Thursday, November 15, 2012

സിഡ്നിയില്‍ ഒരു ശ്രാദ്ധം


ശ്രാദ്ധം. വര്‍ഷത്തിലൊരിക്കല്‍ നാം ചെയ്യേണ്ടുന്ന അമൂല്യമായ ഒരു വിധി അഥവാ ചടങ്ങ്. കൊല്ലത്തിലൊരിക്കല്‍ നമ്മുടെ പിതൃക്കളെ സ്മരിക്കാനും
ആദരിക്കാനും ലഭിക്കുന്ന ഒരു അവസരം. അതു നിസ്സാരമാക്കാനൊക്കുമോ?
ഇല്ല്യല്ലോ. അതുകൊണ്ടു തന്നെ നാം അതിനെ വേണ്ടപോലെ ചെയ്യുന്നു.
പിതൃക്കളുടെ ആത്മാവിനു ശാന്തി കിട്ടുന്നു എന്നു വിശ്വസിക്കുന്നു, അങ്ങിനെ നമുക്കും ശാന്തിയും സമാധാനവും കൈവരുന്നു. അടുത്ത ഒരു വര്‍ഷം വരെ സമാധാനം. അതാണല്ലോ നമ്മുടെ ഒരു രീതി.  ഞാനും അതില്‍ നിന്നു വ്യത്യസ്ഥമല്ല.  എന്താണെന്നോ പറയാം. കേട്ടോളു.

എന്‍റെ അമ്മ വിട പറഞ്ഞിട്ടു ഇപ്പൊ പത്തു വര്‍ഷമാവുന്നു. അമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത് നര്‍മ്മദാ നദീ തീരത്തായിരുന്നു. അന്നു പിണ്ഡ ചോറുരുളകള്‍ നദിയില്‍ ഒഴിക്കി മത്സ്യങ്ങള്‍ക്കു നല്‍കുകയായിരുന്നു. നാട്ടിലെ പോലെ കാക്കകള്‍ക്കു നല്‍കുന്ന രീതിയായിരുന്നില്ല അന്നു ഉണ്ടായത്. പവിത്ര നദിയായ നര്‍മ്മദയിലെ മീനുകള്‍ക്കായിരുന്നു ആ ഭാഗ്യം അധവാ അവകാശം.

അമ്മ മരിച്ചിട്ട് ഇപ്പോള്‍ പത്തു വര്‍ഷമാകുന്നു.  കഴിഞ്ഞ ഒമ്പതു ശ്രദ്ധവും വളരെ നല്ല രീതിയില്‍ തന്നെ നടത്തി പോന്നു. അതില്‍ എട്ടു വര്‍ഷവും അത് നര്‍മ്മദാ തീരത്തു തന്നെ ആയിരുന്നു. മുമ്പു പറഞ്ഞപോലെ. പിന്നെ ഒരു വര്‍ഷം കരിമ്പുഴ കുന്തി പുഴയിലും. അങ്ങിനെ പുഴ മീനുകള്‍ക്ക് ആയിരുന്നു ബലിച്ചോറിനു ഭാഗ്യവും അവകാശവും. സത്യത്തില്‍ അതു കാക്കക്കു കൊടുക്കുക എന്നതാണ് നമ്മുടെ രീതി.  മറുനാടന്‍ മലയാളീ എന്ന കാഴ്ചപ്പാടില്‍ സൗകര്യം സന്തോഷം. അത്ര തന്നെ. 

ഇത്തവണ ഞാന്‍ സിഡ്നിയിലായിരുന്നു. 2012 നവംബര്‍ ആറിനു ശ്രാദ്ധം. ഇവിടെ നദി ഒരു പാടു ദൂരെയായതിനാല്‍ കാക്കക്കു തന്നെ കൊടുക്കാം. അമ്മക്കു തൃപ്തി കുറവൊന്നും വേണ്ടല്ലൊ. ഇവിടുത്തെ പരിസര നിരീക്ഷണത്തില്‍ കാക്കകള്‍ ധാരാളം ഉണ്ടെന്നു മനസ്സിലായി.കാണാറുമുണ്ട്. പക്ഷെ അതിലും ഉണ്ടൊരു പ്രത്യേകത. സാധാരണ കാക്ക ഒരു മുഴുവന്‍ കറപ്പു പക്ഷിയാണല്ലോ. ഇന്ത്യയില്‍ നാം അങ്ങിനെയല്ലേ കാണാറ്. കാക്ക കറുമ്പന്‍ കാക്ക തമ്പുരാട്ടി കറുത്ത മണവാട്ടി എന്നീ പ്രയോഗങ്ങളും സുപരിചിതമാണല്ലോ. പക്ഷെ ഇവിടുത്തെ കാക്കകള്‍ ദ്വിവര്‍ണ്ണമുള്ള പക്ഷികളാണ്. കറുപ്പിനോടൊപ്പം ദേഹത്തു വെളുത്ത പാണ്ടും ചൂട്ടും ഒക്കെ കാണാം.

ഇവിടെ കാക്കകള്‍ ഉണ്ടെന്നെതായാലും ഉറപ്പായി. പക്ഷെ അവ വേണ്ടപ്പോള്‍ കാണുമോ, വരുമോ, ബലിച്ചോറുണ്ണുമോ, എന്നൊന്നും  അറിയില്ല.  ഏതായാലും കാക്കകള്‍ ചുറ്റി കറങ്ങുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കുക തന്നെ.  ചിലപ്പോള്‍ ഞങ്ങളുടെ വീടിന്‍റെ പരിസരങ്ങളില്‍ തന്നെ കാണാറുണ്ട്. അതും കാലത്തു തന്നെ.  ഈ കാക്കകള്‍ വേണ്ട ദിവിസം വരുമോ എന്നറിയില്ലല്ലോ. അതുകൊണ്ടു തന്നെ ഞങ്ങള്‍ നടക്കാന്‍ പോകുന്ന പല സ്ഥലങ്ങളിലും നിരീക്ഷണം തുടര്‍ന്നു. അങ്ങിനെ കാക്കകളുടെ ഒരു സമ്മേളന സ്ഥലം മനസ്സിലാക്കി. അവിടെ എന്നും രാവിലെ ധാരാളം കാക്കകള്‍ പറക്കുന്നതും ഇരകള്‍ കൊത്തുന്നതും കാണാം.  സമാധാനമായി. വീട്ടില്‍ വന്നില്ലെങ്കില്‍ അവിടെ, അത്രതന്നെ.

അങ്ങിനെ നവംബര്‍ ആറാം തിയ്യതിയായി.  കാലത്തു തന്നെ കുളിച്ചു ശുദ്ധമായി കവ്യം ഉണ്ടാക്കി. അതിനെ ഉരുളയാക്കി അതില്‍ വെള്ളം

                - 2 -

തളിച്ചു കറുത്ത എള്ളും പൂവും ഇട്ടു അമ്മക്കു സമര്‍പ്പിക്കുന്നതായി സങ്കല്‍പ്പിച്ചു പഞ്ചാക്ഷരം ജപിച്ച് ഒരു ഒരുള വീട്ടിന്‍റെ പരിസരത്തു തന്നെ വെച്ചു.  കൈ കൊട്ടി കാക്കയെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍
ഒരു കാക്ക കുഞ്ഞു വന്ന്‌ ഒന്നു ചുറ്റി കറങ്ങി തിരിച്ചു പോയി. തനിക്കു ബലിച്ചോര്‍ കൊത്താന്‍ പ്രായമായിട്ടില്ലാ എന്നു കരുതിയാണോ മടങ്ങിയത്. അതോ അര്‍ഹതയുള്ള കാക്ക ആദ്യം വന്നു ഭുജിക്കട്ടെ പിന്നെ നോക്കാം എന്നു കരുതിയാണോ എന്തോ, കൊച്ചു കാക്ക സ്ഥലം വിട്ടു. അത്ര തന്നെ.

വീട്ടു വളപ്പില്‍ കാക്ക കൊത്തിയില്ലെങ്കിലോ എന്നു കരുതി, വേറെയും മൂന്ന് ഉരുളകള്‍ ഉണ്ടാക്കിയിരുന്നു. മുന്‍പു പറഞ്ഞപോലെ കറുത്ത എള്ളും, പൂവും വെള്ളവും ഒക്കെയിട്ടു മുറപോലെ.  അവ എടുത്ത്‌ കാക്കകളുടെ സമ്മേളന സ്ഥലത്തേക്കു തന്നെ പോകാന്‍ തീരുമാനിച്ചു. അല്‍പ്പം ദൂരമുണ്ട്‌. ഉരുളകളുമായി നടക്കുമ്പോള്‍ തലക്കു മേലെ ഒരു കാക്ക പറന്നു ഒരു വീടിന്‍റെ മുകളിലിരിക്കുന്നതു കണ്ടു. ഒരു പക്ഷെ എന്‍റെ കയ്യിലെ ചോറുരുളയുടെ അവകാശിയാണോ എന്തോ.  ഏതായാലും മൂന്നില്‍ നിന്നു ഒരു ഉരുള അതിനു കൊടുക്കാം എന്നു കരുതി താഴെ പുല്‍ത്തകിടിയില്‍ വെച്ചു. തിന്നുന്ന മട്ടൊന്നും കണ്ടില്ല. നിമിഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അവിടം വിട്ടു. പതിവു സമ്മേളന സ്ഥലത്തേക്ക്. അവിടെ കാക്കകള്‍ മൂന്നു നാലെണ്ണം മണ്ണില്‍ കൊത്തി കൊത്തി നടക്കുന്നു.. കൊള്ളാം. ഇവയില്‍ ഏതെങ്കിലും ഭുജിക്കാതിരിക്കില്ല. ശുഭാപതി വിശ്വാസത്തോടെ ബാക്കിയുള്ള രണ്ടുരുള ഭവ്യതയോടെ അമ്മയെ ഓര്‍ത്ത്‌
താഴെ പുല്‍ത്തകിടിയില്‍ കണ്ണെത്തും ദൂരെ തന്നെ വെച്ച് മാറി നിന്നു..
അധികം താമസിയാതെ അടുത്തുണ്ടായിരുന്ന ഒരു കാക്ക അടുത്തിരുന്ന് ഒന്ന് വീക്ഷിച്ചു. നാലു ഭാഗവും നോക്കി, ഞാന്‍ വിചാരിച്ചു സംഗതി ഏറ്റു എന്ന്. പക്ഷെ പ്രതീക്ഷക്ക് വിപരീതമായി അത് അതിന്‍റെ പാട്ടിനു പറന്നു പോയി. ഉടനെ തന്നെ അടുത്തുള്ളവരില്‍ മറ്റേതെങ്കിലും വരും എന്നു കരുതി നോക്കി നിന്നു, ഗുണമൊന്നും കാണാനില്ല. അഞ്ചു പത്തു നിമിഷം അങ്ങും ഇങ്ങും മാറി നിന്നു നോക്കി. രക്ഷയില്ല, കൊത്തുന്നെങ്കില്‍ കൊത്തട്ടെ എന്നു കരുതി ഞങ്ങള്‍ അവിടം വിട്ടു.

പോകും വഴി മനസ്സില്‍ പല ചിന്തകളും ഉയര്‍ന്നു.  എന്താണ്‌ ഇങ്ങിനെ? ഒമ്പതു വര്‍ഷമായി ഞങ്ങള്‍ക്കു തരാതെ ഇപ്പൊ എന്താ എന്നാണോ കാക്കയുടെ വിചാരം. അതോ അവകാശി കാക്ക വരട്ടെ എന്നു കരുതിയാണോ? എന്തോ? അറിയില്ല,  കറുപ്പില്‍ വെള്ള   നിറമുള്ള കാക്കകള്‍ക്ക് വെളുത്ത ഉരുളയില്‍ കറുത്ത എള്ള് ഇട്ടതു കണ്ടു പിടിക്കാഞ്ഞാണോ? തന്നെ കളിയാക്കുകയാണെന്ന് തോന്നിയിട്ടാണോ, എന്തോ. പൊതുവേ കാക്കകള്‍ മാംസ ഭുക്കാണല്ലോ. ഇവിടെ അവര്‍ക്കു കൂടുതലും കിട്ടുന്നതും അതിന്‍റെ അവശിഷ്ടങ്ങളാവുമല്ലോ, അപ്പൊ പിന്നെ ചോറിഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ പഴിക്കാനാമോ? ബര്‍ഗറിന്‍റെയോ, പിസ്സയുടെയോ, മട്ടന്‍റെയോ, ചിക്കന്‍ ബിരിയാണിയുടെയോ മറ്റും അവശിഷ്ടമൊന്നുമല്ലല്ലോ, കണ്ടതും ഭക്ഷിക്കാന്‍. സൌകര്യാര്‍ത്ഥം കഴിക്കാം എന്നാണോ? എന്തെങ്കിലുമാവട്ടെ. ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി.  

പിറ്റേന്ന് കാലത്തു അതു വഴി നടക്കാന്‍ ഇറങ്ങിയപ്പോള്‍ സംഭവ വികാസങ്ങള്‍ വല്ലതും ഉണ്ടോ എന്നു ശ്രദ്ധിക്കതിരുന്നില്ല. ആദ്യം വഴിക്കു വെച്ച ഒറ്റ ഉരുള അവിടെ തന്നെയുണ്ട്. എന്തു ചെയ്യാം. പോട്ടെ. തുടര്‍ന്നു നടന്നു. ശ്രദ്ധിച്ചു. സമ്മേളന സ്ഥലത്തെ രണ്ടു ഉരുളയും കാണാനില്ല.
                                                                -3-

ഓര്‍ത്തു. തീര്‍ച്ചയായും അവ കാക്ക ഭക്ഷിച്ചത് തന്നെ. എത്ര നേരം കണ്ടില്ലെന്നു നടിക്കും. ആത്മാര്‍ത്ഥതയോടെ തന്നതല്ലേ. നിരസിക്കാനാമോ?
അതു കാക്ക ഭക്ഷിച്ഛതുതന്നെ. മനസ്സില്‍ ഒന്നു കൂടി ഉറപ്പിച്ചു. അപ്പോള്‍ എനിക്കു സമാധാനമായി. ഒരു പക്ഷെ അമ്മക്കും.  ശുഭാപ്തി വിശ്വാസം രക്ഷിക്കട്ടെ.



Sunday, August 19, 2012

കര്‍ക്കിടകം കര്‍ക്കശം

കര്‍ക്കിടം വരുന്നേരം സംക്രാന്തി ദിനം തന്നെ
വര്‍ക്കത്തായ്  വൃത്തിയാക്കി ചേട്ടകള്‍ കളയുന്നു
അര്‍ക്കനുദിച്ചങ്ങു കര്‍ക്കിടാരംഭം പൂണ്ടാല്‍
ഓര്‍ക്കുന്നു തരുണികള്‍ ദശപുഷ്പങ്ങള്‍ ചൂടാന്‍

പത്തുനാള്‍ അനുദിനം ഭക്ഷണ ക്രമത്തോടെ
പത്തില കറികളും ഭുജിപ്പൂ ജാഗ്രതയോടെ
മൊത്തത്തില്‍ ചിട്ടയായി  ആ ദരിച്ചീടുന്നേരം
ചിത്തത്തില്‍ ഭവ്യതയങ്ങൂറാതിരിക്കുമോ

രാമായണ മാസം നാമവും നല്‍കീ പിന്നെ
പാരായണം ചെയ്‌വൂ   നിത്യവും രാമായണം
ശ്രീരാമ നാമം ചൊല്ലി നാലമ്പലങ്ങള്‍ ചുറ്റി
വരുന്നൂ ഭക്തര്‍ ചിലര്‍ ചാരിതാര്‍ത്ഥ്യത്തോടെ

ഔഷധ കഞ്ഞിയും സൌഖ്യ ചികിത്സയുമാകാം
ഉഷാറാക്കാം ദേഹം ആരോഗ്യം ആര്‍ജിച്ചീടാം
ദോഷമില്ലതിനൊന്നും, കര്‍ക്കിടം അത്യുത്തമം
ദോഷചിന്തകളില്ലാ വേണ്ടാ മറ്റൊരു മാസം

ഔഷധ കഞ്ഞിയിപ്പോള്‍ കര്‍ക്കിട കഞ്ഞിയായി
ദോഷമില്ലാതെന്നും സേവിക്കാം എന്നാകിലും
 വര്‍ഷിക്കും പേമാരിയെ സ്വാഗതം ചെയ്യുന്നതും
ഔഷധം സേവിക്കുവാന്‍ അത്യുത്തമമത്രേ

ഗജവീരന്മാര്‍ക്കിപ്പോള്‍ വിശ്രമം നല്‍കുന്നേരം
ഊര്‍ജ്ജത്തെ നല്‍കും വണ്ണം ഔഷധമേകീടുന്നു
ആര്‍ജവത്തോടെ കാണും കര്‍ക്കിട മാസത്തിലെ
ഉജ്ജ്വലമാക്കീടുന്നീ പ്രക്രിയ മനോഹരം

ഓര്‍ക്കുന്നു പിതൃക്കളെ തര്‍പ്പണം ചെയ്തീടുന്നു
കര്‍ക്കിട മാസത്തിലെ കറുത്ത വാവതു വന്നാല്‍
ഓര്‍ക്കുന്നില്ലതു നേരം,  വേണ്ടാ  കര്‍ക്കിടമാസം
ഓര്‍ക്കുവാന്‍  പി തൃക്കളെ, നല്ല പ്രക്രിയയല്ലേ

കള്ള കര്‍ക്കിടകം എന്നോതുന്നു എന്നാകിലും
ഉള്ളത്തിലില്ലാ ഭയം നിറ പുത്തിരി ചെയ്യാന്‍
കൊള്ളത്തില്ലീ മാസം നല്ല കാര്യങ്ങള്‍ക്കെന്നു
പൊള്ളയായൊരു ചിന്തയല്ലെന്നു ചൊല്ലീടാമോ

വാദ്യക്കാര്‍ ചിലരവര്‍ വിശ്രമത്തോടൊപ്പം തന്നെ
ഹൃദ്യമായരോഗ്യത്തിന്‍  ചികിത്സകള്‍ തേടുന്നില്ലേ
വാദ്യക്കാര്‍ ചിലരവര്‍ സാതകം ചെയ്തീടുന്നു
 വാദ്യ  വിദ്യയെ തേടി ശിഷ്യന്മരെത്തീടുന്നു

പഞ്ഞമുള്ലോര്‍ക്കെന്നും പഞ്ഞമാണെന്നാങ്കിലും
പഞ്ഞമെന്നോതുന്നത്രെ കര്‍ക്കിട മാസത്തിനെ
പഞ്ഞമാം കഞ്ഞിക്കെങ്കില്‍ കര്‍ക്കിട ഭേദമുണ്ടോ
പഞ്ഞമായ് താണ്ടുന്നവര്‍ ദ്വാദശ മാസങ്ങളും

കര്‍ക്കിട മാസത്തിനെ കര്‍ക്കശമാക്കുന്നെന്തേ
ഓര്‍ക്കുമ്പോള്‍ ആശ്ചര്യവും ദുഃഖവും തോന്നുന്നില്ലേ
ആര്‍ക്കുമില്ലിഷ്ടം തെല്ലും ശുഭ കാര്യങ്ങള്‍ ചെയ്യാന്‍
കര്‍ക്കിട ശേഷമാകാം എന്നൊരു ചൊല്ലു മാത്രം

നന്മകളേകീടുന്ന  കര്‍ക്കിടക മാസത്തിന്നു
ജന്മദോഷം കൊണ്ടാവാം നാമ ദോഷവും വന്നു
കന്മഷ പൂര്‍വ്വം ജനം ക്ഷമിച്ചോണ്ടിരിക്കവേ
നന്മയേറും ചിങ്ങ മാസത്തിന്‍  പുലരിയായ്‌

പുതു വര്‍ഷപുലരിയില്‍ ആഹ്ലാദമുയരുന്നു
പുതിയ സംരഭങ്ങള്‍ നാമ്പിട്ടു തുടങ്ങുന്നു
പുതിയ പ്രത്രീക്ഷകള്‍ സാഫല്യമേകീടുന്നു
പുതിതായ്‌ പല പല മോഹങ്ങളൂറീ ടുന്നു

പൊന്നോണവും തുടര്‍ന്നായില്യവും വന്നു
പിന്നീടു നവരാത്രി തുടര്‍ന്നു ദീപാവലി
വന്നു മണ്ഡലകാലം വഴിയെ തിരുവാതിര
പിന്നീടു സംക്രാന്തിയും  ശിവരാത്രിയും  വിഷു

ഉത്സാഹത്തോടെ വരും വിശേഷ ദിനങ്ങളും
ഉത്സവങ്ങളും പിന്നെ ആഘോഷങ്ങളുമെല്ലാം
മത്സര രഹിതരായ്‌ ജനം  നീട്ടുന്നു വിശേഷങ്ങള്‍
വാത്സല്യത്തോടെ വീണ്ടും കര്‍ക്കിടം വരുന്നേരം














Wednesday, August 24, 2011

സൂര്യന്‍

ഹൃദ്യമായ്‌ എല്ലാരും ആദരിക്കും
ആദിത്യന്‍ ഞാനല്ലോ കര്‍മ്മയോഗി

ജീവജാലങ്ങള്‍ക്കു ഊര്‍ജമേകാന്‍
ആവോളം ഞാനെന്‍ പ്രകാശമേകി

വൃക്ഷ ലതാദികള്‍ ഒന്നിനൊന്നായ്‌
തല്‍ക്ഷണം നന്നായ്‌ തഴച്ചു പൊങ്ങി

സാഗര നീരുകള്‍ ആവിയായി
ഗഗനത്തില്‍ മേഘങ്ങള്‍ രൂപമായി

കര്‍മ്മയോഗിയായ സൂര്യനിപോള്‍
ഓര്‍മ്മയില്‍ വര്‍ഷക്കെടുതി മാത്രം

കുക്കുടം കൂവ്യാല്‍ ഉദിച്ചിടേണ്ടെ?
ആര്‍ക്കുമദൃശ്യം ഞാന്‍ മേഘമൂലം

കാലത്തെ ദുര്‍മുഖം കൊണ്ടു വന്നാല്‍
ചേലൊത്തൊരെന്‍ മുഖമാരു കാണും

പ്രഭാത കിരണങ്ങള്‍ കണ്ടു നിത്യം
പ്രഭാവ പൂര്‍വം ചിലര്‍ പൂജ ചെയ്യും

അഭാവ മാണെന്നുടെ വക്ത്രമെങ്കില്‍
സ്വാഭാവികം അവര്‍ ഖേദരാകും

വിടരാന്‍ വിതുമ്പുന്ന പങ്കജങ്ങള്‍
ആടുമ്പോളെന്നെ ശപിച്ചു കാണും

സൂര്യകാന്തി പൂക്കളെന്നെയോര്‍ത്തു
വീര്യമില്ലാതെ കുനിഞ്ഞു നില്‍പ്പു

മദ്ധ്യാഹ്ന വേളയില്‍ പൊങ്ങി വന്നാല്‍
ശ്രദ്ധാലുകള്‍ക്കുള്ളില്‍ എന്തു തോന്നും

അസ്തമയത്തിന്റെ നേരമായാല്‍
സ്വസ്ഥതയില്ലാതെ മേഘമെത്തും

പശ്ചിമ ഭാഗത്തെ നോക്കി നില്‍ക്കെ
നിശ്ചയം ചിലര്‍ ശാപ വാക്കു ചൊല്ലും

നട്ടുച്ച നേരത്തെ ചൂടു മൂലം
നട്ടം തിരിയുന്നോര്‍ പഴിക്കുമെന്നെ

അന്നേരം പേമാരി പെയ്തു പോയാല്‍
നന്നല്ലേ മേഘമൊഴിഞ്ഞു നിന്നാല്‍

രാത്രിയില്‍ പെയ്തൊന്നു പോയിയെങ്കില്‍
അത്രയും നന്നായെന്നോര്‍ത്തുപോയി

കാലവര്‍ഷത്തിന്നൊരൂന്നു നല്‍കാന്‍
കാലേ ശ്രമിച്ചതും പാരയായോ

എങ്കിലും ഞാനെന്‍റെ കര്‍മ്മയോഗം
പങ്കിലമില്ലാതെ നിര്‍വഹിക്കും


Sunday, August 14, 2011

സ്വതന്ത്രരോ നമ്മള്‍ - ആശയം ബാലരാമന്‍

വന്നു ചേര്‍ന്നല്ലോ വീണ്ടും ആഗസ്റ്റ്‌ പതിനഞ്ച്

ആഘോഷിക്കും നമ്മള്‍ സ്വാതന്ത്ര്യദിനം വീണ്ടും

പക്ഷേ ഒരു ചോദ്യം ഉയര്‍ന്നേന്‍ മനതാരില്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ഉണ്ടൊരു ഭാഗം മൊത്തം ഉയര്‍ന്ന കെട്ടിടമെങ്ങും

മറു ഭാഗത്തോ ജനം റോട്ടിലും കുടിലിലും

ഒട്ടേറെ ഉണ്ടല്ലോ ജനം പാര്‍പ്പിട രഹിതരായ്‌

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

വൈദ്യുതി ദീപങ്ങള്‍തന്‍ അലങ്കാരം ഒരു ദിശ

മുനിഞ്ഞു കത്തും കൊച്ചു ദീപങ്ങള്‍ മറു വശം

കുടിലുകള്‍ നിരവധി കൂരിരുട്ടിലല്ലേ അവ

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ആഘോഷവും പിന്നെ സദ്യയും ഒരു വശം

കാലിപ്പാത്രവുമായി ദരിദ്രര്‍ മറു വശം

പട്ടിണി പാവങ്ങളേറെ വാഴുന്ന രാജ്യത്തിപ്പോള്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

വിദേശ വിദ്യാഭ്യാസം നിഷ്ക്ലേശം നേടും ചിലര്‍

പാതിയില്‍ പഠനം വിട്ടു പോകുന്നിതും ചിലര്‍

പഠന രഹിതരാം കുഞ്ഞുങ്ങള്‍ നിരവധി

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

മാതൃദേശത്തോടുള്ള പ്രേമികള്‍ ഒരു വശം

ഉച്ച നീചിത്വങ്ങള്‍ കാട്ടുന്നോര്‍ മറു വശം

ഭാവ ഭേദങ്ങല്‍ക്കിടെ പ്രജകള്‍ വാഴുന്നേരം

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

സ്നേഹവും സമാധാനോം കാംക്ഷിക്കുന്നൂ ചിലര്‍

കൊള്ളക്കു മുതിരുന്ന ഗുണ്ടകള്‍ ഒരു കൂട്ടം

ഭീകരര്‍ വിളയുന്ന രാജ്യത്തല്ലേ നമ്മള്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

സന്തോഷ കുടുംബങ്ങള്‍ ഉണ്ടൊരു വശം ,പക്ഷേ

പെണ്‍കിടാങ്ങളെ ചിലര്‍ ചൂഷണം ചെയ്യുന്നല്ലോ

നീചമാം വിചാരങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടെ

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ദുര്‍വ്യയം ചെയ്യുന്ന വര്‍ഗ്ഗമുണ്ടൊരു ഭാഗം

കീശയില്‍ ചില്ലി കാശുമില്ലാത്തവര്‍ ഏറേ

ദരിദ്രര്‍ കണ്ണീരോടെ വാഴുന്ന രാജ്യത്തിന്നും

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

ഇംഗ്ലിഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി, പക്ഷേ

ദേശത്തു തന്നെയുണ്ടൂ ചാരന്മാരേറെയിപ്പോള്‍

ദ്രോഹികളേറെ വാഴും സ്വരാജ്യത്തിലിപ്പോള്‍

സ്വതന്ത്രരോ, നമ്മള്‍ സ്വതന്ത്രരോ?

മനം നൊന്തു പ്രാര്‍ഥിപ്പു ഞാന്‍ ഈശ്വരാ - ക്ലേശങ്ങളെ

നിര്‍മാജനം ചെയ്യാന്‍ കാരുണ്യം കാണിക്കണേ

അങ്ങിനെ ചെയ്‌താല്‍ പിന്നെ സന്തോഷപൂര്‍വം ചൊല്ലാം

സ്വതന്ത്രരാം, നമ്മള്‍ സ്വതന്ത്രരാം

Wednesday, August 10, 2011

എനിക്കൊരു വയസ്സായി


ജനിച്ചു വീഴും കുഞ്ഞിന്‍ രോദനം ശ്രവിക്കവേ

മനസ്സില്‍ ആനന്ദത്തിന്‍ തിരകളുയരുന്നു

ജനിച്ച കുഞ്ഞിന്‍ മുഖം ആദ്യമായ്‌ ദര്‍ശിക്കവേ

ആനന്ദം പൂണ്ടിട്ടമ്മ വേദന മറക്കുന്നു


ആദ്യമായമ്മിഞ്ഞപ്പാല്‍ താനേ ചുരത്തവേ

ആദ്യമായ്‌ കുഞ്ഞാ സ്വാദു നൊട്ടി നുണക്കവേ

ഹൃദയത്തില്‍ ഊറുന്നതു രക്തബന്ധത്തിന്‍ ചിഹ്നം

ഹൃദ്യമായ്‌ തീരുന്നതു മാതൃബന്ധത്തിന്‍ സ്നേഹം


അച്ഛന്‍റെ ദേഹത്തൊട്ടി ശാന്തമായ് ശയിക്കവേ

അച്ഛന്‍റെ ചൂടാല്‍ കുഞ്ഞു മയങ്ങാന്‍ തുടങ്ങവേ

ഇച്ഛയില്ലേലും അച്ഛന്‍ എണീക്കാന്‍ മുതിരവേ

ഉച്ചരോദനത്തോടെ കൊച്ചു കൈകാല്‍ കുടയവേ


തഞ്ചത്തില്‍ നെഞ്ചത്തോടടുപ്പിച്ചു കുഞ്ഞിന്‍റെ

മൊഞ്ചുള്ള താടിയില്‍ മന്ദം ഇക്കിളി കൂട്ടീടവേ

ചെഞ്ചുണ്ടിലൂറും നറും പുഞ്ചിരി ദര്‍ശിക്കവേ

കൊഞ്ചി കളിപ്പിക്കുന്നിത ച്ഛനമ്മമാര്‍ നോക്കു


കൈകാലിട്ടടിച്ചങ്ങു രസിച്ചു മതിക്കവേ

ആകസ്മികമായാ കുഞ്ഞു നിദ്രയിലാണ്ടീടവേ

നോക്കി ഇരിക്കവേ പുഞ്ചിരി തൂകുന്നിതാ

ഓര്‍ക്കയാവം ചില കേളികള്‍ സുസ്വപ്നമായ്‌


ഇമ്മിണി നാളായില്ലേ അമ്മിഞ്ഞപ്പാലും വെള്ളോം

അമ്മക്കറിയില്ലേ ജന്മ നാളായല്ലോ നാളെ

ഉമ്മ വെക്കുംന്നേരം അച്ഛനോടോതി ' ഉം. ഉം'

അമ്മയോടോതൂ വേറെ വല്ലതും വായില്‍ തേക്കാന്‍


ഇരുപത്തെട്ടിങ്ങെത്തി നൂതന വസ്ത്രങ്ങളും

ചാരുതയേറും കൊച്ചാഭരണത്തിന്‍ സെറ്റും

കുരുന്നു നയനങ്ങളില്‍ പുരിക ദ്വയങ്ങളില്‍

കരുതലോടെ നന്നായ്‌ അഞ്ജനമെഴുതിച്ചു


കയ്യിലെടുത്തച്ഛന്‍ കര്‍ണത്തിലോതീ നാമം

കയ്യുകള്‍ മാറി മാറി എല്ലോരുമോതീ നാമം

വയമ്പിന്‍ കൂട്ടാണത്രേ അരച്ചു തേച്ചു നാവില്‍

അയ്യേയെന്നോതാന്‍ തോന്നി നൊട്ടി നുണയ്ക്കവേ


സ്നേഹത്തോടെ പഴം ഉടച്ചു വായില്‍ തേയ്ക്കെ

മോഹിച്ചുകാണും കുഞ്ഞു നിത്യ ലബ്ധിക്കായ്, പക്ഷെ

മോഹിച്ചതോ മിച്ചം കിട്ടീതോ ബേബി ഫുഡും

ദാഹിക്കും നേരം നല്‍കി കുപ്പിയില്‍ പാലും വെള്ളോം


നാളേറെയായില്ലേ ഞാന്‍ മലര്‍ന്നു കിടക്കുന്നു

കേളിക്കിടെ കുഞ്ഞു ശ്രദ്ധിച്ചു ഇടോം വലോം

നാളെ നാളെ എന്നു ചിന്തിച്ചിട്ടൊരുദിനം

കേളിക്കിടെ മെല്ലെ ചെരിഞ്ഞു കിടന്നുപോയ്‌


അമ്മതന്‍ അഭാവത്തില്‍ വലത്തേ ഭാഗത്തോട്ടും

അമ്മതന്‍ മയക്കത്തില്‍ ഇടത്തേ ഭാഗത്തോട്ടും

ചുമ്മാതെ ചെരിയവേ വൃത്തത്തില്‍ കറങ്ങവേ

ഇമ്മിണി വേഗം ആരോ കിടത്തി യഥാ സ്ഥലെ


ഇടക്കു മലര്‍ന്നും പിന്നെ ചെരിഞ്ഞും കിടക്കവേ

ഇടത്തെ കയ്യൂന്നി മെല്ലെ ശിരസ്സു പൊക്കീടവേ

പൊടുന്നനെ കുഞ്ഞു കവിഴ്ന്നു കരഞ്ഞുപോയ്‌

എടുക്കാന്‍ പറ്റുന്നീലാ വലത്തെ കയ്യൊന്നിപ്പോള്‍


താടിയും മൂക്കും കുത്തി കുഞ്ഞിന്‍ രോദനം കേള്‍ക്കെ

ഓടിയെത്തുന്നുണ്ടമ്മ സാന്ത്വനമേകീടുവാന്‍

ചൂടോടമ്മിഞ്ഞപ്പാല്‍ കിട്ടുമെന്നോര്‍ത്തിട്ടാവാം

താടി വേദന വിട്ടു പുഞ്ചിരി തൂകീടുന്നു


ഒത്തിരി ശ്രമിച്ചപ്പോള്‍ കവിഴാം അനായാസേ

കുത്താം കയ്യും നന്നായ്‌ ശിരസ്സും പൊക്കാം വേണേല്‍

എത്താത്ത ദൂരത്തെന്തേ കളിപ്പാവകള്‍ വെച്ചേ

എത്തി വലിഞ്ഞെടുക്കാനോ നീന്തിക്കൊണ്ടടുക്കാനോ


പണ്ടത്തേതിലും വേഗം കവിഴാന്‍ പറ്റുന്നിപ്പോള്‍

കണ്ടങ്ങു ശയിക്കാതെ മുന്നോട്ടു നീങ്ങിക്കൂടെ

കണ്ടിരിക്കും ജനം മിണ്ടുന്നതും കേള്‍ക്കേ

ഉണ്ടായി വാശി, കുഞ്ഞു മുന്നോട്ടു കുതിച്ചുടന്‍


പലവട്ടം ശ്രമിച്ചപ്പോള്‍ ചിലവട്ടം കരഞ്ഞപ്പോള്‍

ചേലോടെ നീന്താറായി ബലമായ്‌ കയ്യും കുത്തി

തലയും പൊക്കി മന്ദം കാല്‍മുട്ടില്‍ നില്ക്കാന്‍ നോക്കെ

ഫലമുണ്ടായില്ല വീണ്ടും തറയില്‍ പതിച്ചുപോയ്‌


മാസങ്ങള്‍ താണ്ടീടവേ ശ്രമിച്ചോണ്ടിരിക്കവേ

സസുഖം നീന്തി, കൂടെ കാല്‍മുട്ടും കുത്തീടുന്നു

സ്വസ്ഥമായല്പം സ്വല്പം മുന്നോട്ടു നീങ്ങീടുന്നു

സസന്തോഷം പൂണ്ടങ്ങിരിക്കാന്‍ തുടങ്ങുന്നു


മൂത്രത്തിലിരുന്നാ കുഞ്ഞു കയ്യടിച്ചാനന്ദിക്കേ

അത്ര വേണ്ടെന്നാവാം മാതാവങ്ങടുത്തെത്തി

തത്ര വേഗത്തില്‍ കൊച്ചു ഡൈപ്പറുമീടീപ്പിച്ചു

മൂത്രത്തിന്നല്‍പ്പം ദൂരെ സ്ഥാനഭ്രംശവും ചെയ്തു


ചോറൂണിന്‍ സന്നാഹങ്ങള്‍ തകൃതിയായ്‌ നടക്കുന്നു

ആറാം ജന്മ നക്ഷത്രം ചാരത്തായെന്നു സാരം

ചോറോടൊപ്പം സദ്യ വിഭവങ്ങള്‍ രുചിപ്പിക്കെ

കൂറോടെ ചോറാണെന്നും ലഭ്യമെന്നോര്‍ത്താ പാവം


ഭക്ഷണ രീതിക്കുടന്‍ മാറ്റങ്ങള്‍ പറ്റാഞ്ഞാവാം

തല്‍ക്ഷണം ചോറും മറ്റും കിട്ടീലനുദിനം

ഭക്ഷണം മാറ്റാനാവാം രോദനം കൂട്ടീ പക്ഷേ

തല്‍ക്ഷണം ശബ്ദം കേട്ടു, രോദനം നിര്‍ത്തിക്കൂടെ


ദൂരേന്നു കയ്യും കൊട്ടി ചിരിച്ചു വിളിക്കവേ

ഇരുന്നു കളിക്കും കുഞ്ഞു മുട്ടിലിഴഞ്ഞെത്തി

വരുന്നതും നോക്കി അച്ഛനമ്മമാര്‍ നിന്നു

കോരിയെടുത്തമ്മ കവിളില്‍ മുത്തം നല്‍കി


മുട്ടുകള്‍ കുത്തി വേഗം നടക്കുന്നിപ്പോള്‍ പക്ഷേ

കിട്ടുന്നില്ലൊന്നും വേറെ, കളിപ്പാവകള്‍ മാത്രം

കുട്ടിയെ നിരീക്ഷിക്കാന്‍ ജാഗ്രത കൂടുന്നിപ്പോള്‍

കിട്ടിയാല്‍ വക്കേതേലും പിടിച്ചു നില്ക്കാറായി


ചന്തിയും കുത്തി കുഞ്ഞു താഴത്തേക്കിരിക്കവേ

എന്തെന്നറിയാതെ ഉച്ചത്തില്‍ കരഞ്ഞുപോയ്‌

എന്തെന്നറിഞ്ഞില്ലാ ഗൌനിച്ചില്ലാരും തന്നെ

സാന്ത്വനമേകാഞ്ഞാവം സങ്കടം തേങ്ങല്‍ കൂടി


ശ്രമിച്ചോണ്ടിരുന്നപ്പോള്‍ വീണോണ്ടിരുന്നപ്പോള്‍

ആമോദത്തോടെ നില്‍ക്കാം കൊച്ചു പിച്ചടി വെക്കാം

ചുമ്മാതെ നടക്കുമ്പോള്‍ ചൊല്ലുന്നു 'മമ്മ മമ്മ'

ഇമ്മിണി നാളായപ്പോള്‍ മൊഴിയുന്ന 'ച്ചാ ച്ചാ ച്ചാ'


ഒത്തിരി ശ്രമിച്ചപ്പോള്‍ വീണപ്പോള്‍ കരഞ്ഞപ്പോള്‍

ഇത്തിരി വേഗത്തോടെ നടക്കാന്‍ ധൃതിയായി

ഒത്തിരി മേലെയുള്ള പാവകള്‍ സാമഗ്രികള്‍

എത്താതെ വന്നാലുടന്‍ ചാട്ടവും കരച്ചിലും


ഭക്ഷണം പല വിധം കാണുന്നേരം കുഞ്ഞു

തല്‍ക്ഷണം കിട്ടീലെങ്കില്‍ വാശിയും ബഹളവും

വീക്ഷണം കണ്ടാലതിന്‍ സങ്കടം കണ്ടിട്ടാവം

തല്‍ക്ഷണം പാലുനല്‍കേ വേണ്ടായെന്നൊരു വാശി


ദന്തദ്വയങ്ങള്‍ കാണാം നൊണ്ണിന്‍ ദ്വയങ്ങള്‍ മദ്ധ്യേ

ചന്തമുണ്ടതു കാണാന്‍ ചിരിച്ചോണ്ടടുക്കുമ്പോള്‍

എന്തേലും കിട്ടീലെങ്കില്‍ അരിശം തീര്‍ക്കാനായി

നൊന്തുന്ന കടി തന്നും കാര്യ സാധ്യത നേടും


അമ്മമ്മതന്‍ കൈവിരല്‍ ഗ്രഹിച്ചു നടക്കവേ

ആമോദാല്‍ ഹസ്തദ്വയം വിട്ടു കുണുങ്ങിനാന്‍

അമ്മക്കും അച്ഛമ്മക്കും മുത്തശ്ശന്മാര്‍ക്കും പിന്നെ

സാമോദം പിതാവിന്നും ക്രീഡക്കു കൂടിക്കൂടെ?


ഉന്മേഷത്തോടെ പല മാസങ്ങള്‍ നീങ്ങീടവേ

ജന്മ വാര്‍ഷികദിനം മുന്നിലിങ്ങെത്തീടവേ

ഉന്മേഷത്തോടെ നന്നായ്‌ നീങ്ങുന്നു സന്നാഹങ്ങള്‍

ജന്മ വാര്‍ഷികദിനം ഘോഷപൂരിതമാക്കാന്‍


ഒത്തിരി കളിപ്പാട്ടം നൂതന വസ്ത്രങ്ങളും

ഒത്തിരി ബലൂണുകള്‍ സദ്യതന്‍ വട്ടങ്ങളും

ഇത്തിരി ജനക്കൂട്ടം അഭിനന്ദിക്കാന്‍ ഗിഫ്ടും

വൃത്തമാം കെയ്ക്കിന്‍ മദ്ധ്യേ കാന്‍ഡില്‍ ദീപവുമെല്ലാം


അമ്മയച്ഛന്മാര്‍ പിന്നെ നില്‍ക്കുന്നു മുത്തശ്ശന്മാര്‍

അമ്മമ്മ അച്ഛമ്മയും ആബാല വൃന്ദങ്ങളും

അമ്മതന്‍ മൊഴി കേട്ടു, കുഞ്ഞേ നീയൂതൂ ദീപം

മുറിക്കേ കെയ്ക്കും കേട്ടു 'ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ'


പിറ്റേന്നു പുലര്‍കാലേ ഉണര്‍ന്നെണീട്ടാ കുഞ്ഞു

ചുറ്റുമേ കിടക്കുന്ന പാവകള്‍ തട്ടാന്‍ നോക്കേ

ഒറ്റക്കു കളിച്ചോ നീ, നിനക്കൊരു വയസ്സായി

പെറ്റമ്മ എന്നോടോതി 'എനിക്കൊരു വയസ്സായി'