Tuesday, August 19, 2008

അച്ഛന്‍ - ഒരു സ്മരണാഞ്ജലി

ആറടിയോളം പൊക്കം മുട്ടോളമെത്തും കൈകള്‍

നിറമാണേലും മെച്ചം പാദങ്ങള്‍ക്കടിയോ ദൈര്‍ഘ്യം

വീറോടെ കാര്യങ്ങളെ നേരിടാന്‍ മനോധൈര്യം

നിറയും വാത്സല്യത്തിന്‍ നാഥനായിരുന്നച്ഛന്‍

സ്വഭവനത്തെ വിറ്റു ത്യാഗഭാവനയോടെ

സ്വപത്നിതന്‍ വാസേ നാഥനായ് വാഴുന്നേരം

സ്വാര്‍ത്ഥത തീണ്ടീടാതെ നാളുകള്‍ താണ്ടീടുവാന്‍

സ്വാഭിമാനത്തോടെ നേരിട്ടാന്‍ ദാരിദ്രത്തെ

ക്ഷേത്രജോലിതന്‍ നാമേ മാസപ്പടിയായ് ലഭ്യം

എത്ര തുച്ഛമാം നെല്ലും ചില്ലറ വല്ലപ്പോഴും

രാത്രിയും പകലുമായ് ചെണ്ടയും പേറി കേറി

എത്രയോ ക്ഷേത്രങ്ങളില്‍ സമ്പാദ്യം തേടി തേടി

അഷ്ടിക്കു കേഴുന്നേരം കഷ്ടിച്ചാണെന്നാകിലും

കഷ്ടപെട്ടതു നല്കും അച്ഛനെ ഓര്‍ക്കുന്നു ഞാന്‍

ഇഷ്ടമാണച്ഛന്നെന്നും ദാനവും ധര്‍മങ്ങളും

കഷ്ടമെങ്കിലും ഓരോ സുദിനങ്ങളാഘോഷിക്കാന്‍

വിഷു വന്നെത്തുന്നേരം എങ്ങിനെ എവിടുന്നോ

വിഷു കൈനീട്ടം നല്കാന്‍ ചില്ലറ ഒരുക്കുന്നു

വിഷമങ്ങളറിയിക്കാതെ വിഷുക്കണി ഒരുക്കുന്നു

വിഷുച്ചക്രവും പിന്നെ മെത്താപ്പും പടക്കവും

പണമില്ലെന്നാകിലും വായ്പയാണെന്നാകിലും

ഓണമായെല്ലാവര്‍ക്കും ഓണക്കോടികള്‍ വാങ്ങും

ഓണമായാത്യാവശ്യം സദ്യകളൊരുക്കുന്നു

കണ്ണഞ്ചിക്കും നല്ല നേന്ത്ര കുലയും കാണും

ചാണകം മെഴുകിത്തേച്ച മുറ്റത്തു വിദഗ്ദ്ധമായ്

അണിയാനച്ഛന്നുള്ള നൈപുണ്യം പ്രകീര്‍ത്തിതം

ഓണമായ് മനോഹര തൃക്കാകരപ്പന്‍ പിന്നെ

ഓണത്തപ്പനെ നന്നായ് നിര്‍മിക്കുന്നതും കാണാം

പണിയുണ്ടെന്നാകിലും പണിക്കാരുണ്ടാവില്ലാ

പണമുണ്ടാക്കാനുള്ള പണിയാണല്ലോ പണി

വേണമെന്നുത്സാഹിച്ചാല്‍ മടികൂടാതെ അച്ഛന്‍

പണികളൊരോന്നായി സ്വയമേ ചെയ്തീടുന്നു

തെങ്ങിന്‍ മുകളില്‍ കേറി തേങ്ങകള്‍ അടര്‍ത്തീടും

തെങ്ങിന്‍ പട്ടകള്‍ വെട്ടി തടുക്കായ് മടയുന്നു

തെങ്ങിന്‍ ചുവട്ടില്‍ നല്ല തടങ്ങള്‍ തീര്‍ത്തിട്ടതില്‍

തിങ്ങും പൊന്തകളിട്ടു മണ്ണിട്ട്‌ മൂടീടുന്നു

പുളിവൃക്ഷത്തില്‍ കേറി ചില്ലകള്‍ കുലുക്കുന്നു

പുളികള്‍ വീഴ്ത്തി അവ പെറുക്കി കൂട്ടീടുന്നു

പുളിതന്‍കൊമ്പും പിന്നെ പടുവൃക്ഷവുംവെട്ടി

ഉള്ളതു മുഴുവന്‍ നല്ല വിറകായ് കീറീടുന്നു

വീട്ടു വളപ്പില്‍ കാണും പൊന്തകളെല്ലാം തന്നെ

വെട്ടി തെളിച്ചു നന്നായ് കിളച്ചു മറിച്ചതില്‍

നട്ടുവളര്‍ത്തും ചില കായ്ക്കറിയതിന്നിടെ

ഒട്ടേറെ ചേമ്പ് ചേന വാഴകള്‍ പലതരം

ഓലപ്പുരതന്‍ മേച്ചില്‍ ഭാരമായ് തീര്‍ന്നീടാവേ

കാലേണ അതുമൊരു ഓടിട്ട വീടായ് മാറ്റി

പല പ്രാവശ്യം പലര്‍ നിഷ്ഫലം ശ്രമിച്ചേലും,

ഫലിച്ചെന്നച്ഛന്‍ ശ്രമം കിണറു കുഴിച്ചേലും

മനം നൊന്തിട്ടച്ഛന്‍ പ്രാര്‍ത്തിച്ചു കാണും നിത്യം

മോനോരുദ്യോഗം കിട്ടാന്‍ സഹായഹസ്തം നീട്ടാന്‍

എനിക്കൊരു ജോലി കിട്ടി, മറുനാട്ടിലാണെന്നാലും

ഞാനെന്‍ കടമയില്‍ നിര്‍വൃതി പൂണ്ടു , പക്ഷെ

അദ്ധ്വാനവും പിന്നെ തുടര്‍ന്ന കഷ്ടപ്പാടും

വാര്‍ദ്ധക്യ കാലത്തച്ഛന്‍ രോഗ പീഡിതനായി

ശ്രദ്ധിക്കാനാളില്ലാതെ വയ്യെന്ന തോന്നല്‍ മൂലം

അര്‍ദ്ധ സമ്മതത്തോടെ വന്നെന്‍ കൂടെയച്ഛന്‍

മറുനാട്ടില്‍ അച്ഛനെന്നും സുഖമായിരിക്കാനും

ഏറിയ രോഗങ്ങളെ അവശ്യം ചികില്‍സിക്കാനും

കൂറോടെ ശ്രമിച്ചേലും വിട്ടുമാറീലാ ചില

മാറാവ്യാധിയെപോലെ ശ്വാസം മുട്ടലും മറ്റും

ഓര്‍ക്കാപ്പുറത്തുള്ള വീഴ്ചയില്‍ എല്ലും പൊട്ടി

നോക്കുവാനാളും വേണം നടക്കാന്‍ വയ്യാതായി

എല്ലിനെ യോജിപ്പിക്കാന്‍ നടക്കാറാക്കി തീര്‍ക്കാന്‍

ഇല്ല മറ്റൊരു മാര്‍ഗം ഒപ്പറേഷനതും ചെയ്തു

അല്ലലുണ്ടായി ലേശം വേദന മരുന്നുകള്‍

മല്ലിട്ടു വ്യായാമവും കാലൂന്നി നില്‍ക്കാറായി

ഓര്‍ക്കുന്നു ദൈവത്തെ ഞാന്‍ നടക്കാറാക്കി തന്നു

വാക്കറും ശേഷം ഒറ്റ വടിയും കുത്തി കുത്തി

ദശവര്‍ഷത്തിലേറെ വസിച്ചെന്‍ കൂടെത്തന്നെ

മോശമില്ലാതെ തന്നെ ശ്രദ്ധിച്ചു പിതാവിനെ

വാര്‍ദ്ധക്യത്തോടൊപ്പം രോഗ പീഡയും മുലം

വര്‍ധിച്ചു വന്നൂ ക്ഷീണം ദിനങ്ങള്‍ മുന്നീടവേ

പെട്ടെന്നോരുദിനം വയ്യാതായി ശ്വാസം

കിട്ടാതെ വന്നന്നേരം ആസ്പത്രി ശരണം തേടി

ഡോക്ടറോടൊപ്പം ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കവേ

കഷ്ടത വിട്ടിട്ടച്ഛന്‍ പരലോകത്തെ പൂണ്ടു

അന്ത്യമായാസ്പത്രിതന്‍ ആമ്പുലന്‍സതില്‍ കേറി

പോകുന്ന നേരത്തച്ഛന്‍ എന്നോണ്ടിങ്ങനെ ചൊല്ലി

തിരിച്ചു വരുമോ ഞാനെന്നറിയില്ലാ, എന്നാലും നീ

നോക്കിക്കോ അമ്മ, ഭാര്യ, കുട്ട്യോളെയെല്ലാം നന്നായ്‌

അന്നു ഞാനറിഞ്ഞീല ജീവനോടച്ഛന്‍ ഇനി

വന്നു കേറുകയില്ലാ, ഞങ്ങളെ നയിക്കുവാന്‍










Monday, July 21, 2008

മുത്തശ്ശന്‍ - ഒരോര്‍മ്മക്കുറിപ്പു്

ഊം ...ഊം .......ഊം ........ഇതു മുത്തശ്ശന്റെ മൂളലാ . ദൂരെ നിന്നു തന്നെ കേള്‍ക്കാം. എന്റെ അമ്മയുടെ അച്ഛന്‍ . വെറുതെ മൂളികൊണ്ടിരിക്കും . സംഗീത ലയം പോലെ . ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍ എത്തുമ്പോള്‍ തന്നെ കേള്‍ക്കാം . പാലത്തോള്‍ ഒരു കൃഷ്ണ ക്ഷേത്രമുണ്ട് . അതിന്റെ തെക്കാണ് ഞങ്ങളുടെ വീട് . തെക്കേ പൊതുവാട്ടില്‍. ക്ഷേത്രത്തിന്റെ വടക്കു
മറ്റൊരു വീടുണ്ട് . വടക്കേ പൊതുവാട്ടില്‍. മുത്തശ്ശന്‍ വന്നാല്‍ അവിടെ തങ്ങും. തറവാട് ചെര്‍പ്പുളശ്ശേരീലാ . ഇടക്കൊക്കെ പാലത്തോള്‍ വരും . വന്നാല്‍ കുറച്ചകലെനിന്നു തന്നെ മൂളല്‍ കേള്‍ക്കാം .
ഊം ....ഊം ......ഊം ....മുത്തശ്ശന്‍ തന്നെ . സമയം കിട്ടുമ്പോഴൊക്കെ പേനകത്തിയുമായി ഇറങ്ങും . എന്തിനാണെന്നോ ?, കൊച്ചു കൊച്ചു പച്ച പുല്ലുകളരിയാന്‍. കുറെ ചെറിയ കെട്ടുകളാക്കി വീട്ടിലുള്ള പശുക്കള്‍ക്കും കുട്ടികള്‍ക്കും തീറ്റ കൊടുക്കാന്‍ . മുത്തശ്ശനെ കണ്ടാല്‍ അവ സ്നേഹം കാട്ടാന്‍ തുടങ്ങും ഇമ്പേ ..ഇമ്പേ ...ഇമ്പേ പുല്ലു കിട്ടുന്നതുവരെ തുടരും. കിട്ടിയാല്‍ തല കുലുക്കി കുലുക്കി തിന്നും. മുത്തശ്ശനും അവരെ വലിയ ഇഷ്ടമാ . ചെര്‍പ്പുളശ്ശേരി തറവാട്ടിലും പശുക്കളുണ്ട് . അവിടെയും മുത്തശ്ശന് ഇതു തന്നെയാണ് രീതി .

ഞാന്‍ മുത്തശ്ശനെ സ്കൂളില്‍ പഠിക്കുമ്പോഴാണ് അറിയുന്നത് . നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ മുതല്‍ . മുത്തശ്ശന് നല്ല ഉയരമുണ്ടായിരുന്നു ട്ട്വോ .ആറടി ഉണ്ടാകുംന്നാ തോന്നണ്. അപ്പോള്‍ തന്നെ തല നരച്ചിരുന്നു . മാറത്തെ നരച്ച രോമം കാണാന്‍ നല്ല ചന്തമായിരുന്നുട്ടോ. എപ്പോഴും ഒരു തോര്‍ത്ത്‌ ഇടത്തേ ചുമലില്‍ കാണാം . മുറുക്കുണ്ടായിരുന്നതിനാല്‍ ഒരു ചെല്ലപ്പെട്ടി മടിയിലും . അതിലെ പേനക്കത്തിയാ പുല്ലു മുറിക്കാന്‍ ഉപയോഗിക്ക്യാട്ട്വോ. ചൂണ്ടാണി വിരലിന്റെ തലപ്പത്ത് എപ്പോഴും വെളുത്ത നിറം . വലത്തേ കയ്യിന്റെ , എന്താണെന്നറിയോ? ചുണ്ണാംബിന്‍റെയാ. പുല്ലരിയുമ്പോള്‍ ശരിക്കും കാണാം .
ഊം ...ഊം......ഊം.... മുത്തശ്ശന്‍ തന്നെ. മുറുക്കിയിട്ടുണ്ടെങ്ങിള്‍ ശബ്ദം ഒന്നു കൂടി ഘനത്തിലാകും.
ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍നിന്നു പടിക്കിലേക്ക് ഒരു വരംബുണ്ട് . ഇടത്ത് ഭാഗത്ത് ഒന്നര ആള്‍ ഉയരത്തില്‍ ഒരു മണ്‍ത്തിട്ടും മുകളില്‍ വേലിയും . മണ്‍ത്തിട്ടു നിറയെ ചെറു പുല്ലു കാണാം . മുത്തശ്ശന്‍ അതെല്ലാം എത്തിവലിഞ്ഞു അരിയും. അവിടെയെല്ലാം ധാരാളം മാളങ്ങളുണ്ട്. ഇടക്കിടെ പാമ്പുകളും കാണാറുണ്ട് . മുത്തശ്ശന് എന്താ പേടിയൊന്നും ഇല്ലേ . വലിയ ആളല്ലേ . അതുകൊണ്ടാവാം . പാമ്പുകള്‍ക്ക് ചെവി കേള്‍ക്കുമ്പോള്‍ കണ്ണ് കാണില്ല എന്ന് കേട്ടിട്ടില്ലേ . അതുകൊണ്ടാവാം മുത്തശ്ശന് പേടിയില്ലാത്തത് അല്ലെ .
മുത്തശ്ശന്റെ മൂളല്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ പടിക്ക് പുറത്തിറങ്ങി നോക്കി നില്ക്കും . വേണ്ടത്ര പുല്‍ കിട്ടിയില്ലെങ്കില്‍ മുത്തശ്ശന്‍ ഞങ്ങളുടെ വീട്ടിലും വരും. എന്നെ കണ്ടാല്‍ രാധേ ....എന്ന് വിളിക്കും .എന്നോട് എന്ത് സ്നേഹമാണെന്നോ. അമ്മെ കണ്ടാല്‍ അമ്മുട്ട്യെ എന്നാണ് വിളിക്ക്യ . മുത്തശ്ശിയോടു മുത്തശ്ശന്‍ ഒന്നും പറയാറില്ല . എന്താ എന്നറിയില്ല . ഞങ്ങളുടെ വീട്ടില്‍ നിന്നു കുറെ പുല്ലരിയും . ചിലപ്പോള്‍ കുറച്ചുനേരം ഇരിക്കും . ഞാന്‍ ഒപ്പം നില്ക്കും . അത് എനിക്ക് നല്ല ഇഷ്ടാ .

മുത്തശ്ശന് സീല്‍ ഉണ്ടാക്കാനും അറിയും . മുരിക്കിന്റെ വലിയ മുള്ള് തട്ടിയെടുത്ത് , പരന്ന ഭാഗം മിനുസമാക്കി കൊടുത്താല്‍ മുത്തശ്ശന്‍ അതില്‍ കണ്ണാടി അക്ഷരങ്ങള്‍ കൊത്തി തരും . പേനകത്തി ഉപയോഗിച്ചുതന്നെ . പിന്നീട് ആ ഭാഗം മഷിപുരട്ടി പേപ്പറില്‍ അമര്‍ത്തിയാല്‍ പേരു ശരിക്കും വരും .
മുത്തശ്ശന് രണ്ടു ദിവസം താമസം ഉണ്ടെങ്കിലേ പറ്റു. എനിക്ക് കുറെ പ്രാവശ്യം തന്നിട്ടുണ്ട് .
മുത്തശ്ശന്‍ വല്ലപ്പോഴും എനിക്ക് ഒരണ(പണ്ടത്തെ നാണയം ) തരും . മിഠായി വാങ്ങിക്കാന്‍ . ഞാനെന്തു ചെയ്യുമെന്നോ ? ഒരു മുക്കാലിന് ഒരു മിഠായി വാങ്ങും . ബാക്കി മൂന്നു ഓട്ടമുക്കാല്‍ വാങ്ങി അരയിലെ ചരടില്‍ കെട്ടും . ഒരണക്ക് നാലുമുക്കാല്‍ ആണല്ലോ . അരയില്‍ കെട്ടിയില്ലെങ്ങില്‍ പോക്കാ . അന്നൊക്കെ ദാരിദ്രം ആഘോഷിക്കുന്ന കാലമല്ലേ ? എന്നാലും ചിലപ്പോള്‍ അമ്മ വാങ്ങിക്കും. അമ്മ ചോദിച്ചാല്‍ എങ്ങിനെയാ കൊടുക്കാണ്ടിരിക്കാ .
മുത്തശ്ശന് അത്യാവശം കൊട്ടാന്‍ അറിയാം. ആയതിനാല്‍ പല സ്ഥലത്തുംവെച്ചു കാണാം . ഏലംകുളം മന , മാട്ടയ്കുന്നു ക്ഷേത്രം, പാലത്തോള്‍ ക്ഷേത്രം അങ്ങിനെ പലേടത്തും . ഞങ്ങള്‍ കുട്ടികളും അവിടങ്ങളില്‍ കൊട്ടാന്‍ കൂടാറുണ്ട് . അപ്പൊ മുത്തശ്ശനെ കാണും. ഞാന്‍ കണ്ടാല്‍ ഓടി ചെല്ലും .
മുത്തശ്ശന് കൊട്ടിന്റെ പൈസ കിട്ടിയാല്‍ എനിക്ക് രണ്ടണ, നാലണ ഒക്കെ തരും . എന്റെ പൈസ അച്ഛനാണ് വാങ്ങാന്‍ . എനിക്കൊന്നും കിട്ടില്ല . അച്ഛന്‌ വീട്ടിലെ കാര്യം നോക്കേണ്ടേ . മുത്തശ്ശന്‍ തന്ന പൈസ ഞാന്‍ ഓട്ടമുക്കാലാക്കും, അരയില്‍ കെട്ടാന്‍. അല്ലെങ്കില്‍ പോക്കാ . ചിലപ്പോള്‍ മിഠായി വാങ്ങും , അല്ലെങ്കില്‍ ചില്ലറ കിട്ടില്ല .
ഏലംകുളം മനപോലെ ചില സ്ഥലങ്ങളില്‍ സദ്യ കാണും . അപ്പൊ ഞാന്‍ മുത്തശ്ശന്റെ കൂടെയാ ഇരിക്കാ . എന്തിനാന്നോ , മുത്തശ്ശന് കിട്ടുന്ന വറുത്ത ഉപ്പേരി എനിക്ക് തരും . അതും എന്റെയും കൂട്ടി ഞാന്‍ നിക്കറിന്റെ പോക്കറ്റില്‍ ഇടും . ചിലപ്പോള്‍ വീട്ടില്‍ കൊണ്ടുപോയി എല്ലാവര്‍ക്കും കൊടുക്കും . ചിലപ്പോള്‍ ഞാന്‍ തന്നെ തിന്നോണ്ടിരിക്കും . ചിലപ്പോള്‍ പാട്ടിന്റെ കളംപൂജ കഴിങ്ങാല്‍ നെയ്യപ്പം കിട്ടും. മുത്തശ്ശന്റെ ഓഹരികൂടി എനിക്ക് തരും .

ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ തായമ്പകക്കു വട്ടം പിടിക്കാന്‍ കൂടും . ആദ്യം ഒക്കെ സുഖമാ . പിന്നീട് മുറുകുമ്പോള്‍ കയ്യെത്തില്ല . അപ്പോള്‍ മുത്തശ്ശന്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ എന്റെ കയ്യില്‍ നിന്നു ചെണ്ട വാങ്ങും . മുത്തശ്ശന് അറിയാം എന്റെ വിഷമം . പാലത്തോള്‍ നിന്നു ഏലംകുളം മനക്കിലേക്ക് പാടം വഴി നടന്നുവേണം പോകാന്‍ . മുത്തശ്ശന്‍ ചെണ്ടയും ചുമലില്‍ ഇട്ടു പോകുന്നത് ഞാന്‍ നോക്കി നില്ക്കും . ഇടത്തെ ചുമലിലെ ചെണ്ട മുതുകിലെക്കാക്കി ഒരു തോര്‍ത്ത്‌ രണ്ടു കൈകൊണ്ടും തലയ്ക്കു മേല്‍ പിടിക്കും . വെയില്‍ കൊള്ളതിരിക്കാനാ. അങ്ങ് കാണാതാവുന്നതുവരെ നോക്കി നില്ക്കും .നല്ല രസമാ

ഞാന്‍ വല്ലപ്പോഴും ചെര്‍പ്പുളശ്ശേരി പോകാറുണ്ടായിരുന്നു . അപ്പോള്‍ മുത്തശ്ശനെ കാണാന്‍ പോകാറും ഉണ്ട് . ഒരു ദിവസം വാദ്യക്കാര്‍ക്കിടയില്‍ ഒരു സംസാരം കേട്ടു. "രാവുണ്ണി പൊതുവാളുടേതു ഒരു സുഖ മരണമായിരുന്നു . ഉറക്കത്തിലാണത്രേ ഉണ്ടായത്. ഭാഗ്യവാനാ . മിണ്ടാപ്രാണിയായ നാല്കാലികള്‍ക്ക് കുറെ പുല്ലു കൊടുത്തതല്ലേ . അതിന്റെ ഗുണം കാണാതിരിക്കുമോ " . ഇതു കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് മുത്തശ്ശന്‍ ഞങ്ങളെ വിട്ടു പോയിന്നു . അമ്മയോ മുത്തശ്ശിയോ ഒന്നും പറഞ്ഞില്ല . അവര്‍ പോയോ എന്നും അറിയില്ല. മുത്തശ്ശന് വേറെ ഭാര്യയോ മക്കളോ ഉള്ളതായി കേട്ടിട്ടില്ലാ . അമ്മയും ഞാനും തന്നെ . എനിക്ക് കേട്ടപ്പോ ഒരുപാടു വിഷമം തോന്നി. ഞാനറിയാതെ എന്റെ അരയിലെ ചരടില്‍ ഒന്നു തലോടി . അപ്പോള്‍ ഓട്ടമുക്കാല്‍ ഉണ്ടായിരുന്നില്ല . കരയണമെന്നു തോന്നി .മരണ വാര്‍ത്ത‍ കെട്ട് അപ്പോള്‍ തൊഴുത്തിലുണ്ടായിരുന്ന പശുക്കള്‍ തിര്‍ച്ചയായും കുറച്ചു നേരമെങ്കിലും പുല്ലു തിന്നു കാണില്ലാ . മുത്തശ്ശന് വേണ്ടി പ്രാര്‍ഥിക്കാതിരിക്കില്ല. തിന്ന പുല്ലിനു നന്ദി കാണിക്കാതിരിക്കുമോ.

Thursday, June 5, 2008

ദൈവമേ പാഹിമാം

ദാരിദ്ര രേഖക്ക് താഴെയുള്ള ഒരു ക്ഷേത്രം . അവിടെ ശംഖുനാദമോ, കൊട്ടോ , പാട്ടോ, ശീവേലിയോ , വലിയ ഗോപുരമോ , ഭണ്ഡാരം കവിഞ്ഞൊഴുകുന്ന ധനമോ ഇല്ല . അത്യാവശം ഓരോ വിളക്കും , മാലയും, പേരിനു നൈവേദ്യവും മാത്രം . നാമമാത്രം പൂജയും , വിരളം ഭക്തജനങ്ങളും . അവിടെ ഉത്സവങ്ങളില്ല, താലപ്പോലിയില്ല. പക്ഷെ ദൈവം ശക്തനും , ചൈതന്യവാനും ആണ് . ചുറ്റുപാടും ഉള്ളവര്‍ക്ക്‌ കാരുണ്യവാനും. അതുപോലെ തന്നെ അവിടെ ദര്‍ശിക്കുന്ന ആര്‍ക്കും. അവിചാരിതമായി നമ്മള്‍ അവിടെ എത്തുന്നു . മൂര്‍ത്തി ഏതാണെന്നുപോലും അറിയില്ല . ആ ദൈവത്തെ നാം എങ്ങിനെ പ്രാര്‍ത്ഥിക്കും. നമുക്കു നോക്കാം .

ശംഖധ്വനി നിത്യം കേള്‍ക്കാതുണരുന്ന

ദുഃഖമില്ലാത്ത ദൈവമേ പാഹിമാം

ശംഖാഭിഷേകം കേവലമെന്‍കിലും

സൌഖ്യമായ് വാഴും ദൈവമേ പാഹിമാം

നിത്യവും ഏക മാല്യമണിയുന്ന

സത്യമൂര്‍ത്തിയാം ദൈവമേ പാഹിമാം

നാമമാത്രമായ് ദീപം ലഭിക്കുന്ന

കോമളനേത്രനാം ദൈവമേ പാഹിമാം

പേരിനിത്തിരി നൈവേദ്യമെങ്കിലും

പോരായ്മ കാട്ടാത്ത ദൈവമേ പാഹിമാം

പൂജക്ക് സോപാന സംഗീതമില്ലേലും

തേജസ്സരുളുന്ന ദൈവമേ പാഹിമാം

ശ്രീകോവില്‍ വിട്ടു ശീവേലി ഇല്ലേലും

ശ്രീത്വം പുലര്‍ത്തുന്ന ദൈവമേ പാഹിമാം

ഭക്തദര്‍ശനം തുച്ഛമാണെങ്കിലും

മുക്തിനല്കുന്ന ദൈവമേ പാഹിമാം

ശക്തനല്ലഞാന്‍ ഉദ്ധരിച്ചീടുവാന്‍

മുക്തിയേകണേ ദൈവമേ പാഹിമാം

സര്‍വ്വവും നല്ല രീതിയില്‍ വീക്ഷിക്കും

സര്‍വ്വ ശക്തനാം ദൈവമേ പാഹിമാം

Friday, May 23, 2008

നെല്‍വയല്‍

പശ്ചിമേ മുഖമുള്ള പൂമുഖ തിണ്ണേല്‍ വൃഥാ

നിശ്ചിന്തം രമിക്കവേ ഓര്‍മ്മകളുയരുന്നു

നിശ്ചയ ദാര്‍ഡ്യത്തോടെ നെല്‍കൃഷി വളരുന്ന -

താശ്ചര്യത്തോടെ വീക്ഷിക്കുന്നതു മനോഹരം .

കണ്ണെത്താത്തത്ര വിസ്ത്രിതം നേരെ കടം-

കണ്ണെത്താത്തത്ര ദൈര്‍ഘ്യവും ഇരുവശം

കണ്ണഞ്ചിക്കും പച്ച പരവതാനിക്കിടെ രമ്യം

മണ്ണിന്റെ വരമ്പുകള്‍ നിര്‍മ്മിച്ച കരകളും

ഞാറുകള്‍ പറിച്ചവ മുടിയായ് കെട്ടി തല -

കൂറോടെ മുറിച്ചൊരുപോലെ സ്വരൂപിച്ചു

ആറിഞ്ചുയരത്തില്‍ ആറിഞ്ചകലത്തില്‍

ചേറിലോട്ടൂന്നി നടുന്നതും ബഹു രസം

ചായതന്‍ നിറമുള്ള ചേറിലെ ജലം മെല്ലെ

ആദിത്യ കിരണത്താല്‍ തെളിയാന്‍ തുടങ്ങവേ

എങ്ങുന്നോ എവിടുന്നോ കൊച്ചു മീനുകളെത്തി

പൊങ്ങിയും മുങ്ങിയും നീന്തുന്ന ക്രീഡകള്‍

വരമ്പിന്നടിയിലെ പോടുകള്‍ തുരന്നതാ

വരുന്നു മന്ദം മന്ദം ഞണ്ടുകള്‍ അങ്ങും ഇങ്ങും

വരമ്പിന്‍ മാളങ്ങളില്‍ വസിക്കും തവളകള്‍

വരമ്പിന്‍ മുകളിലും ജലത്തിലും ചാടും

മൂക്കിന്‍ പാലംപോലെ ചിന്നമാം വരമ്പത്തു

നോക്കാതെ നടന്നൂടാ നീര്‍ക്കോലികള്‍ കാണും

നീര്‍ക്കോലികള്‍ക്കിടെ മാക്രിതന്‍ മാടങ്ങളെ

നോക്കി ഇഴയും വിരളമാം സര്‍പ്പങ്ങളും

തത്തമ്മ പച്ചയാകും ഞാറുകള്‍ മെല്ലെ മെല്ലെ

മൊത്തത്തില്‍ ശക്തിയായി പൊങ്ങിക്കൊണ്ടുയരവെ

കാത്തിരുന്നൊരാ നെല്ലിന്‍ കതിരുകള്‍ കണികാണ്‍കെ

ചിത്തത്തില്‍ ആനന്ദത്തിന്‍ നര്‍ത്തനമാടീടുന്നു

മന്ദമന്ദമായ് വന്നു മാരുതന്‍ തലോടാവേ

സുന്ദരി നെല്ക്കതിര്‍ മന്ദം നൃത്തങ്ങളാടീടുന്നു

പൂനിലാവുള്ള നല്ല രാത്രിയാണെന്നാകിലോ

പാലാഴിതന്റെ തിരമാലയാണെന്നേ തോന്നു

നെല്ക്കതിര്‍ നല്ലപോലെ മൂത്തങ്ങു പഴുക്കവേ

നെല്മണി പേറി പേറി വലയും കുലകളായ്

നെല്ക്കതിര്‍ തണ്ടു നന്നായ് പഴുത്തു നിറം മാറി

വയ്ക്കോലായ് തീരാന്‍ നല്ല ആര്‍ത്തിയാണെന്നെ തോന്നു

നല്ലൊരു കാറ്റു വന്നു താങ്ങുവാന്‍ കഴിയാതെ

നല്ലൊരു ഭാഗം തൈകള്‍ കുഴഞ്ഞു വീഴുന്നതാ

നല്ല കൂരിരുട്ടത്തും കൂട്ടമായ് ടോര്‍ച്ചുംപേറി

സല്ലപിക്കാന്‍ എത്തും മിന്നാമിനുങ്ങുകള്‍

നട്ടും നനച്ചും വളര്‍ത്തിയ കൈകളാല്‍

വെട്ടി അരിഞ്ഞു ചുരുട്ടാക്കി കെട്ടിനാന്‍

ഒട്ടുമേ ദാക്ഷിണ്യമില്ലാതെ നെല്ലിനെ

പെട്ടെന്ന് തണ്ടില്‍നിന്നൊറ്റ പെടുത്തിനാന്‍

മൊട്ടയാം നെല്‍വയല്‍ പ്രാര്‍ത്തിച്ചു ദൈവമേ

മൊട്ട വെയിലോന്നു മാറ്റി തരേണമേ

ഒട്ടേറെ വര്‍ഷം ചൊരിയാന്‍ കനിയണെ

പെട്ടെന്ന് പുഷ്പിണി ആക്കി തരേണമേ

Wednesday, May 14, 2008

ചെണ്ട

എല്ലാ പൊതുവാള്‍ സമാജം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എന്റെ നവ വല്‍സരാസംസകള്‍. ഞാന്‍ ചെണ്ട . നവീന രീതിക്കനുസരിച്ച് എന്റെ പേര്‍ രണ്ടക്ഷരത്തില്‍ തന്നെ ഒതുങ്ങുന്നു നിങ്ങള്‍ക്കേവര്‍ക്കും മാരാര്‍ സമുദായത്തിലേവര്‍ക്കും സുപരിചിതവും അനിവാര്യവും ആയ ചെണ്ട . ഇപ്പോള്‍ മറ്റു സമുദായക്കാരും എന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ നിങ്ങള്‍ എന്നെ പൂര്‍ണമായും ഒഴിവാക്കില്ല എന്ന് കരുതുന്നു . ക്ഷേത്ര വാദ്യങ്ങളില്‍ എനിക്കുള്ള പ്രാധാന്യം അത്രയ്ക്ക് സ്തുത്യര്‍ഹമല്ലേ . അതുകൊണ്ട് തന്നെ എന്നെ പേറിയും സഹിച്ചും ഉപജീവിത മാര്‍ഗം തേടുകയും സമ്പാദിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ പുതുവര്‍ഷ ആശംസകള്‍.

കര്‍ക്കിടക സുഖ ചികില്‍സയും അവശ്യം സാധകവും കഴിഞ്ഞു ക്ഷേത്രോല്സവങ്ങളുടെ പരംപരയും കാത്തിരിക്കുമ്പോള്‍ എന്റെ ശാരീരിക കെമിസ്ട്രിയെ കുറിച്ചു നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ . എന്റെ ഓരോരോ അവയവങ്ങള്‍ക്കും അവരുടേതായ എന്തെല്ലാമോ പറയാനുണ്ട് . അത് കേള്‍ക്കണ്ടേ.

ഞാന്‍ കുറ്റി . ചെണ്ട കുറ്റി. ചെണ്ടയുടെ സൈസും ഘനവും സവിശേഷതയും നിശ്ചയിക്കുന്നതില്‍ എന്റെ പങ്കു വളരെ വലുതാണ് . പൈപ്പുപോലിരിക്കുന്ന എന്റെ രണ്ടഗ്രവും വൃത്താകാരവും ഉള്ളു പൊള്ളയും ആണ് . വായു സഞ്ചാരം യഥേഷ്ടം . നഗ്നമായിരിക്കുമ്പോള്‍ എന്നെ ആരും ഒന്നു നോക്കും. പക്ഷെ എന്നെ അധികം നേരം അങ്ങിനെ ഇരിക്കാന്‍ അനുവദിക്കാറില്ല . അപ്പോഴേക്കും രണ്ടു തലക്കിലും ഓരോരോ വട്ടം വെച്ചു കെട്ടും. വായു സഞ്ചാരം തീരെ നില്ക്കും . എന്നാലും ഞാന്‍ രണ്ടു വശത്തിനും നാദം നല്കും. എത്ര മുറുക്കി കെട്ടുന്നുവോ അത്ര നല്ല ശബ്ദം നല്കും. വല്ലാതെ പരിധി കടന്നാല്‍ ശബ്ദം അടയും. എന്നാലും പരാതിയില്ലാതെ നാദം നല്കും , അതെന്റെ ധര്‍മവും കര്‍മവും ആണല്ലോ. ചെണ്ട വലിക്കുമ്പോള്‍ വട്ടം തൊട്ടു തലയില്‍ വെച്ചു വന്ദിക്കുന്നത് കാണാം . ചവിട്ടു എനിക്കും കയറിനും . വന്ദനം വട്ടത്തിനും . ഇതില്‍ ഒരു അപാകതയില്ലേ ? വല്ലപ്പോഴും കയറിന്നിടയിലൂടെ കയ്യിട്ടു ഒന്നു തുടച്ചാല്‍ എന്റെ നിറം മങ്ങാതിരിക്കില്ലേ ? എന്താണാവോ അതിനിത്ര മടി .

ചെണ്ടയുടെ അവയവങ്ങളില്‍ വണ്ണത്തിനു കുറ്റി കേമനെങ്ങില്‍, നീളത്തിനു ഞാനാണ്‌ ശ്രേഷ്ടന്‍ . ഞാന്‍ കയര്‍. ഞാനില്ലയാതെ ഒന്നിനും പറ്റില്ല . കുറ്റിയുടെ മുഖം മൂടിയായ രണ്ടു വട്ടങ്ങളെയും ബന്ധിച്ചു നിര്‍ത്തുന്ന ചുമതല എന്റേതല്ലേ . ഒരു വരണ മാല്യം പോലെ . ഒരിക്കല്‍ ബന്ധിച്ചാല്‍ പിന്നെ വേര്‍പെടുന്ന പ്രശ്നമില്ല. ഇപ്പോള്‍ പണ്ടത്തെ പോലെയല്ല . എന്റെ രണ്ടറ്റത്തും ഇരട്ട പെറ്റ രണ്ടു വട്ടകണ്ണി ഇട്ടാണ് കെട്ടല്‍ . ഈ കണ്ണികള്‍ സ്നേഹിച്ചടുത്തെത്തുമ്പോള്‍ വീണ്ടും അകറ്റുക . കഷ്ടമല്ലേ . പിന്നെയോ കമ്പി ഇട്ടല്ലേ ഇപ്പോഴത്തെ വലി . വലിച്ചു വലിച്ചു എന്റെ നീളവും കൂടും. കാരണം ഞാനിപ്പോള്‍ പ്ലാസ്റ്റിക് കയറാ . ബലംകൊണ്ടു പൊട്ടാനും മേലാ. എന്തിനാ എന്റെ മേല്‍ ഓരോരോ കുടുക്ക് . ഇടിക്കിടെ മേല്പോട്ടും കീഴ്പോട്ടും ഉള്ള ആ വലി . തികച്ചും പരുക്കന്‍ തന്നെ . ഞാന്‍ എല്ലാം സഹിക്കും കേട്ടോ . ഒരു പരിധി വരെ . എനിക്ക് ഒരപേക്ഷകൂടി ഉണ്ടുകെട്ടോ , ആറു മാസത്തില്‍ ഒരിക്കലെങ്കിലും ഒന്നു കുളിപ്പിച്ചാല്‍ കൊള്ളാം . ഞാന്‍ സുന്ദരിയയാല്‍ ചെണ്ടക്ക് ഭംഗികൂടും.

അടുത്തതായി ഞങ്ങള്‍ രണ്ടു വട്ടങ്ങളുടെ കാര്യമൊന്നു നോക്കാം . വലംതല - എടംതല . സാധാരണയായി ചെണ്ട എടുത്തു കിടത്തി തൂക്കിയിട്ടാല്‍ വലതു കൈ ഭാഗത്തേക്ക് വരുന്നതു വലംതല . ഇടത്തു ഭാഗത്തേക്ക്‌ എടംതല . പക്ഷെ ഞങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്‌ . വലംതലയുടെ നിറം മിക്കതും കറുപ്പോ, ഇളം ചുകപ്പോ,തവിട്ടു നിറമോ , മിശ്റിതമോ ആയിരിക്കും . നടുക്കു അടികൊണ്ടു അടികൊണ്ടു ഒരു വെളുത്ത വൃത്താകാരം കാണാം. ഒരു ചന്ദന പൊട്ടു തൊട്ടപോലെ . അതിഗാംഭിര്യമുള്ള ശബ്ദം. പക്ഷെ എടംതല അങ്ങിനെയല്ല . ഗോതമ്പിന്റെയോ അതിനോട് സാമ്യമുള്ളതോ സാമാന്യം വെളുത്തതോ ആയ വര്‍ണം. മണി മണി പോലത്തെ ധ്വനി . ആള്‍ക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇവളെയാണ്. ഞങ്ങളെ കണ്ടാല്‍ അമേരിക്കന്‍ സ്ത്രീയെ ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ വേളി ചെയ്തപോലെ തോന്നും . അതുകൊണ്ടുതന്നെ എടംതലക്ക് അഹംകാരവും കൂടും . അതെങ്ങനാ മേളമായാലും തായംപകയായാലും അവര്‍ക്കല്ലേ മുന്‍നിര . ജനങ്ങള്‍ വീക്ഷിക്കുന്നതും അവരെയല്ലേ . വലംതലക്കാര്‍ക്ക് എപ്പോഴും പിന്‍പന്തി. ഇലത്താളത്തിന്റെ ചെവി തുളക്കുന്ന ശബ്ദത്തിനിടയില്‍ . ഞങ്ങളുടെ മനസ്സില്‍ എപ്പോഴും പല ചോദ്യങ്ങളും ഉയര്‍ന്നു വരാറുണ്ട് . എല്ലാറ്റിനും , തയംപകയോ മേളമോ എന്തായാലും , തുടക്കം കുറിക്കുന്നത് ഞങ്ങളല്ലേ. താളവട്ടത്തില്‍ പിടിച്ചു നിര്‍ത്തുന്നത് ഞങ്ങളല്ലേ . ഹരം മൂക്കുമ്പോള്‍ അമരം ഞങ്ങളല്ലേ. പിന്നെ എന്തിനാണ് എടംതലക്ക് സൌന്ദര്യത്തിന്റെയും ശബ്ദ മാധുര്യത്തിന്റെയും ആഹന്ത . ഞങ്ങളില്ലത്ത മേളത്തേയോ തായംപകയെയോ ഒന്നോര്‍ത്തു നോക്കു വിവരം മനസ്സിലാകും .


അതുപോലെതന്നെ ഞങ്ങള്‍ വലംതലക്കാര്‍ക്ക് മനസ്സിലാവാത്ത ചില സംഗതികള്‍ ഉണ്ട് . തണുപ്പുകാലത്തോ മഴക്കാലത്തോ ചെണ്ട വെയിലത്തു വെക്കുമ്പോള്‍ എപ്പോഴും എടംതലക്കാണ് സുര്യപ്രകാശം. എന്താ ഞങ്ങള്‍ക്ക് ചൂടു പറ്റില്ലേ ? കയറു വലിക്കുമ്പോള്‍ ഞങ്ങളുടെ മുഖം നിലത്തെക്കോ പായയിലെക്കോ അമര്‍ത്തി വെച്ചു അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്നു , തിരിച്ചായാലെന്താ ചെണ്ട മൂക്കില്ലേ ? ശബ്ദത്തിന്റെ മൂപ്പറിയാന്‍ എടംതലയില്‍ മാത്രം കൊട്ടി നോക്കുന്നു . എന്താ വലിച്ചാല്‍ രണ്ടു ഭാഗവും മൂക്കില്ലേ ? എടംതലക്ക് ശബ്ദം കൂട്ടാന്‍ എന്തിനാ കുടുക്ക് വലിച്ചു ഞങ്ങളുടെ കഴുത്തില്‍ നിര്‍ത്തുന്നത് ? വലംതലക്ക് ശബ്ദം കൂട്ടാനും ഇതുതന്നെ സ്ഥിതി .

തോള്‍കച്ച കേട്ടുംപോഴും ആ കെട്ടിന്റെ മുഴ വലംതലക്ക് മുന്നില്‍ . തിരിച്ചയാല്‍ ചെണ്ട തൂങ്ങില്ലേ ? എടംതലക്ക് മനോഹരമായ കോലുപയോഗിക്കുംപോള്‍ ഞങ്ങള്‍ക്ക് ഘനം കൂടിയതായാലും മതി അല്ലെ ? എടംതലക്കും പരാതി ഇല്ലാതില്ല . വലംതലയെ തോണ്ണൂറു ശതമാനവും വലത്തേ കൈ കൊണ്ടു മാത്രം പേറുമ്പോള്‍ എന്നെ എന്തിനാ നൂറു ശതമാനവും രണ്ടു കൈകള്‍ ഉപയോഗിച്ചു വേദനിപ്പിക്കുന്നത് ? എന്തൊക്കെ വിരോധാഭാസംങ്ങളാ? ജീവിതമല്ലേ സഹിച്ചല്ലേ പറ്റു. ഞങ്ങളെ യോജിപ്പിച്ച് നിര്‍ത്തുന്ന കുറ്റിക്കും കയറിനും നമസ്കാരം .

ഇനി തോള്‍കച്ച , എന്റെ സഹായമില്ലാതെ വലംതലയിലോ എടംതലയിലോ ഒരു അഭ്യാസവും നടക്കില്ല . ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ല. ഞാന്‍ പൊട്ടിവീണ് ആരുടെയും കാല്‍ വേദനിച്ചതായ ചരിത്രമില്ല . എത്ര പേരുടെ വിയര്‍പ്പാണ് ഞാന്‍ മാറി മാറി രുചിച്ചിട്ടുള്ളത് എന്നറിയാമോ . എനിക്ക് ഇടക്കിടെ കുളിക്കണമെന്നുണ്ട്. പക്ഷെ കുളിപ്പിക്കേണ്ടേ? ഇപ്പോള്‍ സ്പ്രേ ആയാലും മതി എന്ന് തോന്നാറുണ്ട് . നല്ല വരകളുള്ള തുണി കഴുകി വൃത്തിയാക്കി തോല്കച്ചയാക്കി ഇട്ടാല്‍ എന്ത് മനോഹരമായിരിക്കും . ആ കെട്ടിന്റെ വക്കൊന്നു ഞൊറിഞ്ഞുകൂടി ഇട്ടാല്‍ ഉഗ്രനായി . നന്നെ ഘനം കുറഞ്ഞതാക്കല്ലേ എന്നുകൂടി അപേക്ഷിക്കട്ടെ.

ഞാനാണ്‌ കോല്‍ . ഒരു ചെണ്ടയില്‍ രണ്ടോ മൂന്നോ കോല്‍ ആവാം . വാദ്യ കലാകാരന്‍മാര്‍ തന്‍റെ നൈപുണ്യം കാണിക്കുന്ന മറ്റൊരു ഉപകരണമാണ് കോല്‍ . നല്ല തല വളഞ്ഞ മനോഹരമായ സാമാന്യം ഘനം കുറഞ്ഞ കോല്‍. ഇപ്പോള്‍ എന്നെ വെളുത്തതും, ഇളം റോസ് നിറത്തിലും , ചന്ദന നിറത്തിലും ഒക്കെ കാണം . ഞാന്‍ അവരുടെ കയ്യില്‍ കിടന്നു മറിയുന്നത് കണ്ടിട്ടുണ്ടോ , എന്താ രസം . എടംതലയോടാണ് എനിക്ക് സ്നേഹം കൂടുതല്‍ എന്ന് കിംവദന്തിയും ഉണ്ട് . എന്റെ പൊട്ടിയ ഭാഗത്ത് തോലോ ടേപ്പോ ഒട്ടിച്ചു വലംതലക്കും ഉപയോഗിക്കും . അതും കിംവദന്തിക്ക് വഴി നല്കുന്നു . കോച്ചാട കോലുപയോഗിച്ചു വലംതലയില്‍ പേറുന്നതില്‍ എനിക്കും പ്രതിഷേധമുണ്ട് കെട്ടോ . നല്ല പ്രാക്ററിസില്ലത്തവര്‍ രണ്ടു കൊലുംകൊണ്ട് കൊട്ടാന്‍ ശ്രമിച്ചു ഞങ്ങളെ തമ്മില്‍ അടിപ്പിക്കാറുണ്ട് , അത് വേണോ ?

ചെണ്ട . എടംതല ചെണ്ട, വലംതല ചെണ്ട, കുട്ടിചെണ്ട അങ്ങിനെ പലതും. ഞാന്‍ വലംതല ചെണ്ട എപ്പോഴും വിചാരിക്കും , എന്റെ വമാഭാഗത്തെ ആര്‍ക്കും വേണ്ടാത്തതെന്താ. എങ്കിലും പാണിക്കും, ശീവേലിക്കും, സന്ധ്യവേലക്കും , എഴുന്നള്ളത്തിനും ഒക്കെ ഞാനാണു മുമ്പില്‍ . അതാണ് സമാധാനം . എടംതലയും ചിന്തിക്കാറുണ്ട്. ഇപ്പൊ പണ്ടത്തെ പോലെയല്ല . ആശാന്മാര്‍ വലംതലക്ക് അധികം കൊട്ടറില്ല. തനിക്കതില്‍ പരിഭവം ഇല്ലാതില്ല . അവരിപ്പോള്‍ എന്നെ എങ്ങോട്ടും ചുമക്കാറില്ല. അരങ്ങത്ത് പ്രാഗല്‍ഭ്യം കാണിക്കാന്‍ മാത്രം എന്നെ ഉപയോഗിക്കുന്നു . സ്ഥലത്തെത്തിക്കാനും കൊണ്ടുപോകാനും വരെ സിംകിടിമാരാ . ബസ്സിലെ കിളിപോലെ . മുമ്പത്തെ പോലെ എന്നെ വലിച്ചു മൂപ്പിക്കാനൊന്നും അവര്‍ വരില്ല. ഒക്കെ കിളി . ഇപ്പൊ മുമ്പത്തെ പോലെ ബസ്സില്‍ മിക്കതും പോകേണ്ടി വരാറില്ല . കാറിലും മോട്ടോര്‍ സയ്ക്കിളിലും ആണ് കൂടുതലും . ഭാഗ്യം . മാത്രമോ - ഞങ്ങളില്‍ ചിലര്‍ക്കു ഇപ്പോള്‍ ചാക്കുവിരി അല്ല കെട്ടോ . റക്സിന്റെ ചൈനുള്ള കവറാ. മഴയെ പേടിക്കേണ്ട . ഉള്ളില്‍ ചെണ്ടയാണെന്ന് അറിയുക പോലുമില്ല . എന്തായാലും വിവിധ ക്ഷേത്ര സന്നിധിയില്‍ ചെന്നു വിലസാന്‍ പറ്റുന്നുണ്ടല്ലോ. അത് മതി . ദൈവമേ നന്ദി .

ഞങ്ങള്‍ ചെണ്ടകളുടെ മനസ്സിലും ഒരു മോഹം പുകയുന്നു . ഒരു പുരസ്കാരവും കിട്ടുന്നില്ലല്ലോ എന്ന് . ഞങ്ങളെ ഉപയോഗിക്കുന്ന പലരേയും പൊന്നാട അണിയിക്കുന്നു . പലര്‍ക്കും മെഡലും ലോക്കറ്റും കിട്ടുന്നു . നോട്ടുമാല അണിയിക്കുന്നു . പിന്നെ എന്താ ഞങ്ങളെ ആരും ഗൌനിക്കാത്തത്. ഞങ്ങളിലും ചെറിയ വാദ്യോപകരണമായ ഇടക്കക്ക്പോലും പൊടിപ്പും ഭംഗിയും ഉണ്ട് . ഞങ്ങളുടെ ആശാന്മാര്‍ക്ക് പുരസ്കാരങ്ങളുണ്ട്. എന്തിനേറെ ക്ഷേത്രങ്ങളിലെ ശ്രേഷ്ഠമായ ആനക്ക് വരെ കഴുത്തില്‍ ചങ്ങലയുണ്ട് . ഞങ്ങള്‍ ചെണ്ടകള്‍ക്കും ഒരു മത്സരം ആയിക്കുടെ ? ആകാര ഭംഗി മത്സരം , വലംതല ധ്വനി മത്സരം, എടംതല ശ്രുതി മത്സരം, ഏറ്റവും കൂടുതല്‍ പരിപാടിയില്‍ പങ്കെടുത്ത ചെണ്ട, ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ വാങ്ങികൊടുത്ത ചെണ്ട അങ്ങിനെ പലതും . ഞങ്ങള്‍ ചെണ്ടകള്‍ പല സ്ഥലത്തും കൂട്ടംകൂട്ടമായ് ഒരുമിക്കാറുമുണ്ട്. മല്സരത്തിനുവേണ്ട വേദി ഒരുക്കുകയെ വേണ്ടു . പുരസ്കാരത്തിനര്‍ഹനായാല്‍ അതി മനോഹരമായ ഒരു തോല്കച്ചയോ , അതിടുന്ന വട്ട കയറില്‍ നയനാനന്ദകരമായ അഞ്ചാറ് പോടിപ്പോ , പുരസ്കാര ലിഖിതത്തോടുകൂടിയ ഒരു പൊന്നാട ചുറ്റിയോ ഞങ്ങളെ ആദരിച്ചൂടെ ? ഞങ്ങള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ . നവവല്സരത്തില്‍ എന്തെങ്കിലും നടക്കുമോ എന്നറിയില്ല . ഏതായാലും ഒരിക്കല്‍ കൂടി പുതുവല്‍സരാശംസകള്‍. സ്നേഹപൂര്‍വ്വം ചെണ്ട .


Tuesday, April 29, 2008

മഞ്ഞുള്ള നാട്ടിലെ റോസാ ചെടികള്‍

മഞ്ഞിന്‍ കെടുതികള്‍ മാറി മെല്ലെ

കുഞ്ഞു പനിനീര്‍ ചെടികള്‍ മൊത്തം

കുഞ്ഞീ തളിരില പൊട്ടി വന്നു

മഞ്ഞിനെ തോല്‍പ്പിച്ച തൃപ്തിയോടെ

കൊച്ചു തളിരിപ്പോള്‍ ചോപ്പ് നിറം

പച്ചയായ് തീരാന്‍ കൊതിച്ചു നില്‍പ്പു

ഇച്ഛയാണങ്ങിനെ നോക്കി നില്ക്കാന്‍

കൊച്ചു കുഞ്ഞുങ്ങളെ എന്നപോലെ

മന്ദമായ് മാരുതന്‍ വീശിയപ്പോള്‍

മന്ദമായ് ചില്ലകള്‍ ചാഞ്ഞുലഞ്ഞു

സുന്ദരമായൊരു നൃത്തം പോലെ

വൃന്ദാവനത്തില്‍ കുരുത്തപോലെ

പാറി പറൊന്നൊരു കൊച്ചു പക്ഷി

കേറിയിരുന്നൊരു കൊച്ചു കൊമ്പില്‍

ഏറിയ ഭാരം കൊണ്ടായിരിക്കാം

ഏറെ കീഴോട്ടത് ചാഞ്ഞുലഞ്ഞു

ഇല്ലെനിക്കൊട്ടേറെ ശക്തിയിപ്പോള്‍

ചില്ലകള്‍ പച്ചയിലകള്‍ പൂക്കള്‍

നല്ലപോല്‍ വന്നു നിറഞ്ഞ ശേഷം

എല്ലാവരേയും ഞാന്‍ ആദരിക്കാം

ഉണ്ടായോരിത്തിരി ചില്ല മെല്ലെ

കണ്ടാലഴകുള്ള പുഷ്പമേറെ

തെണ്ടി രുചിച്ചു രസിച്ചു പാറും

വണ്ടുകള്‍ ചുംബിച്ചു തേന്‍ കുടിക്കും

ആരെന്റടുത്തു വന്നെത്തിയാലും

സൌരഭ്യം കൊണ്ടു മയക്കി നിര്‍ത്തും

ആരെങ്കിലും ചിലര്‍ നുള്ളിയെന്നെ

കോരിയെടുത്തങ്ങു നിശ്വസിക്കും

സന്തോഷ വേളക്ക് മാറ്റ് കൂട്ടാന്‍

ചന്തത്തില്‍ ബൊക്കെ ചമഞ്ഞെടുക്കും

സന്താപമാണേലും ചിന്ത വേണ്ട

ചന്തമായ് റീത്തു ചമഞ്ഞെടുക്കാം

ദേവന്റെ കണ്ഠത്തില്‍ മാല്യമാകാം

ദേവന്റെ പാദത്തില്‍ പൂജാപുഷ്പം

വീണ്ടുംഞാന്‍ മഞ്ഞില്‍ അകപ്പെടുമ്പോള്‍

ചാവാതെ രക്ഷിച്ചനുഗ്രഹിക്കു

Sunday, April 20, 2008

ഏതു ചായയാ കുടിക്ക്യാ

ചായ ചായ ചായ . ലോപിച്ച് ചാ ആയി മാറി . ഇതു ശീതളപാനീയമല്ല. ഉണര്‍വും ഉന്മേഷവും നല്കുന്ന ഒരു ചൂടു പാനീയം . ഉറക്കപ്പിച്ചു മാറ്റുന്ന മീഡിയം . ക്ഷീണം മാറ്റി ഉണര്‍വു നല്കുന്ന പാനീയം . ചിലര്‍ക്ക്‌ മലബന്ധം മാറ്റി ഉഷാറേകുന്ന ചൂടു ജലം . അധികം ചൂടില്ലാത്ത കട്ടന്‍ ചായയില്‍ ചെറുനാരങ്ങ നീര് ഒഴിച്ച് കുടിച്ചാല്‍ വയറിളക്കവും നിര്‍ത്താം . കൂടുതല്‍ ഒരേ ജോലി ചെയ്തു മടുക്കുമ്പോള്‍ പുനരാവേശം നല്കുന്ന കാണാന്‍ അഴകുള്ള ആവി പൊങ്ങുന്ന മനം കവരുന്ന മണമുള്ള ചൂടു പാനീയം ചായ . തണുപ്പും കുളിരും മാറ്റാനുള്ള ഒരു ഒറ്റ മൂലി. ഇതിന്റെ രുചി അറിയാത്തവര്‍ വളരെ വിരളമായിരിക്കും . സുപ്രഭാതത്തിന്‍െറ അലാറം . അതാണ് ചായ . കിഴക്ക് വെള്ള കീറുംപോള്‍ മിക്ക വീട്ടിലും അടുക്കളയുടെ ഉത്ഘാടന മഹാമഹം നടത്തുന്നത് ചായ ഉണ്ടാക്കാന്‍ തീ കത്തിച്ചല്ലേ . ക്ഷേത്രങ്ങളില്‍ പൂജാദികര്‍മങ്ങള്‍ക്കുമുന്‍പ് ഗണപതിഹോമത്തിന് വിളക്ക് കൊളുത്തുന്നത് പോലെ . ഉത്കൃഷ്ടം തന്നെയല്ലേ . സുപ്രഭാതത്തില്‍ ചുടുവാര്‍ത്തയോടെ പത്രം ഇടതുകയ്യില്‍ , ചൂടു ചായ ഗ്ലാസ്സോ കപ്പോ വലത്തു കയ്യില്‍ , കണ്ണ് പേപ്പറില്‍ , ആവി പൊങ്ങുന്ന ചായ ചുണ്ടില്‍ പലവട്ടം , ചായ തീര്‍ന്നു, പേപ്പറിലെ പ്രധാന വാര്‍ത്തയും . എന്തൊരു സുഖം. തുടക്കം മനോഹരം , മുഴുവന്‍ ദിവസവും ഉഗ്രന്‍ .
ചായയുടെ മഹിമ നോക്കു . ഗൃഹത്തില്‍ ആരെങ്ങിലും സുഹൃത്തോ വിരുന്നുകരോ ആഗമിച്ചാല്‍ ഒരു കപ്പു ചായ സത്കരിച്ചു വാര്‍ത്താവിനിമയം നടത്തുന്നു . ആഗതരെ ആദരിക്കുവാനും ചായ ഉത്തമം .
വിവാഹ ചടങ്ങിനോടൊപ്പം ടീ പാര്‍ട്ടി കേട്ടിട്ടില്ലേ. എത്ര വിഭവങ്ങള്‍ ഉണ്ടെങ്കിലും ചായയുടെ പേരിനല്ലേ പ്രാധാന്യം. എല്ലാ പ്രധാന മീറ്റിങ്ങുകളിലും ചായ സത്കാരം കാണും . കാലം മാറിയപ്പോള്‍ ശീതളപാനീയമായി എങ്കിലും , ചായയുടെ ഗമ കുറഞ്ഞിട്ടോന്നും ഇല്ല. ചായക്ക്‌ തീരുമാനങ്ങള്‍ എടുക്കുന്നതിനു ഉത്തേജനം നല്‍കാനും കഴിയും .സര്‍ക്കാര്‍ ലവലിലും രാജ്യങ്ങള്‍ തമ്മിലും എത്രയോ തീരുമാനങ്ങള്‍ ചായ സത്കാരത്തിലുടെ ഉടംബടിയിലെത്തിയിട്ടുണ്ട് . ഹോട്ടലില്‍ ലഘു ഭക്ഷണത്തിന്റെ വിരാമം ചായയല്ലേ . ചായയുടെ ഓര്‍ഡര്‍ എടുത്താല്‍ പിന്നെ ബില്ല് വരും . അത് തന്നെ . വേറൊന്നും വേണോ എന്ന് ചോദിക്കില്ല . പല കമ്പനികളിലും രാവിലെയും ഉച്ചക്കുശേഷവും ഓരോ ടീ ബ്രേക്ക് ഉണ്ട് . ടീ കുടിച്ചാലും ഇല്ലെന്‍കിലും . ചായ അഥവാ ടീ എന്ന പേരിനു ഒരു ക്രെഡിററ് ഉണ്ട് . എന്തൊരു പ്രാധാന്യം . പാലും മധുരവും ഇല്ലാത്ത ചായ ച്ചണ്ടി റോസിനു നല്ല വളമാണ് കെട്ടോ . ഊണിനെപോലെ രണ്ടുനേരം മാത്രം എന്ന് ശാഠ്യം പിടിക്കാതെ ഇടക്കിടെ സേവിക്കാവുന്ന ഒന്ന് . രുചി അറിയാത്തവര്‍ തികച്ചും രുചിക്കണം. ചായേ ചായ .

കേരളത്തിലുള്ളവര്‍ക്ക് സുപരിചിതമാണ് ചായക്കടയിലെ ചായ ഉണ്ടാക്കുന്ന രീതി . ഗ്ലാസ്സില്‍ ലേശം പാല്‍ ഒഴിക്കുന്നു, ഇത്തിരി പഞ്ചാര ഇടുന്നു . പിന്നിട് സഞ്ചിപോലെ തൂങ്ങി നില്‍ക്കുന്ന അരിപ്പയില്‍ ചായപ്പൊടിയിട്ടു ഗ്ലാസ്സിലേക്ക്‌ നീട്ടി ചൂടു വെള്ളം ഒഴിക്കുന്നു . അത് പിന്നീട് വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് ആറ്റുന്നു. ഒന്നിലേറെ ചായയുണ്ടെങ്കില്‍ ഗ്ലാസ്സിനു പകരം രണ്ടു വലിയ പാത്രം തന്നെ ഉപയോഗിക്കുന്നു . ആറ്റുന്ന രീതി വിചിത്രം തന്നെ . ഇടതു കൈ ഇടത്തു താഴേയും വലത്തു കൈ വലതു ഭാഗത്ത് ഏറ്റവും മുകളിലും . മുകളില്‍ നിന്നു താഴോട്ടു ആറ്റുംപോള്‍, മഴവില്ലിന്റെ പാതി ഇടതുവശം പോലെ വളഞ്ഞാണ് വീഴുക . ഇതു കേരളത്തില്‍ മാത്രം കാണുന്ന ഒരു കലയാണ് . കളരിപയറ്റുപോലെ. ഗ്ലാസ്സില്‍ മുക്കാല്‍ ഭാഗം ചായയും കാല്‍ ഭാഗം പതയും . ചായ റെഡി . ഇത്തരത്തിലുള്ള ചായയാണ് നമുക്കു സുപരിചിതം . പക്ഷെ അവിടംകൊണ്ട് അവസാനിക്കുന്നില്ല. വേറേയും ഉണ്ട് പലതരം . നമുക്കു നോക്കാം .
ഗ്രാമങ്ങളിലും ടൌണിലും ഉള്ള ചായക്കടയിലും ഹോട്ടലിലും ചായ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ, പല പേരിലാണ് അവ അറിയപ്പെടുന്നത് . വിവിധ തരം ചായയും ഉണ്ട് . ഉദാഹരണമായി -ഒരു കാലി ചായ, അതായത് ചായ മാത്രം മതി , കടി (പലഹാരം) വേണ്ട . അല്ലാതെ കാലികള്‍ക്ക്‌ കൊടുക്കുന്ന ചായ എന്നല്ല അര്‍ഥം . ഒരു കട്ടന്‍ ചായ . ബ്ലാക്ക് ടീ എന്നര്‍ഥം . പാലിനെ ഒഴിവാക്കി . പിന്നെ ഒരു ചായ വിത്തൌട്ട് - പഞ്ചസാര ഔട്ട് എന്ന് സാരം . രസകരമായ മറ്റൊരു ചായയുണ്ട് വെള്ള ചായ അഥവാ പാല്‍ ചായ . പുകയിലയില്ലാതെ മുറുക്കുന്നതുപോലെ. ചായപൊടി ഇല്ലാത്ത ചായ . കിരീടം ഇല്ലാത്ത രാജാവ് . നോക്കു ചായ എന്ന പേരിന്റെ മഹിമ .

ഒരു നാലര ദശവര്‍ഷങ്ങള്‍ക്ക് മുമ്പാണ്‌ ഞാന്‍ ഗുജറാത്തിലെ ബാറോഡാ നഗരത്തില്‍ എത്തിയത് . അപ്പോളാണ് ചായക്ക്‌ വേറേയും പേരുകളുണ്ട് എന്ന് മനസ്സിലായത് . അവിടെ ടീ ഷോപ്പില്‍ ചെന്നു ചായ ചോദിച്ചാല്‍ കപ്പില്‍ ഒഴിച്ച് തരും ഒരു സാധാരണ ചായ. പിന്നെ ഒരു സ്പെഷല്‍ ചായ, അതില്‍ ധാരാളം പാലും പഞ്ചസാരയും ചായപൊടിയും എലക്കയും എല്ലാം ഉണ്ടായിരിക്കും . ഇതിന് ബാദഷാ എന്നും പറയും . രാജാവിന്റെ സ്ഥാനമാണ്‌ . മറ്റൊരിനം - ലസ്കരി. ഇതില്‍ മേല്‍പറഞ്ഞ സാധനങ്ങള്‍ക്ക്‌ പുറമെ ഇഞ്ചിയും ചേര്‍ത്ത് നല്ലപോലെ വെട്ടി തിളപ്പിച്ച്‌ (പായസംപോലെ) ഊറ്റി എടുക്കുന്നു . നല്ല കാഠിന്യമുള്ള ഒരിനം . ചൂടു ഭജ്ജിയും കൂടെ ആയാല്‍ അത്യുഗ്രന്‍ ,അങ്ങിനെ പല സ്ഥലങ്ങളിലും പല തരം ചായകള്‍ കാണം .
മുമ്പൊക്കെ പൊടിച്ചായ, ഇലച്ചായ എന്നീ രണ്ടുതരം ചായയെപറ്റി മാത്രമെ അറിയൂ . പൊടിച്ചായക്ക് കളറും കൊഴുപ്പും , ഇലച്ചായക്ക് സ്വാദും കൂടും . ഹോട്ടലില്‍ രണ്ടും ചേര്‍ത്ത്‌ കാര്യം നേടുന്നു . വിരലില്‍ എണ്ണാവുന്നത്ര ബ്രാണ്ടുകളും. ഈയിടെ ഒരു സൂപ്പര്‍ മാളില്‍ പോയി ചായ വാങ്ങാന്‍ , അവിടെ ഒരു ഭാഗം നിറയെ ചായ . ടാറ്റാ, ബ്രൂക്ബോണ്ട്, ആസ്സാംവാലി, ലിപ്ടന്‍ തുടങ്ങി പലപല കമ്പനികളുടെ ചായ . ഏതാ വാങ്ങാ . ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അതിലും കഷ്ടം , ഓരോരോ കമ്പനികാര്‍ക്കും വേറെ വേറെ സ്വാദുള്ള ചായകള്‍ , ഗ്രീന്‍ , റെഡ് , നാച്ചുറല്‍, ഇലായ്ച്ചി(ഏലക്കായ) , ജിഞ്ചര്‍ (ഇഞ്ചി) ലെമണ്‍ (ചെറുനാരങ്ങ), മസാല , ജിഞ്ചര്‍ ഹണി(ഇഞ്ചി തേന്‍ ) എന്നിങ്ങനെ വിവിധ സ്വാദുകള്‍. എന്താ ചെയ്യാ . മാത്രമോ വിവിധ മണമുള്ളവ- റോസ് , മുല്ല തുടങ്ങിയവ . ഏതാ വാങ്ങാ . വയ്യേ വയ്യ . വീട്ടില്‍ തിരിച്ചുവന്നു . ബോറടിമാറാന്‍ ടീവി വച്ചു . വന്നു ടെലിമാര്‍ക്കററിങ്ങ്. നാനാവിധ അസുഖങ്ങള്‍ക്കും ചായ. പ്രെഷര്‍, പയല്‍സ്, ഹൃദ്രോഗം , അള്‍സര്‍ , തലവേദന മറ്റും മറ്റും . വിലയോ ഉഗ്രന്‍ . ഏത് ചായയാ ഇപ്പൊ കുടിക്ക്യാ . ചായ ഒരു ചെടിയല്ല - മരം തന്ന്യാ . വലിയ മരം കൊറേ ചില്ലകളുള്ള മരം . ഓരോ ചില്ലയിലും ഓരോ മോഡല്‍ ചായ . എന്റപ്പോ.

അങ്ങിനെ ചിന്താ കുഴപ്പത്തിലിരിക്കുംബോഴാണ് ഒരു ഔദ്യോദിക ടൂറ് . സ്ടാര്‍ ഹോട്ടലില്‍ താമസം .ഇനി നമുക്കു സ്റ്റാര്‍ ഹോട്ടലിലെ സ്ഥിതി നോക്കാം . അവിടുത്തെ മഹാന്മാര്‍ക്ക്‌ ഹോട്ടലില്‍ ഉണ്ടാക്കുന്ന റെഡി മെയ്ഡ് ചായ പദവിക്ക്‌ ചേരില്ല . അപ്പോള്‍ സെറ്റ് ചായ ഓര്‍ഡര്‍ ചെയ്യും . എന്താണീ സെറ്റ് ചായ . ഒരു ട്രെയില്‍ വെവ്വേറെ പാത്രത്തില്‍ ചൂടു വെള്ളം , പാല്‍, ടീ ബാഗ്‌ , പഞ്ചസാര എന്നിവ എത്തിക്കുന്നു . ആവശ്യാനുസരണം പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തു ചായ ഉണ്ടാക്കി കുടിക്കുന്നു . പകുതി കുടിച്ചു ബാക്കി വെക്കുന്നു . മുഴുവന്‍ കുടിക്കാന്‍ സ്റ്റാറ്റസ് അനുവദിക്കില്ല . പക്ഷെ ചാര്‍ജ് ഒട്ടേറെ കൊടുക്കണം . പിന്നെ ടിപ്പും . ഇവിടെ വേറൊരു ചായ കൂടി കിട്ടും , കോള്‍ഡ് ടീ , തണുത്ത ചായ , ഇതിന് പാലും വേണ്ട . പക്ഷെ അത് ശരിയാവില്ല. ഓര്‍ഡര്‍ ചെയ്താല്‍ വേറെ ചായ കിട്ടുമോ . എങ്കില്‍ ഏത് ചായായ കുടിക്ക്യാ , വിലയോ ,മണമോ, സ്വാദോ ആരോഗ്യമോ സൌന്ദര്യമോ, പദവിയോ ഏതാ നോക്കാ . ഏത് ചായായ കുടിക്ക്യാ

Tuesday, April 8, 2008

ഓണം

ഓണം വന്നോണം വന്നോണം വന്നേ
കാണം വിറ്റുണ്ണാനോരോണം വന്നേ
കാണവുമില്ല പണവുമില്ല
ഓണത്തിന്നില്ലൊരു മോടിയിപ്പോള്‍

അത്തം പത്തോണത്തിന്‍ പൂക്കളത്തി-
ന്നെത്തുന്നിടത്തോന്നും പൂക്കളില്ല
പത്തുനാള്‍ വാങ്ങുവാന്‍ കാശ് വേണ്ടേ
എത്തുന്നപോലെ പൂവിട്ടു പോരാം

വേണ്ടച്ഛാ, വാഷബിള്‍ പൂക്കള്‍ വാങ്ങാം
കണ്ടാലഴകും കളറും ഏറെ
ഉണ്ടാക്കാം വെവ്വേറെ പൂക്കളങ്ങള്‍
വേണ്ടല്ലോ കാശെല്ലാവര്‍ഷമപ്പോള്‍

തൃക്കാക്കരപ്പനും മണ്ണ് വേണ്ട
ഒക്കെ മരത്തിന്റെ ലഭ്യമല്ലെ
ഓര്‍ക്കാപുറത്തൊന്നു വര്‍ഷിച്ചാലും
വര്‍ക്കത്തിന്നില്ലാ കുഴപ്പമൊട്ടും

ഓണത്തിന്നോരോരോ കോടി വേണ്ടെ
കാണികള്‍ അല്ലെങ്ങില്‍ എന്ത് ചൊല്ലും
ആണുങ്ങള്‍ക്കൊരോരോ മുണ്ടില്‍ നിര്‍ത്താം
പെണ്ണുങ്ങള്‍ക്കാണേലോ സാരി ബ്ലൌസ്‌

വേണ്ടച്ഛാ സാരിയും ബ്ലൌസും ഒക്കെ
രണ്ടു പെണ്മക്കളും ചേര്‍ന്നു ചൊല്ലി
ഉണ്ടെങ്കില്‍ ഓരോരോ ഡ്രെസ്സ് വാങ്ങൂ
ഫണ്ടില്ലാ എങ്കിലോ ടോപ്പില്‍ നിര്‍ത്താം .

ആണ്മക്കള്‍ കൂടെയങ്ങേറ്റുചൊല്ലി
ആയ്കോട്ടേ ഓരോരോ പാന്റും ഷര്‍ട്ടും
ആവില്ല ഞങ്ങള്‍ക്കു മുണ്ടുടുക്കാന്‍
ബെര്‍മുഡയാണേലും ഖേദമില്ല

വേണം ഒരു സാരീ ഭാര്യ ചൊല്ലി
ഓണമായ് മാത്രം ലഭിപ്പതെല്ലേ
കാണമില്ലെങ്ങിലും ഓണമായാല്‍
നാണം കെടുത്താത്ത സദ്യ വേണ്ടെ .

ഓണമായ് ക്ഷേത്രത്തില്‍ കാഴ്ച്ചയെത്തും
ഓണവിഭവങ്ങള്‍തന്‍ സദ്യ കാണും
ഓണമായ് ഇത്തിരി ഭക്തിയാവാം
ഓണമായ് ക്ഷേത്രത്തില്‍ സദ്യ കൂടാം

ഷാപ്പിലും ഓണമായ് സ്റ്റോക്ക് കൂടും
ഷാപ്പില്‍ വിരുന്നുകാര്‍ ഏറെ എത്തും
കുപ്പി തുറന്നു നുരഞ്ഞു പൊന്തും
അപ്പോഴേ മാവേലി കണ്ണ് പോത്തും .

ഓണത്തെ പോന്നോണമാക്കും ചിലര്‍
ഓണമായ് പൊന്നുകള്‍ വില്‍ക്കും ചിലര്‍
മാവേലി വന്നങ്ങു നോക്കുന്നേരം
മാനുഷരില്ലാരും ഒന്നുപോലെ .

ഓണമായ് ടിവി തുറന്നു വെച്ചാല്‍
ഓണപ്പരിപാടി തള്ളി മാറ്റി
മാവേലിമന്നന്റെ പേരു ചേര്‍ത്തു
വില്‍പന കൂട്ടും പരസ്യമേറെ

ആദരിക്കേണ്ട മഹാന്റെ പേരില്‍
മാവേലി കൊമ്പത്തും പാരടിയും
നര്‍മ്മഭാവത്തിന്റെ നാമധേയാല്‍
കോമാളിയാക്കുന്നതെന്തു ന്യായം

കാല ഭ്രമണത്തിന്‍ മാറ്റം കാണ്‍കെ
മാവേലി മന്നന്റെ കണ്ണ് തള്ളും
നോവും ഹൃദയത്തില്‍ ഓര്‍ത്തുപോകും
വാമനാ പാദം ശിരസ്സില്‍ വെക്കു









































Friday, April 4, 2008

വിഷു

വിഷു . എത്ര മനോഹരമായ ഒരു പദം. ഓടക്കുഴലില്‍ നിന്നു ഉയരുന്ന സുന്ദരമായ ശബ്ദം പോലെ. ഒരു കൊല്ലം കാത്തിരുന്നതിനുശേഷം കൈ വരുന്ന ശുഭദിനം. എന്നാണ് ഈ സുദിനം . മേടമാസം ഒന്നാം തീയതി . ഈ ദിനം അറിയാതെ ഇങ്ങെത്തില്ല. ഒരാള്‍ സമയോചിതമായി വിളിച്ചറിയിക്കുന്നു . ഒന്നോര്‍ത്തുനോക്ക് ആരാ. കര്‍ണശ്രവണ മായ ആ ശബ്ദം ആരുടേയാ. വിഷുപക്ഷിയുടെതല്ലേ. ഇക്കാലത്തുമാത്രം കേള്‍ക്കാവുന്ന മധുരമാര്‍ന്ന ശബ്ദം . ആഘോഷിക്കാന്‍ ഒരുങ്ങിക്കോളൂ എന്ന മുന്നറിയിപ്പുപോലെ. ഇതു മാത്രമോ , ചുറ്റും നോക്കു . കണിക്കൊന്നയല്ലെ പൂത്തുനില്ക്കുന്നത് . കാലോചിതമായി പൂക്കുന്ന ഒരേ ഒരു വൃക്ഷം . അതിശയം തോന്നുന്നുണ്ടോ വേണ്ട . ഇതു ശ്രീകൃഷ്ണന്‍ കനിഞ്ഞരുളിയ ഒരു പൂജാ പുഷ്പമല്ലേ . അരഞ്ഞാണ്കിങ്ങിണി പോലെ കീഴോട്ടു തൂങ്ങി നില്‍ക്കുന്ന ആ പുഷ്പം എന്തൊരു ഭംഗി അല്ലെ. നമ്മള്‍ ആ പുഷ്പത്തെ സംഭോധന ചെയ്യുന്നത് തന്നെ കണികൊന്ന എന്നല്ലേ . എത്ര ഭക്തി ഭാവത്തോടെയാണ് നാം അതിനെ കാണുന്നത് . പ്രകൃതി ഒരുങ്ങിയാല്‍ പിന്നെ നാം എന്തിന് വൈകണം . വിഷു ആഘോഷിക്ക തന്നെ . പുതു വര്‍ഷ പിറവിയായി ആഘോഷിക്കുന്ന ഈ ദിനം വരാന്‍ പോകുന്ന ഒരു വര്‍ഷത്തെ നന്മയുടെ തുടക്കം കുറിക്കാനും കൂടിയല്ലേ . അപ്പോള്‍ ഭംഗിയില്‍ തന്നെ ആഘോഷിക്കാം അല്ലെ .

വിഷുവിന്നു പ്രധാനമായും ഒരു നല്ല കണി ഒരുക്ക്ണം . കണിയുടെ പ്രാധാന്യം അറിയാമല്ലോ . നമുക്കെന്തെങ്കിലും അപ്രിയമായോ അനിഷ്ടമായോ സംഭവിച്ചാല്‍ ആദ്യം ചോദിക്കുന്ന ഒരു ചോദ്യം എന്താ . ഇന്നു ആരെയാ കണി കണ്ടത് ?. നമ്മുടെ മറ്റു ആര്‍ക്കെങ്ങിലും എന്തെങ്കിലും വിഷമം നേരിട്ടാലും ഇതേ ചോദ്യം ആവത്തിക്കുന്നു. താനിന്നാരേയാ കണി കണ്ടത് ?. അപ്പോള്‍ പ്രാധാന്യം അറിയാമല്ലോ . നല്ല തുടക്കം ശുഭ പ്രതീക്ഷ നല്കുന്നു എന്ന് സാരം . പണ്ടു കാലത്തെ ആചാരം പോലെ തന്നെ ആവട്ടെ .
കണി നന്നായി തന്നെ ഒരുക്കണം . കണി മോശമായാല്‍ കെണിയാകും. ഒരു വര്‍ഷത്തെ ഫലമാ . എല്ലാം വേണം . ശ്രീകൃഷ്ണ ഭഗവാന്റെ മൂര്‍ത്തിയോ അല്ലെങ്കില്‍ ഫോട്ടോ , ഭദ്രദീപം , അഷ്ടമംഗല്യം , അരി ,കോടി , നാളികേരം , സ്വര്‍ണം, പൈസ , കണ്ണാടി, പഴം, മാമ്പഴം തുടങ്ങിയ പഴ വര്‍ഗങ്ങള്‍ , വെള്ളരിക്ക, കോഴക്ക , ചക്ക തുടങ്ങി പലവിധ പച്ചക്കറി വര്‍ഗങ്ങള്‍ മുതലായവ അവശ്യം വേണം . പിന്നെയോ കണി കൊന്ന തുടങ്ങിയ പൂജാ പുഷ്പങ്ങളും . വിവിധ സ്ഥലങ്ങളില്‍ വിവിധ രീതിയില്‍ ഒരുക്കുന്നു, പക്ഷെ മേല്‍പറഞ്ഞവ പ്രാധാന്യം നേടുന്നു എന്നര്‍ത്ഥം. അപ്പോള്‍ കണിയുടെ പ്രാധാന്യം മനസ്സിലായോ . മനുഷ്യന്റെ നിത്യ ജീവിതത്തിന്‌ വേണ്ട എല്ലാം, രണ്ടു നേരവും പ്രാര്‍ത്ഥിക്കാന്‍ ദൈവം, കൊളുത്താന്‍ ദീപം, അരി , പച്ചക്കറി, പഴവര്‍ഗങ്ങള്‍ , ധനം , വസ്ത്രം , വിഘ്നം തീര്‍ക്കാന്‍ ഉടക്കുന്ന നാളികേരം, ഐശ്വര്യം നല്കുന്ന അഷ്ടമംഗല്യം എല്ലാം എല്ലാം അതിലുണ്ട് .

എല്ലാം തലേ ദിവസം തന്നെ ഒരുക്കുന്നു . വിഷു ദിവസം കാലത്ത് നേരെ ചെന്നു കാണാന്‍ പുറ്റുമോ. ഇല്ല്യല്ലോ . വീട്ടില്‍ തലമുതിര്‍ന്ന ഒരാള്‍ ആദ്യം എഴുന്നേറ്റു മറ്റുള്ളവരെ രാജകീയവും ദൈവീകവും ആയ രീതിയില്‍ തന്നെ കണി കാണിക്കുന്ന കര്‍മം നടത്തുന്നു. മറ്റുള്ളവരെ ഓരോരുത്തരെയായി കാരണവര്‍ വിളിച്ചു ഉണര്‍ത്തുന്നു . ഉണര്‍ന്നാലും കണ്ണതുറക്കുവാന്‍ അനുവാദമില്ല. അടച്ച കണ്ണുമായി പിടിച്ചു കൊണ്ടുപോയി കണിക്കുമുമ്പില്‍ ഇരുത്തുന്നു. സാവധാനത്തില്‍ കണ്ണ് തുറക്കാന്‍ പറയുന്നു .

കണ്ണ് തുറക്കുമ്പോള്‍ നയന മനോഹരമായ ഒരു കണി പ്രകാശ ജ്വലിതമായ ഭദ്രദീപത്തിനു മുന്‍പില്‍ . ദൈവമേ എത്ര മനോഹരം . വരും നാളുകള്‍ മനോഹരമായി തീരണേ. എന്താണ് ഇതിന്റെ ആത്മീയ വശം. ഇരുളില്‍ നിന്നു പ്രകാശ പൂരിതമായ സ്ഥലത്തേക്കുള്ള ഒരു ആനയിക്കല്‍. അജ്ഞാനത്തിന്റെ ഇരുളില്‍ നിന്നു ജ്ഞാനത്തിന്റെ പ്രകാശത്തിലെക്കുള്ള ഒരെതിരേല്‍പ്പല്ലേ. ഒന്നോര്‍ത്തുനോക്കു. പിന്നേയോ. ഭഗവല്‍ ദര്‍ശനത്തോടുകൂടിയുള്ള കണ്‍ കുളിരേകും ധന്യമായ ഒരു കാഴ്ച . വിഷു കണി . വര്‍ഷം മുഴുവനും ധന്യമാകാന്‍ മറ്റെന്തു വേണം . അകമഴിഞ്ഞ ഒരു പ്രാര്‍ത്ഥന കൂടിയായാല്‍ എല്ലാം ഓക്കേ. കണിയിലുള്ള എല്ലാം സമൃദ്ധമായാല്‍ ആ വര്‍ഷം പിന്നെ എന്തിനാ വേവലാതി . എല്ലാം ശുഭാപ്തി പ്രതീക്ഷക്കു വഴി ഒരുക്കുന്നു . പിന്നീട് ദുഷ്കര്‍മങ്ങള്‍ക്കും അറുതി വരുത്താനും, പ്രകൃതിയിലെ കീടങ്ങളെ നശിപ്പിക്കാനും, ദുഷ് വാര്‍ത്തകള്‍ കേട്ടു കൊട്ടിയടച്ച ചെവി തുറപ്പിക്കാനും എന്ന പോലെ പടക്കം പൊട്ടിക്കുന്നു . ജീവിതത്തിന്നു പ്രകാശം പകരാന്‍ പൂത്തിരി കമ്പിത്തിരി എന്നിവയും കത്തിക്കുന്നു . ഹാ ഹാ ഹാ .

തീര്‍ന്നില്ല . വയസ്സിനു മൂത്തവര്‍ മറ്റുള്ളവര്‍ക്ക്‌ കൈനീട്ടം നല്കുന്നു . പണ്ടൊക്കെ ഇതൊരു ടോക്കണ്‍ മണിയായിരുന്നു . ഇപ്പോള്‍ അതിലും വ്യത്യാസം വന്നു . സന്തോഷം. ഈ വരും വര്‍ഷം കൈ നിറയട്ടെ എന്ന് സാരം . കൈ നിറയാന്‍ നീ തന്നെ അദ്ധ്വാനിക്കണം , എനിക്ക് അനുഗ്രഹിക്കാനെ കഴിയു എന്നര്‍ത്ഥം .

അടുത്തതായി സ്നാനാം . പ്രഭാതത്തില്‍ സ്നാനം കഴിഞ്ഞു പുതിയ വസ്ത്രങ്ങള്‍ ധരിച്ചു ഒരു ക്ഷേത്ര ദര്‍ശനം. നിറഞ്ഞ സന്തോഷത്തോടുള്ള ആ പുണ്യ ദര്‍ശനം ഒരു പ്രത്യേക സുഖമല്ലേ. സുഹൃത്തുക്കളേ കാണം . വിഷു ആശംസിക്കാം. അന്യോന്യം ആശയങ്ങള്‍ പങ്കുവെക്കാം. ബദ്ധം പുതുക്കാം . പലരുടേയും ആശംസകള്‍ കൊണ്ടു പുതു വര്‍ഷം ധന്യമാകട്ടെ . തുടര്‍ന്നു പുതു വര്‍ഷത്തിലെ ആദ്യത്തെ വിഭവ സമൃദ്ധമായ സദ്യ . എന്താ വിഷു കേമം ആയില്ലേ . എങ്കില്‍ വര്‍ഷം മുഴുവന്‍ കെങ്കേമം തന്നെ . ഇനി നമുക്കു കാത്തിരിക്കാം അടുത്ത വിഷു പക്ഷിനാദം കേള്‍കുന്നതുവരെ. കണികൊന്ന പൂക്കുന്നതുവരെ . നീണ്ട ഒരു വര്‍ഷം.

Sunday, March 30, 2008

ശ്രാദ്ധം - ഒരു നിരാശ

ശ്രാദ്ധം - വര്‍ഷത്തില്‍ ഒരിക്കല്‍ പരേതന്‍െറ ആത്മാവിനെ ഓര്‍ക്കാനും ആദരിക്കാനും സംപ്രീതിപ്പെടുത്താനും കിട്ടുന്ന അവസരം. ഭാഗ്യം തന്നെയല്ലേ . അന്തരിച്ച മാസവും നാളും നോക്കി കര്‍മ്മം നടത്തുന്നു . ചിലര്‍ തിഥി നോക്കിയും ചെയ്യുമത്രേ . ഉത്തര ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ശ്രാദ്ധത്തിനായി ഒരു പ്രത്യേക മാസം തന്നെയുണ്ട്‌ . ശ്രാദ്ധ മാസം . ഈ മാസത്തില്‍ അവര്‍ പരേതന്‍െറ ആത്മാവിനായി കര്‍മ്മങ്ങള്‍ നടത്തുന്നു . നമ്മള്‍ കേരളത്തില്‍ അത് നല്ല രീതിയില്‍ തന്നെ നടത്തുന്നു. ശ്രാദ്ധം ഊട്ടി ഒരു നാക്കിലയില്‍ ചോറുരുള മുറ്റത്ത്‌ ചാണകം മെഴുകി ശെരിയാക്കിയ സ്ഥലത്തു കൊണ്ടു വെക്കുന്നു. കൈകൊട്ടി അറിയിക്കുന്നു. കാക്ക വന്നു അത് ഭക്ഷിച്ചു എങ്കില്‍ പരേതന്‍െറ ആത്മാവിനു തൃപ്തിയായി എന്നതിന്‍റെ ലക്ഷണമായി കരുതുന്നു. ശ്രാദ്ധം ഊട്ടുന്ന ആളിനും സംതൃപ്തി നല്കുന്നു.ജീവിച്ചിരിക്കുമ്പോള്‍ അന്യോന്യം സ്നേഹമുണ്ടായിരുന്നെങ്കില്‍ മാത്രമേ ഈ അവസ്ഥ സഫലീകരിക്കയുള്ളൂ.

ഇപ്പോള്‍ കൂട്ടുകുടുംബത്തിന്‍റെ കാലമാണല്ലോ. എല്ലാവരും അതീവ തിരക്കിലും. അപ്പോള്‍ മുടങ്ങാതെ ശ്രാദ്ധം ഊട്ടുന്നതും പ്രയാസം. ബുദ്ധീമാന്മാരായ മനുഷ്യര്‍ അതിനും പരിഹാരം കണ്ടെത്തി. കാശിയിലോ തിരുനെല്ലിയിലോ പോയി എന്നെന്നേക്കുമായി സമര്‍പ്പിക്കുക . പിന്നെ എല്ലാ വര്‍ഷവും ഈ ദിനം ആച്ചരിക്കെണ്ട്തില്ല . വാഹനങ്ങള്‍ക്ക്‌ ലൈഫ് ടൈം നികുതി അടക്കുന്നതുപോലെ . ഒന്നിച്ചു ഭാരം തീര്‍ക്കുക . തെറ്റില്ല അല്ലെ .

പക്ഷെ രാമു ഇത്തരത്തിലുള്ള ആളായിരുന്നില്ല. അവന്‍ തന്‍റെ പിതാവിന്‍റെ ആദ്യ വര്‍ഷ ശ്രാദ്ധം തികച്ചും ആചാരപരമായിതന്നെ ഊട്ടുവാന്‍ തീരുമാനിച്ചു . പക്ഷെ അവന്‍റെ ടൌണ്‍ ജീവിതത്തില്‍ വേണ്ടത്ര സൗകര്യം ഉണ്ടായിരുന്നില്ല . എങ്കിലും ഉള്ള സൌകര്യാര്‍ത്ഥം വീട്ടില്‍ വച്ചു തന്നെ ശ്രാദ്ധ ചടങ്ങുകള്‍ നടത്തി . മുറ്റത്തിന്‍റെ അഭാവത്താല്‍ പിണ്‍ഡ ഉരുള ഒരു നാക്കിലയില്‍ ആക്കി ടെറസ്സില് കൊണ്ടു വച്ചു മാറിനിന്നു .അമ്മയും ഉണ്ടായിരുന്നു . അഞ്ചുമിനിട്ടായി . കാക്ക വന്നില്ല . രാമു കുറച്ചു മുന്നോട്ടു ചെന്നു തപ്പോട്ടി 'കാ കാ ' എന്നുവിളിച്ചു . അധികം താമസിയാതെ ഒരു കാക്ക മുകളില്‍ വട്ടമിട്ടു . പിന്നെ കൊത്താതെ അടുത്ത വീട്ടിലെ ടെറസ്സിന്‍റെ ചുമരില്‍ ഇരിപ്പായി . ചോറുരുള ഭക്ഷിക്കുന്ന മട്ടില്ല . രാമുവിന്നു വിഷമം കൂടി . അവന്‍ അമ്മയോട് പറഞ്ഞു . അമ്മ അകത്തോട്ടു ചെല്ല് . പണ്ടും അച്ഛന്‌ ആഹാരം കഴിക്കുമ്പോള്‍ അമ്മ നോക്കി നില്‍ക്കുന്നത്‌ ഇഷ്ടമായിരുന്നില്ല . അമ്മ മൌനാനുസരണം അകത്തേക്ക്‌ പോയി .

രാമു വീണ്ടും കൈകൊട്ടി വിളിച്ചു 'കാ കാ കാ ' കാക്ക മെല്ലെ മെല്ലെ ടെറസ്സിന്‍റെ മുറി ചുമരില്‍ ഇരുന്നു . ചുറ്റും നോക്കി . പിന്നെ മെല്ലെ ചോറുരുളക്കുമേല്‍ വട്ടമിട്ടു പറന്നു. ഉറ്റു നോക്കി . കൊത്തുമോ എന്ന് തോന്നി . പക്ഷെ പിന്‍മാറി. വീണ്ടും പറന്നുചെന്നു അടുത്ത വീടിന്‍റെ ചുമരില്‍ ഇരിപ്പുറപ്പിച്ചു.

ഇതെല്ലം വീക്ഷിച്ചിരുന്ന അടുത്ത വീട്ടിലെ ഒരു യുവാവ് ഒരു വലിയ വടിയുമായി പുറത്തിറങ്ങി . രാമു അറിയാതെ വിളിച്ചു പറഞ്ഞു .വേണ്ട അതെന്റെ അച്ഛനാണ് " ഉരുളക്കു ഉപ്പേരി പോലെ മറുവടി വന്നു .അറിയാം നിന്റെ തന്തെക്കെന്താ ഇവിടെ കാര്യം? ഈ ചോദ്യം ഇതിനുമുമ്പും കേട്ടിട്ടുണ്ട് - രാമു ഓര്‍ത്തു . അച്ഛന്‍ ജീവനോടെ ഇരിക്കെ ഒരു ലേശം സ്നേഹത്തിനു വേണ്ടി, മഴ കാത്തിരിക്കുന്ന വേഴാംബലിനെപോലെ കേണപ്പൊള്‍ ഞാനും അമ്മയും അത് തീരെ ഗൌനിച്ചില്ല . എന്തിനെന്നും എന്തുകൊണ്ടെന്നും അവനറിയില്ല . സന്താപ നിര്‍ഭരമായ അവസരങ്ങളില്‍ അച്ഛന്‍ അടുത്ത വീട്ടില്‍ ചെല്ലും . കരുണാപുരിതമായ വാക്കുകളോടെ അച്ഛനെ അവര്‍ സ്വാന്തനപ്പെടുത്തും. ഈ രീതി തുടര്‍ന്നപ്പോള്‍ എനിക്കും അമ്മയ്ക്കും വാശി കൂടി . അച്ഛന്റെ അടിക്കടി ഉള്ള സന്ദര്‍ശനം
അവര്‍ക്കും പതിയെ മടുപ്പായി . അവരുടെ വാക്കുകളില്‍ സ്വാന്തനത്തിന്റെ സ്വരം കുറഞ്ഞു . വാക്കുകളില്‍ അതൃപ്തി പ്രകടമായി . പിന്നീട് സന്ദര്‍ശനം തന്നെ അവര്‍ക്ക് രസിക്കാതയി . അധികം താമസിയാതെ അത് സംഭവിച്ചു . ആകസ്മികമായി ആ വീട്ടിലെ ഒരു യുവാവിന്റെ വടി കൊണ്ടു തന്നെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞു. കൃത്യം ഒരു വര്‍ഷം മുമ്പു ഇതേ ദിവസം .

പക്ഷെ ഇന്നു വടി പൊക്കും മുമ്പുതന്നെ കാക്ക രക്ഷപ്പെട്ടു . ആ ആത്മാവ് ഗതിയില്ലാതെ പറന്നു കൊണ്ടിരുന്നു . സ്നേഹ നിര്‍ഭരമായി ഉരുട്ടിയെടുത്ത ചോറുരുള അനാഥമായി . ഓര്‍ത്തപ്പോള്‍ രാമുവിന്റെ നയനങ്ങള്‍ നിറഞ്ഞു . ആ ചുടുബാഷ്പം കുടുകുടാ ഉരുണ്ട് ഇറങ്ങി . കണ്ടു നിന്ന അമ്മ അവനെ മാറോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു . സാരമില്ല . സ്വന്തം ഭര്‍ത്താവിന്റെ കണ്ണ് നീരോപ്പാത്ത ആ സ്ത്രീ തന്‍റെ സാരി തുമ്പ് കൊണ്ടു മകന്റെ കണ്ണീര്‍ ഒപ്പി . രാമുവിന്റെ നെറുകില്‍ രണ്ടു തുള്ളി ചുടുബാഷ്പം വീണു . അവന്‍ അമ്മയുടെ മുഖത്തേക്കു നോക്കി . ആ കണ്ണുകള്‍ നനഞ്ഞിരുന്നു . രാമു നിഷ്കളങ്കമായി മൊഴിഞ്ഞു . വൈകിപ്പോയി . വളരെ വളെരെ . തന്‍റെ കൈകൊണ്ടു അമ്മയുടെ കണ്ണീര്‍ തുടച്ചു മാറ്റി . അനര്‍ഹമെങ്കിലും തല്‍കാലം ആശ്വാസത്തിന്റെ ഒരു കാറ്റു വീശി . രാമു തീരുമാനിച്ചു . അടുത്ത ശ്രാദ്ധം തിരുനെല്ലിയില്‍ ആവാം .
























Wednesday, March 26, 2008

ഒരോര്‍മ്മ

മധുരിക്കും ഓര്‍മകള്‍ മെല്ലെ മെല്ലെ

ആധിയായ് മാറുവാന്‍ എന്ത് മൂലം

പ്രാരംഭ ജീവിത കൂരയിപ്പോല്‍

ആരാന്‍െറ കയ്യില്‍ ചെന്നെത്തിയില്ലേ

മണ്‍കൂരയാണെലും ഓലമേഞ്ഞു

വയ്ക്കോല്‍ വിതറിയാല്‍ ആനച്ചന്തം

അഷ്ടിക്കു കഷ്ടിയായ് കേഴുന്നേരം

കഷ്ടമാം വാര്‍ഷിക മേച്ചിലെന്നും

പെണ്ണുങ്ങള്‍ ചെപ്പുകുടവുമേന്തി

പാടത്തും ക്ഷേത്ര കിണറും തേടി

പാടുപെട്ടാണെലും മെല്ലെ മെല്ലെ

ഓടിട്ട വീടും കിണറും ആയി

ആമുഖം പശ്ചിമം നെല്‍വയലും

കോമള ദൃശ്യം അങ്ങ് ഓര്‍ത്ത്‌ പോകും

അങ്ങ് പടിഞ്ഞാറ് സന്ധ്യാ ദീപം

പാടില്ല എങ്കിലും കണ്ടുപോകും

സ്വസ്ഥമായ് പശ്ചിമേ കണ്ണ് നട്ടാല്‍

അസ്തമയത്തിന്‍െറ ഭംഗി കാണാം

പു‌മുഖ തിണ്ണയില്‍ വിശ്രമിക്കെ

പുണ്യ വയലിന്‍െറ കാറ്റു കൊള്ളാം

എത്ര മനോഹരം തൊട്ടടുത്ത

ക്ഷേത്രവും ക്ഷേത്ര കുളവും എല്ലാം

കാലത്തും സന്ധ്യക്കും ശംഖുനാദം

മാല നൈവേദ്യം ത്രികാല പൂജ

പൂജക്കിടക്കയും കൊട്ടും പാട്ടും

യോജിച്ച പാണി ശീവേലികൊട്ടും

കഞ്ഞിക്ക് പഞ്ഞമായ് കേഴുന്നേരം

വെള്ള നിവേദ്യത്തിന്‍ സ്വാദ് കൂടും

കര്‍ക്കിട കഞ്ഞി തിരുവോണ സദ്യ

ഓര്‍ക്കുവാന്‍ മാത്രമായ്‌ തീര്‍ന്നു കഷ്ടം

ഗോപുര മുറ്റത്ത് അമ്മാവന്‍ നട്ട

ആലില കാറ്റില്‍ വിറച്ചു തുള്ളി

മുറ്റത്തെ പുഷ്കര മുല്ല പൂത്താല്‍

ഒറ്റ കുടം വെള്ള പുഷ്പമേകും

മുറ്റത്തെ മൂവാണ്ടന്‍ പു‌ത്തുനിന്നാല്‍

ഉറ്റു നോക്കുന്നവര്‍ ഏറെ കാണും

വീട്ടു വളപ്പിലെ വാളന്‍ പുളി

ഒട്ടേറെ വീഴും ഇടവഴിയില്‍

കുട്ടികള്‍ ഞങ്ങള്‍ അങ്ങോടിയെത്തും

ഒട്ടേറെ കാലത്തെടുതുപോരും

വീട്ടു വളപ്പിലെ വൃക്ഷങ്ങളില്‍

ഒട്ടിപ്പിടിക്കും കുരുമുളകും

കാലങ്ങള്‍ക്ക് ഒത്തു ഫലങ്ങള്‍ നല്‍കും

ചേലൊത്ത മാവ് പിലാവ് തെങ്ങ്

മുക്കാലിക്കുള്ളില്‍ തിരി കയറ്റി

എണ്ണയില്‍ കത്തുന്ന ഗ്ലാസ് വിളക്ക്

വൈദ്യുതി ഇല്ലാത്ത കാല മല്ലേ

മണ്ണെണ്ണ കിട്ടിയാല്‍ റാന്തല്‍ കത്തും

വീട്ടില്‍ കിഴക്കീന്നു ചൂളം കേള്‍ക്കാം

തെക്ക് വടക്കോടും വണ്ടി തന്‍റെ

നോക്കുവാന്‍ മറ്റൊരു വാച്ചു വേണ്ട

കൃത്യമായ്‌ ഓടുന്ന വണ്ടി പോരെ

പ്രകൃതി സൌന്ദ്യര സമൃദ്ധി ഏറും

മാതൃ ഗൃഹത്തിന്നും കണ്ണ് തട്ടി

പാര്‍ക്കും ജനം ധനം കമ്മിയായി

മേല്‍കൂര മെല്ലെ പൊളിച്ചു മാറ്റി

വീടിന്‍റെ രക്ഷക സ്വര്‍ഗസ്തയായ്

കാടും പടലും ചിതലുമായി

രക്ഷിക്കാന്‍ ആരും വന്നെത്തിയില്ല

മാതൃഭവനം കൈവിട്ടുപോയി

സാഹചര്യങ്ങള്‍ വിപരീതമാകെ

സാഹസം കാട്ടീല സ്വന്തമാക്കാന്‍

എങ്ങിനെ തട്ടി ഞാന്‍ മാറ്റിയാലും

പൊങ്ങിവരും ഭൂതകാല ചിത്രം