Wednesday, August 24, 2011

സൂര്യന്‍

ഹൃദ്യമായ്‌ എല്ലാരും ആദരിക്കും
ആദിത്യന്‍ ഞാനല്ലോ കര്‍മ്മയോഗി

ജീവജാലങ്ങള്‍ക്കു ഊര്‍ജമേകാന്‍
ആവോളം ഞാനെന്‍ പ്രകാശമേകി

വൃക്ഷ ലതാദികള്‍ ഒന്നിനൊന്നായ്‌
തല്‍ക്ഷണം നന്നായ്‌ തഴച്ചു പൊങ്ങി

സാഗര നീരുകള്‍ ആവിയായി
ഗഗനത്തില്‍ മേഘങ്ങള്‍ രൂപമായി

കര്‍മ്മയോഗിയായ സൂര്യനിപോള്‍
ഓര്‍മ്മയില്‍ വര്‍ഷക്കെടുതി മാത്രം

കുക്കുടം കൂവ്യാല്‍ ഉദിച്ചിടേണ്ടെ?
ആര്‍ക്കുമദൃശ്യം ഞാന്‍ മേഘമൂലം

കാലത്തെ ദുര്‍മുഖം കൊണ്ടു വന്നാല്‍
ചേലൊത്തൊരെന്‍ മുഖമാരു കാണും

പ്രഭാത കിരണങ്ങള്‍ കണ്ടു നിത്യം
പ്രഭാവ പൂര്‍വം ചിലര്‍ പൂജ ചെയ്യും

അഭാവ മാണെന്നുടെ വക്ത്രമെങ്കില്‍
സ്വാഭാവികം അവര്‍ ഖേദരാകും

വിടരാന്‍ വിതുമ്പുന്ന പങ്കജങ്ങള്‍
ആടുമ്പോളെന്നെ ശപിച്ചു കാണും

സൂര്യകാന്തി പൂക്കളെന്നെയോര്‍ത്തു
വീര്യമില്ലാതെ കുനിഞ്ഞു നില്‍പ്പു

മദ്ധ്യാഹ്ന വേളയില്‍ പൊങ്ങി വന്നാല്‍
ശ്രദ്ധാലുകള്‍ക്കുള്ളില്‍ എന്തു തോന്നും

അസ്തമയത്തിന്റെ നേരമായാല്‍
സ്വസ്ഥതയില്ലാതെ മേഘമെത്തും

പശ്ചിമ ഭാഗത്തെ നോക്കി നില്‍ക്കെ
നിശ്ചയം ചിലര്‍ ശാപ വാക്കു ചൊല്ലും

നട്ടുച്ച നേരത്തെ ചൂടു മൂലം
നട്ടം തിരിയുന്നോര്‍ പഴിക്കുമെന്നെ

അന്നേരം പേമാരി പെയ്തു പോയാല്‍
നന്നല്ലേ മേഘമൊഴിഞ്ഞു നിന്നാല്‍

രാത്രിയില്‍ പെയ്തൊന്നു പോയിയെങ്കില്‍
അത്രയും നന്നായെന്നോര്‍ത്തുപോയി

കാലവര്‍ഷത്തിന്നൊരൂന്നു നല്‍കാന്‍
കാലേ ശ്രമിച്ചതും പാരയായോ

എങ്കിലും ഞാനെന്‍റെ കര്‍മ്മയോഗം
പങ്കിലമില്ലാതെ നിര്‍വഹിക്കും


No comments: