Sunday, July 10, 2011

മാവു നട്ടു

മോഹിച്ചു ഞാനൊരു മാവു നട്ടു
സ്നേഹിച്ചു ഞാനതില്‍ നീരൊഴിച്ചു.

ആശിച്ചു ഞാനതു നോക്കി നിന്നു
മോശമില്ലാത്ത വളര്‍ച്ച കാണാന്‍

കാലഭ്രമണത്തില്‍ വേനല്‍, വര്‍ഷം
കാലേണ ശൈത്യവും മാറി വന്നു

മൂവാണ്ടന്‍ പൂക്കുവാന്‍ നീണ്ട വര്‍ഷം
മൂന്നു താണ്ടേണ്ടേ എന്നോര്‍ത്തു പോയി

കണ്ടോണ്ടിരിക്കവേ നീണ്ടു പോയി
ഉണ്ടായി ചില്ലകള്‍ അങ്ങുമിങ്ങും

ശ്രദ്ധിച്ചു നിത്യം പരിചരിക്കേ
വര്‍ദ്ധിച്ചു വണ്ണവും പത്രങ്ങളും

മാമ്പഴ കാലത്തിനാറു മാസം
മുമ്പുവന്നെത്തി മൂവാണ്ടു വര്‍ഷം

ചിന്തിച്ച പോലെയാ മാവ് പൂത്തു
ചന്തത്തില്‍ ചില്ല നിറഞ്ഞു നിന്നു

പെട്ടെന്നു കാര്‍മേഘം മൂടി നിന്നു
മൊട്ടുകള്‍ മൊത്തം കരിഞ്ഞു വീണു

ആഴ്ച്ചകള്‍ രണ്ടു കഴിഞ്ഞ ശേഷം
കാഴ്ച്ചക്കു ചില്ലറ പൂ പൊടിച്ചു

കണ്ണിനാനന്ദമാം കൊച്ചു കൊച്ചു
കണ്ണി മാങ്ങകള്‍ നന്നായ്‌ തൂങ്ങി നിന്നു

പെട്ടെന്നു കാറ്റും മഴയും വന്നു
ഞെട്ടറ്റു വീണതില്‍ പാതി ഭാഗം

കണ്ടോണ്ടു നിന്നപ്പോള്‍ നെഞ്ചു നീറി
കൊണ്ടൊന്നു ഞാനതു ഉപ്പിലിട്ടു

ശേഷിച്ച നാലഞ്ചു മാങ്ങ മാത്രം
ശേഷിച്ച ജീവനെ കൊണ്ടു നിന്നു

മാസങ്ങള്‍ രണ്ടോളമായത്തോടെ
മാങ്ങകള്‍ക്കാകൃതി വണ്ണമായി

വിശ്വാസത്തോടതു നോക്കി നിന്നു
ആശിച്ചു മമ്പഴം പൂണ്ടു തിന്നാന്‍

വീട്ടിലൊരുദിനം സദ്യ വന്നു
കൂട്ടത്തില്‍ മാങ്ങക്കറിയും വന്നു

ആശങ്കയോടെ ഞാന്‍ മാവില്‍ നോക്കി
മോശം, അതിലൊരു മാങ്ങ പോയി

ശേഷിച്ച നാലെണ്ണം തൊട്ടുരുമ്മി
പോഷിച്ചു തൂങ്ങീതും നോക്കി നിന്നു

കോടി മാവിന്‍റെ ആദ്യത്തെ മാമ്പഴം
മോടിയില്‍ ദേവനു നേദ്യമാക്കം

പാറാവു കാരനെ പോലെയെന്നും
കൂറോടെ ശ്രദ്ധിച്ചു നോക്കി നിന്നു

കാക്കയൊരുദിനം വന്നിരുന്നു
കൊത്തി കൊത്തിയൊന്നു താഴെയിട്ടു

പാതി ഭാഗത്തിലെ കാമ്പു മൊത്തം
കൊതിയോടെ തിന്നതും നഷ്ടമാക്കി

ബാക്കിയാം മൂവാണ്ടന്‍ മൂന്നു മാത്രം
നോക്കി രക്ഷിക്കുവാന്‍ മാര്‍ഗം തേടേ

പിറ്റേന്നു കാലത്തു ഞെട്ടിയറ്റു
മറ്റൊരു മാങ്ങയും വീണു താഴെ

കാക്കതന്‍ കൊത്തിന്റെ ശക്തിയാണോ
വക്കത്തെ മാങ്ങതന്‍ ഞെട്ടി പൊട്ടാന്‍

കയ്യിലെടുത്തോന്നു നോക്കി നന്നായ്‌
അയ്യേ ചതഞ്ഞതും നാശമായി

രണ്ടുണ്ടു മൂവാണ്ടന്‍ മാങ്ങയിപ്പോള്‍
വേണ്ടപോല്‍ എന്തേലും ചെയ്തിടേണ്ടേ

ഞെട്ടോടെ പൊട്ടിച്ചു പൊതിഞ്ഞു മെല്ലെ
കൊട്ടയില്‍ വൈക്കോലില്‍ പുഴ്ത്തി വെച്ചു

രണ്ടു ദിന ശേഷം നോക്കിയപ്പോള്‍
കണ്ടു നിറം മഞ്ഞ മാമ്പഴങ്ങള്‍

ഒന്നതില്‍ ദേവനു നേദ്യ മാക്കി
വന്നതും മറ്റേതു പൂണ്ടു വെച്ചു.

എല്ലാരും മാധുര്യമോടെ തിന്നു
നല്ലതെന്നോതി പ്രതികരിച്ചു

കാലേണ വൃക്ഷം വളര്‍ന്നു നന്നായ്
ചില്ലകള്‍ കൂടി പടര്‍ന്നു നിന്നു

പിന്നത്തെ വര്‍ഷത്തിലാകമൊത്തം
നന്നായി പൂത്തു ഫലം നിറഞ്ഞു

മാങ്ങകള്‍ അങ്ങിങ്ങു തൂങ്ങി നില്‍ക്കേ
മനതാരില്‍ ആനന്ദം നൃത്തമാടി




























No comments: