആദിത്യന്‍ ഞാനല്ലോ കര്‍മ്മയോഗി

ജീവജാലങ്ങള്‍ക്കു ഊര്‍ജമേകാന്‍
ആവോളം ഞാനെന്‍ പ്രകാശമേകി

വൃക്ഷ ലതാദികള്‍ ഒന്നിനൊന്നായ്‌
തല്‍ക്ഷണം നന്നായ്‌ തഴച്ചു പൊങ്ങി

സാഗര നീരുകള്‍ ആവിയായി
ഗഗനത്തില്‍ മേഘങ്ങള്‍ രൂപമായി

കര്‍മ്മയോഗിയായ സൂര്യനിപോള്‍
ഓര്‍മ്മയില്‍ വര്‍ഷക്കെടുതി മാത്രം

കുക്കുടം കൂവ്യാല്‍ ഉദിച്ചിടേണ്ടെ?
ആര്‍ക്കുമദൃശ്യം ഞാന്‍ മേഘമൂലം

കാലത്തെ ദുര്‍മുഖം കൊണ്ടു വന്നാല്‍
ചേലൊത്തൊരെന്‍ മുഖമാരു കാണും

പ്രഭാത കിരണങ്ങള്‍ കണ്ടു നിത്യം
പ്രഭാവ പൂര്‍വം ചിലര്‍ പൂജ ചെയ്യും

അഭാവ മാണെന്നുടെ വക്ത്രമെങ്കില്‍
സ്വാഭാവികം അവര്‍ ഖേദരാകും

വിടരാന്‍ വിതുമ്പുന്ന പങ്കജങ്ങള്‍
ആടുമ്പോളെന്നെ ശപിച്ചു കാണും

സൂര്യകാന്തി പൂക്കളെന്നെയോര്‍ത്തു
വീര്യമില്ലാതെ കുനിഞ്ഞു നില്‍പ്പു

മദ്ധ്യാഹ്ന വേളയില്‍ പൊങ്ങി വന്നാല്‍
ശ്രദ്ധാലുകള്‍ക്കുള്ളില്‍ എന്തു തോന്നും

അസ്തമയത്തിന്റെ നേരമായാല്‍
സ്വസ്ഥതയില്ലാതെ മേഘമെത്തും

പശ്ചിമ ഭാഗത്തെ നോക്കി നില്‍ക്കെ
നിശ്ചയം ചിലര്‍ ശാപ വാക്കു ചൊല്ലും

നട്ടുച്ച നേരത്തെ ചൂടു മൂലം
നട്ടം തിരിയുന്നോര്‍ പഴിക്കുമെന്നെ

അന്നേരം പേമാരി പെയ്തു പോയാല്‍
നന്നല്ലേ മേഘമൊഴിഞ്ഞു നിന്നാല്‍

രാത്രിയില്‍ പെയ്തൊന്നു പോയിയെങ്കില്‍
അത്രയും നന്നായെന്നോര്‍ത്തുപോയി

കാലവര്‍ഷത്തിന്നൊരൂന്നു നല്‍കാന്‍
കാലേ ശ്രമിച്ചതും പാരയായോ

എങ്കിലും ഞാനെന്‍റെ കര്‍മ്മയോഗം
പങ്കിലമില്ലാതെ നിര്‍വഹിക്കും


Sunday, August 14, 2011

സ്വതന്ത്രരോ നമ്മള്‍ - ആശയം ബാലരാമന്‍

വന്നു ചേര്‍ന്നല്ലോ വീണ്ടും ആഗസ്റ്റ്‌ പതിനഞ്ച്

ആഘോഷിക്കും നമ്മള്‍ സ്വാതന്ത്ര്യദിനം വീണ്ടും

പക്ഷേ ഒരു ചോദ്യം ഉയര്‍ന്നേന്‍ മനതാരില്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ഉണ്ടൊരു ഭാഗം മൊത്തം ഉയര്‍ന്ന കെട്ടിടമെങ്ങും

മറു ഭാഗത്തോ ജനം റോട്ടിലും കുടിലിലും

ഒട്ടേറെ ഉണ്ടല്ലോ ജനം പാര്‍പ്പിട രഹിതരായ്‌

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

വൈദ്യുതി ദീപങ്ങള്‍തന്‍ അലങ്കാരം ഒരു ദിശ

മുനിഞ്ഞു കത്തും കൊച്ചു ദീപങ്ങള്‍ മറു വശം

കുടിലുകള്‍ നിരവധി കൂരിരുട്ടിലല്ലേ അവ

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ആഘോഷവും പിന്നെ സദ്യയും ഒരു വശം

കാലിപ്പാത്രവുമായി ദരിദ്രര്‍ മറു വശം

പട്ടിണി പാവങ്ങളേറെ വാഴുന്ന രാജ്യത്തിപ്പോള്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

വിദേശ വിദ്യാഭ്യാസം നിഷ്ക്ലേശം നേടും ചിലര്‍

പാതിയില്‍ പഠനം വിട്ടു പോകുന്നിതും ചിലര്‍

പഠന രഹിതരാം കുഞ്ഞുങ്ങള്‍ നിരവധി

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

മാതൃദേശത്തോടുള്ള പ്രേമികള്‍ ഒരു വശം

ഉച്ച നീചിത്വങ്ങള്‍ കാട്ടുന്നോര്‍ മറു വശം

ഭാവ ഭേദങ്ങല്‍ക്കിടെ പ്രജകള്‍ വാഴുന്നേരം

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

സ്നേഹവും സമാധാനോം കാംക്ഷിക്കുന്നൂ ചിലര്‍

കൊള്ളക്കു മുതിരുന്ന ഗുണ്ടകള്‍ ഒരു കൂട്ടം

ഭീകരര്‍ വിളയുന്ന രാജ്യത്തല്ലേ നമ്മള്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

സന്തോഷ കുടുംബങ്ങള്‍ ഉണ്ടൊരു വശം ,പക്ഷേ

പെണ്‍കിടാങ്ങളെ ചിലര്‍ ചൂഷണം ചെയ്യുന്നല്ലോ

നീചമാം വിചാരങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടെ

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ദുര്‍വ്യയം ചെയ്യുന്ന വര്‍ഗ്ഗമുണ്ടൊരു ഭാഗം

കീശയില്‍ ചില്ലി കാശുമില്ലാത്തവര്‍ ഏറേ

ദരിദ്രര്‍ കണ്ണീരോടെ വാഴുന്ന രാജ്യത്തിന്നും

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ഇംഗ്ലിഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി, പക്ഷേ

ദേശത്തു തന്നെയുണ്ടൂ ചാരന്മാരേറെയിപ്പോള്‍

ദ്രോഹികളേറെ വാഴും സ്വരാജ്യത്തിലിപ്പോള്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

മനം നൊന്തു പ്രാര്‍ഥിപ്പു ഞാന്‍ ഈശ്വരാ - ക്ലേശങ്ങളെ

നിര്‍മാജനം ചെയ്യാന്‍ കാരുണ്യം കാണിക്കണേ

അങ്ങിനെ ചെയ്‌താല്‍ പിന്നെ സന്തോഷപൂര്‍വം ചൊല്ലാം

സ്വതന്ത്രരാം, നമ്മള്‍ സ്വതന്ത്രരാം

Wednesday, August 10, 2011

എനിക്കൊരു വയസ്സായി


ജനിച്ചു വീഴും കുഞ്ഞിന്‍ രോദനം ശ്രവിക്കവേ

മനസ്സില്‍ ആനന്ദത്തിന്‍ തിരകളുയരുന്നു

ജനിച്ച കുഞ്ഞിന്‍ മുഖം ആദ്യമായ്‌ ദര്‍ശിക്കവേ

ആനന്ദം പൂണ്ടിട്ടമ്മ വേദന മറക്കുന്നു


ആദ്യമായമ്മിഞ്ഞപ്പാല്‍ താനേ ചുരത്തവേ

ആദ്യമായ്‌ കുഞ്ഞാ സ്വാദു നൊട്ടി നുണക്കവേ

ഹൃദയത്തില്‍ ഊറുന്നതു രക്തബന്ധത്തിന്‍ ചിഹ്നം

ഹൃദ്യമായ്‌ തീരുന്നതു മാതൃബന്ധത്തിന്‍ സ്നേഹം


അച്ഛന്‍റെ ദേഹത്തൊട്ടി ശാന്തമായ് ശയിക്കവേ

അച്ഛന്‍റെ ചൂടാല്‍ കുഞ്ഞു മയങ്ങാന്‍ തുടങ്ങവേ

ഇച്ഛയില്ലേലും അച്ഛന്‍ എണീക്കാന്‍ മുതിരവേ

ഉച്ചരോദനത്തോടെ കൊച്ചു കൈകാല്‍ കുടയവേ


തഞ്ചത്തില്‍ നെഞ്ചത്തോടടുപ്പിച്ചു കുഞ്ഞിന്‍റെ

മൊഞ്ചുള്ള താടിയില്‍ മന്ദം ഇക്കിളി കൂട്ടീടവേ

ചെഞ്ചുണ്ടിലൂറും നറും പുഞ്ചിരി ദര്‍ശിക്കവേ

കൊഞ്ചി കളിപ്പിക്കുന്നിത ച്ഛനമ്മമാര്‍ നോക്കു


കൈകാലിട്ടടിച്ചങ്ങു രസിച്ചു മതിക്കവേ

ആകസ്മികമായാ കുഞ്ഞു നിദ്രയിലാണ്ടീടവേ

നോക്കി ഇരിക്കവേ പുഞ്ചിരി തൂകുന്നിതാ

ഓര്‍ക്കയാവം ചില കേളികള്‍ സുസ്വപ്നമായ്‌


ഇമ്മിണി നാളായില്ലേ അമ്മിഞ്ഞപ്പാലും വെള്ളോം

അമ്മക്കറിയില്ലേ ജന്മ നാളായല്ലോ നാളെ

ഉമ്മ വെക്കുംന്നേരം അച്ഛനോടോതി ' ഉം. ഉം'

അമ്മയോടോതൂ വേറെ വല്ലതും വായില്‍ തേക്കാന്‍


ഇരുപത്തെട്ടിങ്ങെത്തി നൂതന വസ്ത്രങ്ങളും

ചാരുതയേറും കൊച്ചാഭരണത്തിന്‍ സെറ്റും

കുരുന്നു നയനങ്ങളില്‍ പുരിക ദ്വയങ്ങളില്‍

കരുതലോടെ നന്നായ്‌ അഞ്ജനമെഴുതിച്ചു


കയ്യിലെടുത്തച്ഛന്‍ കര്‍ണത്തിലോതീ നാമം

കയ്യുകള്‍ മാറി മാറി എല്ലോരുമോതീ നാമം

വയമ്പിന്‍ കൂട്ടാണത്രേ അരച്ചു തേച്ചു നാവില്‍

അയ്യേയെന്നോതാന്‍ തോന്നി നൊട്ടി നുണയ്ക്കവേ


സ്നേഹത്തോടെ പഴം ഉടച്ചു വായില്‍ തേയ്ക്കെ

മോഹിച്ചുകാണും കുഞ്ഞു നിത്യ ലബ്ധിക്കായ്, പക്ഷെ

മോഹിച്ചതോ മിച്ചം കിട്ടീതോ ബേബി ഫുഡും

ദാഹിക്കും നേരം നല്‍കി കുപ്പിയില്‍ പാലും വെള്ളോം


നാളേറെയായില്ലേ ഞാന്‍ മലര്‍ന്നു കിടക്കുന്നു

കേളിക്കിടെ കുഞ്ഞു ശ്രദ്ധിച്ചു ഇടോം വലോം

നാളെ നാളെ എന്നു ചിന്തിച്ചിട്ടൊരുദിനം

കേളിക്കിടെ മെല്ലെ ചെരിഞ്ഞു കിടന്നുപോയ്‌


അമ്മതന്‍ അഭാവത്തില്‍ വലത്തേ ഭാഗത്തോട്ടും

അമ്മതന്‍ മയക്കത്തില്‍ ഇടത്തേ ഭാഗത്തോട്ടും

ചുമ്മാതെ ചെരിയവേ വൃത്തത്തില്‍ കറങ്ങവേ

ഇമ്മിണി വേഗം ആരോ കിടത്തി യഥാ സ്ഥലെ


ഇടക്കു മലര്‍ന്നും പിന്നെ ചെരിഞ്ഞും കിടക്കവേ

ഇടത്തെ കയ്യൂന്നി മെല്ലെ ശിരസ്സു പൊക്കീടവേ

പൊടുന്നനെ കുഞ്ഞു കവിഴ്ന്നു കരഞ്ഞുപോയ്‌

എടുക്കാന്‍ പറ്റുന്നീലാ വലത്തെ കയ്യൊന്നിപ്പോള്‍


താടിയും മൂക്കും കുത്തി കുഞ്ഞിന്‍ രോദനം കേള്‍ക്കെ

ഓടിയെത്തുന്നുണ്ടമ്മ സാന്ത്വനമേകീടുവാന്‍

ചൂടോടമ്മിഞ്ഞപ്പാല്‍ കിട്ടുമെന്നോര്‍ത്തിട്ടാവാം

താടി വേദന വിട്ടു പുഞ്ചിരി തൂകീടുന്നു


ഒത്തിരി ശ്രമിച്ചപ്പോള്‍ കവിഴാം അനായാസേ

കുത്താം കയ്യും നന്നായ്‌ ശിരസ്സും പൊക്കാം വേണേല്‍

എത്താത്ത ദൂരത്തെന്തേ കളിപ്പാവകള്‍ വെച്ചേ

എത്തി വലിഞ്ഞെടുക്കാനോ നീന്തിക്കൊണ്ടടുക്കാനോ


പണ്ടത്തേതിലും വേഗം കവിഴാന്‍ പറ്റുന്നിപ്പോള്‍

കണ്ടങ്ങു ശയിക്കാതെ മുന്നോട്ടു നീങ്ങിക്കൂടെ

കണ്ടിരിക്കും ജനം മിണ്ടുന്നതും കേള്‍ക്കേ

ഉണ്ടായി വാശി, കുഞ്ഞു മുന്നോട്ടു കുതിച്ചുടന്‍


പലവട്ടം ശ്രമിച്ചപ്പോള്‍ ചിലവട്ടം കരഞ്ഞപ്പോള്‍

ചേലോടെ നീന്താറായി ബലമായ്‌ കയ്യും കുത്തി

തലയും പൊക്കി മന്ദം കാല്‍മുട്ടില്‍ നില്ക്കാന്‍ നോക്കെ

ഫലമുണ്ടായില്ല വീണ്ടും തറയില്‍ പതിച്ചുപോയ്‌


മാസങ്ങള്‍ താണ്ടീടവേ ശ്രമിച്ചോണ്ടിരിക്കവേ

സസുഖം നീന്തി, കൂടെ കാല്‍മുട്ടും കുത്തീടുന്നു

സ്വസ്ഥമായല്പം സ്വല്പം മുന്നോട്ടു നീങ്ങീടുന്നു

സസന്തോഷം പൂണ്ടങ്ങിരിക്കാന്‍ തുടങ്ങുന്നു


മൂത്രത്തിലിരുന്നാ കുഞ്ഞു കയ്യടിച്ചാനന്ദിക്കേ

അത്ര വേണ്ടെന്നാവാം മാതാവങ്ങടുത്തെത്തി

തത്ര വേഗത്തില്‍ കൊച്ചു ഡൈപ്പറുമീടീപ്പിച്ചു

മൂത്രത്തിന്നല്‍പ്പം ദൂരെ സ്ഥാനഭ്രംശവും ചെയ്തു


ചോറൂണിന്‍ സന്നാഹങ്ങള്‍ തകൃതിയായ്‌ നടക്കുന്നു

ആറാം ജന്മ നക്ഷത്രം ചാരത്തായെന്നു സാരം

ചോറോടൊപ്പം സദ്യ വിഭവങ്ങള്‍ രുചിപ്പിക്കെ

കൂറോടെ ചോറാണെന്നും ലഭ്യമെന്നോര്‍ത്താ പാവം


ഭക്ഷണ രീതിക്കുടന്‍ മാറ്റങ്ങള്‍ പറ്റാഞ്ഞാവാം

തല്‍ക്ഷണം ചോറും മറ്റും കിട്ടീലനുദിനം

ഭക്ഷണം മാറ്റാനാവാം രോദനം കൂട്ടീ പക്ഷേ

തല്‍ക്ഷണം ശബ്ദം കേട്ടു, രോദനം നിര്‍ത്തിക്കൂടെ


ദൂരേന്നു കയ്യും കൊട്ടി ചിരിച്ചു വിളിക്കവേ

ഇരുന്നു കളിക്കും കുഞ്ഞു മുട്ടിലിഴഞ്ഞെത്തി

വരുന്നതും നോക്കി അച്ഛനമ്മമാര്‍ നിന്നു

കോരിയെടുത്തമ്മ കവിളില്‍ മുത്തം നല്‍കി


മുട്ടുകള്‍ കുത്തി വേഗം നടക്കുന്നിപ്പോള്‍ പക്ഷേ

കിട്ടുന്നില്ലൊന്നും വേറെ, കളിപ്പാവകള്‍ മാത്രം

കുട്ടിയെ നിരീക്ഷിക്കാന്‍ ജാഗ്രത കൂടുന്നിപ്പോള്‍

കിട്ടിയാല്‍ വക്കേതേലും പിടിച്ചു നില്ക്കാറായി


ചന്തിയും കുത്തി കുഞ്ഞു താഴത്തേക്കിരിക്കവേ

എന്തെന്നറിയാതെ ഉച്ചത്തില്‍ കരഞ്ഞുപോയ്‌

എന്തെന്നറിഞ്ഞില്ലാ ഗൌനിച്ചില്ലാരും തന്നെ

സാന്ത്വനമേകാഞ്ഞാവം സങ്കടം തേങ്ങല്‍ കൂടി


ശ്രമിച്ചോണ്ടിരുന്നപ്പോള്‍ വീണോണ്ടിരുന്നപ്പോള്‍

ആമോദത്തോടെ നില്‍ക്കാം കൊച്ചു പിച്ചടി വെക്കാം

ചുമ്മാതെ നടക്കുമ്പോള്‍ ചൊല്ലുന്നു 'മമ്മ മമ്മ'

ഇമ്മിണി നാളായപ്പോള്‍ മൊഴിയുന്ന 'ച്ചാ ച്ചാ ച്ചാ'


ഒത്തിരി ശ്രമിച്ചപ്പോള്‍ വീണപ്പോള്‍ കരഞ്ഞപ്പോള്‍

ഇത്തിരി വേഗത്തോടെ നടക്കാന്‍ ധൃതിയായി

ഒത്തിരി മേലെയുള്ള പാവകള്‍ സാമഗ്രികള്‍

എത്താതെ വന്നാലുടന്‍ ചാട്ടവും കരച്ചിലും


ഭക്ഷണം പല വിധം കാണുന്നേരം കുഞ്ഞു

തല്‍ക്ഷണം കിട്ടീലെങ്കില്‍ വാശിയും ബഹളവും

വീക്ഷണം കണ്ടാലതിന്‍ സങ്കടം കണ്ടിട്ടാവം

തല്‍ക്ഷണം പാലുനല്‍കേ വേണ്ടായെന്നൊരു വാശി


ദന്തദ്വയങ്ങള്‍ കാണാം നൊണ്ണിന്‍ ദ്വയങ്ങള്‍ മദ്ധ്യേ

ചന്തമുണ്ടതു കാണാന്‍ ചിരിച്ചോണ്ടടുക്കുമ്പോള്‍

എന്തേലും കിട്ടീലെങ്കില്‍ അരിശം തീര്‍ക്കാനായി

നൊന്തുന്ന കടി തന്നും കാര്യ സാധ്യത നേടും


അമ്മമ്മതന്‍ കൈവിരല്‍ ഗ്രഹിച്ചു നടക്കവേ

ആമോദാല്‍ ഹസ്തദ്വയം വിട്ടു കുണുങ്ങിനാന്‍

അമ്മക്കും അച്ഛമ്മക്കും മുത്തശ്ശന്മാര്‍ക്കും പിന്നെ

സാമോദം പിതാവിന്നും ക്രീഡക്കു കൂടിക്കൂടെ?


ഉന്മേഷത്തോടെ പല മാസങ്ങള്‍ നീങ്ങീടവേ

ജന്മ വാര്‍ഷികദിനം മുന്നിലിങ്ങെത്തീടവേ

ഉന്മേഷത്തോടെ നന്നായ്‌ നീങ്ങുന്നു സന്നാഹങ്ങള്‍

ജന്മ വാര്‍ഷികദിനം ഘോഷപൂരിതമാക്കാന്‍


ഒത്തിരി കളിപ്പാട്ടം നൂതന വസ്ത്രങ്ങളും

ഒത്തിരി ബലൂണുകള്‍ സദ്യതന്‍ വട്ടങ്ങളും

ഇത്തിരി ജനക്കൂട്ടം അഭിനന്ദിക്കാന്‍ ഗിഫ്ടും

വൃത്തമാം കെയ്ക്കിന്‍ മദ്ധ്യേ കാന്‍ഡില്‍ ദീപവുമെല്ലാം


അമ്മയച്ഛന്മാര്‍ പിന്നെ നില്‍ക്കുന്നു മുത്തശ്ശന്മാര്‍

അമ്മമ്മ അച്ഛമ്മയും ആബാല വൃന്ദങ്ങളും

അമ്മതന്‍ മൊഴി കേട്ടു, കുഞ്ഞേ നീയൂതൂ ദീപം

മുറിക്കേ കെയ്ക്കും കേട്ടു 'ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ'


പിറ്റേന്നു പുലര്‍കാലേ ഉണര്‍ന്നെണീട്ടാ കുഞ്ഞു

ചുറ്റുമേ കിടക്കുന്ന പാവകള്‍ തട്ടാന്‍ നോക്കേ

ഒറ്റക്കു കളിച്ചോ നീ, നിനക്കൊരു വയസ്സായി

പെറ്റമ്മ എന്നോടോതി 'എനിക്കൊരു വയസ്സായി'