Tuesday, August 19, 2008

അച്ഛന്‍ - ഒരു സ്മരണാഞ്ജലി

ആറടിയോളം പൊക്കം മുട്ടോളമെത്തും കൈകള്‍

നിറമാണേലും മെച്ചം പാദങ്ങള്‍ക്കടിയോ ദൈര്‍ഘ്യം

വീറോടെ കാര്യങ്ങളെ നേരിടാന്‍ മനോധൈര്യം

നിറയും വാത്സല്യത്തിന്‍ നാഥനായിരുന്നച്ഛന്‍

സ്വഭവനത്തെ വിറ്റു ത്യാഗഭാവനയോടെ

സ്വപത്നിതന്‍ വാസേ നാഥനായ് വാഴുന്നേരം

സ്വാര്‍ത്ഥത തീണ്ടീടാതെ നാളുകള്‍ താണ്ടീടുവാന്‍

സ്വാഭിമാനത്തോടെ നേരിട്ടാന്‍ ദാരിദ്രത്തെ

ക്ഷേത്രജോലിതന്‍ നാമേ മാസപ്പടിയായ് ലഭ്യം

എത്ര തുച്ഛമാം നെല്ലും ചില്ലറ വല്ലപ്പോഴും

രാത്രിയും പകലുമായ് ചെണ്ടയും പേറി കേറി

എത്രയോ ക്ഷേത്രങ്ങളില്‍ സമ്പാദ്യം തേടി തേടി

അഷ്ടിക്കു കേഴുന്നേരം കഷ്ടിച്ചാണെന്നാകിലും

കഷ്ടപെട്ടതു നല്കും അച്ഛനെ ഓര്‍ക്കുന്നു ഞാന്‍

ഇഷ്ടമാണച്ഛന്നെന്നും ദാനവും ധര്‍മങ്ങളും

കഷ്ടമെങ്കിലും ഓരോ സുദിനങ്ങളാഘോഷിക്കാന്‍

വിഷു വന്നെത്തുന്നേരം എങ്ങിനെ എവിടുന്നോ

വിഷു കൈനീട്ടം നല്കാന്‍ ചില്ലറ ഒരുക്കുന്നു

വിഷമങ്ങളറിയിക്കാതെ വിഷുക്കണി ഒരുക്കുന്നു

വിഷുച്ചക്രവും പിന്നെ മെത്താപ്പും പടക്കവും

പണമില്ലെന്നാകിലും വായ്പയാണെന്നാകിലും

ഓണമായെല്ലാവര്‍ക്കും ഓണക്കോടികള്‍ വാങ്ങും

ഓണമായാത്യാവശ്യം സദ്യകളൊരുക്കുന്നു

കണ്ണഞ്ചിക്കും നല്ല നേന്ത്ര കുലയും കാണും

ചാണകം മെഴുകിത്തേച്ച മുറ്റത്തു വിദഗ്ദ്ധമായ്

അണിയാനച്ഛന്നുള്ള നൈപുണ്യം പ്രകീര്‍ത്തിതം

ഓണമായ് മനോഹര തൃക്കാകരപ്പന്‍ പിന്നെ

ഓണത്തപ്പനെ നന്നായ് നിര്‍മിക്കുന്നതും കാണാം

പണിയുണ്ടെന്നാകിലും പണിക്കാരുണ്ടാവില്ലാ

പണമുണ്ടാക്കാനുള്ള പണിയാണല്ലോ പണി

വേണമെന്നുത്സാഹിച്ചാല്‍ മടികൂടാതെ അച്ഛന്‍

പണികളൊരോന്നായി സ്വയമേ ചെയ്തീടുന്നു

തെങ്ങിന്‍ മുകളില്‍ കേറി തേങ്ങകള്‍ അടര്‍ത്തീടും

തെങ്ങിന്‍ പട്ടകള്‍ വെട്ടി തടുക്കായ് മടയുന്നു

തെങ്ങിന്‍ ചുവട്ടില്‍ നല്ല തടങ്ങള്‍ തീര്‍ത്തിട്ടതില്‍

തിങ്ങും പൊന്തകളിട്ടു മണ്ണിട്ട്‌ മൂടീടുന്നു

പുളിവൃക്ഷത്തില്‍ കേറി ചില്ലകള്‍ കുലുക്കുന്നു

പുളികള്‍ വീഴ്ത്തി അവ പെറുക്കി കൂട്ടീടുന്നു

പുളിതന്‍കൊമ്പും പിന്നെ പടുവൃക്ഷവുംവെട്ടി

ഉള്ളതു മുഴുവന്‍ നല്ല വിറകായ് കീറീടുന്നു

വീട്ടു വളപ്പില്‍ കാണും പൊന്തകളെല്ലാം തന്നെ

വെട്ടി തെളിച്ചു നന്നായ് കിളച്ചു മറിച്ചതില്‍

നട്ടുവളര്‍ത്തും ചില കായ്ക്കറിയതിന്നിടെ

ഒട്ടേറെ ചേമ്പ് ചേന വാഴകള്‍ പലതരം

ഓലപ്പുരതന്‍ മേച്ചില്‍ ഭാരമായ് തീര്‍ന്നീടാവേ

കാലേണ അതുമൊരു ഓടിട്ട വീടായ് മാറ്റി

പല പ്രാവശ്യം പലര്‍ നിഷ്ഫലം ശ്രമിച്ചേലും,

ഫലിച്ചെന്നച്ഛന്‍ ശ്രമം കിണറു കുഴിച്ചേലും

മനം നൊന്തിട്ടച്ഛന്‍ പ്രാര്‍ത്തിച്ചു കാണും നിത്യം

മോനോരുദ്യോഗം കിട്ടാന്‍ സഹായഹസ്തം നീട്ടാന്‍

എനിക്കൊരു ജോലി കിട്ടി, മറുനാട്ടിലാണെന്നാലും

ഞാനെന്‍ കടമയില്‍ നിര്‍വൃതി പൂണ്ടു , പക്ഷെ

അദ്ധ്വാനവും പിന്നെ തുടര്‍ന്ന കഷ്ടപ്പാടും

വാര്‍ദ്ധക്യ കാലത്തച്ഛന്‍ രോഗ പീഡിതനായി

ശ്രദ്ധിക്കാനാളില്ലാതെ വയ്യെന്ന തോന്നല്‍ മൂലം

അര്‍ദ്ധ സമ്മതത്തോടെ വന്നെന്‍ കൂടെയച്ഛന്‍

മറുനാട്ടില്‍ അച്ഛനെന്നും സുഖമായിരിക്കാനും

ഏറിയ രോഗങ്ങളെ അവശ്യം ചികില്‍സിക്കാനും

കൂറോടെ ശ്രമിച്ചേലും വിട്ടുമാറീലാ ചില

മാറാവ്യാധിയെപോലെ ശ്വാസം മുട്ടലും മറ്റും

ഓര്‍ക്കാപ്പുറത്തുള്ള വീഴ്ചയില്‍ എല്ലും പൊട്ടി

നോക്കുവാനാളും വേണം നടക്കാന്‍ വയ്യാതായി

എല്ലിനെ യോജിപ്പിക്കാന്‍ നടക്കാറാക്കി തീര്‍ക്കാന്‍

ഇല്ല മറ്റൊരു മാര്‍ഗം ഒപ്പറേഷനതും ചെയ്തു

അല്ലലുണ്ടായി ലേശം വേദന മരുന്നുകള്‍

മല്ലിട്ടു വ്യായാമവും കാലൂന്നി നില്‍ക്കാറായി

ഓര്‍ക്കുന്നു ദൈവത്തെ ഞാന്‍ നടക്കാറാക്കി തന്നു

വാക്കറും ശേഷം ഒറ്റ വടിയും കുത്തി കുത്തി

ദശവര്‍ഷത്തിലേറെ വസിച്ചെന്‍ കൂടെത്തന്നെ

മോശമില്ലാതെ തന്നെ ശ്രദ്ധിച്ചു പിതാവിനെ

വാര്‍ദ്ധക്യത്തോടൊപ്പം രോഗ പീഡയും മുലം

വര്‍ധിച്ചു വന്നൂ ക്ഷീണം ദിനങ്ങള്‍ മുന്നീടവേ

പെട്ടെന്നോരുദിനം വയ്യാതായി ശ്വാസം

കിട്ടാതെ വന്നന്നേരം ആസ്പത്രി ശരണം തേടി

ഡോക്ടറോടൊപ്പം ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കവേ

കഷ്ടത വിട്ടിട്ടച്ഛന്‍ പരലോകത്തെ പൂണ്ടു

അന്ത്യമായാസ്പത്രിതന്‍ ആമ്പുലന്‍സതില്‍ കേറി

പോകുന്ന നേരത്തച്ഛന്‍ എന്നോണ്ടിങ്ങനെ ചൊല്ലി

തിരിച്ചു വരുമോ ഞാനെന്നറിയില്ലാ, എന്നാലും നീ

നോക്കിക്കോ അമ്മ, ഭാര്യ, കുട്ട്യോളെയെല്ലാം നന്നായ്‌

അന്നു ഞാനറിഞ്ഞീല ജീവനോടച്ഛന്‍ ഇനി

വന്നു കേറുകയില്ലാ, ഞങ്ങളെ നയിക്കുവാന്‍